Wednesday, February 11, 2015

"ഹിന്ദു പാക്കിസ്ഥാൻ": അറിവില്ലെങ്കിൽ ബലരാമൻ ചരിത്രം പഠിക്കുക


ഇന്ദ്രപ്രസ്ഥത്തിലെ വലിയവിജയത്തിൻറെ ഉത്സവലഹരിയിലാണ് ആം ആദ്മി പാർട്ടി. എന്നാൽ എള്ളുണങ്ങുന്നത് എണ്ണക്ക് കൂടെ ഈ കാട്ടം ഉണങ്ങുന്നതോ എന്ന ചോദിച്ച പോലെ ഈ വിജയത്തിൽ അഹങ്കരിക്കുന്ന മറ്റു രണ്ടുകൂട്ടരുമുണ്ട്. ഒന്നാമത്തേത് ഉള്ള നാല് വോട്ടും കളഞ്ഞു കുളിച്ച വിപ്ലവപാര്ട്ടിയാണ്. മറ്റേത് ഡൽഹിയുടെ അധികാര സിംഹാസനത്തിൽ പതിറ്റാണ്ടുകൾ വിരാചിച്ച് ഇന്ന് ഒരു സീറ്റു പൊലും ലഭിക്കാതെ അപ്രസക്തമായി തീർന്ന അഹിംസാപാർട്ടിയാണ്. മകൻ ചത്തെങ്കിലും മരുമകളുടെ കണ്ണീരുകാണാൻ സാധിച്ച അമ്മായിയമ്മയുടെ ചാരിതാർത്ഥ്യം ഇരു കൂട്ടരുടെയും മുഖത്ത് നിന്നും വായിച്ചെടുക്കാൻ അരൂപിക്ക് കഴിയുന്നുണ്ട്.

ഇതിൻറെ പ്രതിഫലനമാണ് ഹരിതകുമാരൻ ഇറക്കിയ പുതിയ ഫേസ്ബുക്ക് വിളംബരം. ആം ആദ്മി പാര്ട്ടിയുടെ വിജയം ഹിന്ദുപാക്കിസ്ഥാൻ ഉണ്ടാക്കാനുള്ള മോദിയുടെ നീക്കങ്ങൾക്കുള്ള ജനങ്ങളുടെ മറുപടിയാണ് എന്നാണ് വെളിപാട്. ഭാരതം ഹിന്ദുസ്ഥാനും-പാക്കിസ്ഥാനുമായി വെട്ടിമുറിക്കപ്പെട്ടപ്പോൾ പാക്കിസ്ഥാൻ ഇസ്ലാം മതരാഷ്ട്രമായും, ഹിന്ദുസ്ഥാൻ അല്ലാതെയും  നിന്നു. പാക്കിസ്ഥാനിൽ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കൾ കശാപ്പു ചെയ്യപ്പെടുമ്പോൾ ഇന്ത്യയിൽ ന്യൂനപക്ഷമായ മുസ്ലീങ്ങൾ ഭൂരിപക്ഷത്തോടൊപ്പം സുഖമായി ജീവിക്കുന്നു. അവർ ഈ രാഷ്ട്രത്തിൻറെ പരമോന്നത പദവിയായ രാഷ്ട്രപതി പദവിയിൽ വരെ എത്തുന്നു. ഇതിനൊക്കെ സാംസ്കാരികപരമായ കാരണമുണ്ട്. സഹവർത്തിത്വത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന ഹിന്ദു പാരമ്പര്യത്തെ മനസ്സിലാക്കാൻ ബലരാമന്റെ  ഫേസ്ബുക്ക് വിജ്ഞാനം മതിയാവില്ല. 

പിന്നെ കൊണ്ഗ്രസ്സിലൂടെ ഈ നാട് നേടിയ പുരോഗമനാശയങ്ങൾ എന്ന് ഒഴുക്കൻ മട്ടിൽ ബലരാമൻ പറഞ്ഞു പോകുന്നുണ്ട് ആ പുരോഗമന ആശയങ്ങള ഏതെല്ലാമാണെന്ന് വ്യക്തമാകുന്നില്ല. 2ജിയും കല്ക്കരിയും അടക്കമുള്ള ശതകോടികളുടെ അഴിമതികളാണോ, അതോ സിഖ് വംശഹത്യയുടെയും ന്യൂനപക്ഷ പ്രീണനത്തിന്റെയുംപാഠങ്ങളാണോ ? അടിയന്തരാവസ്ഥയും, ഏകാധിപത്യപ്രവണതകളുടെയും കുടുംബവാഴ്ചയുടെയും  ആശയങ്ങളാണോ ?

ബിജെപിക്കെതിരെ തന്നെ മത്സരിച്ച ഓംരാജിനെ സംഘപരിവാർ പ്രഭൃതികളായി എഴുതി പിടിപ്പിച്ചത് വിവരമില്ലായ്മയുടെ  തെളിവാണോ അതോ രാഷ്ട്രീയ നെറികേടിൻറെ തെളിവാണോ എന്ന് മാത്രമേ അരൂപിക്ക് സംശയിക്കാനുള്ളൂ.

Wednesday, January 14, 2015

പിതാവിനും തിരികെ വരാം



ഘർവാപ്പസിയുടെ പശ്ചാത്തലത്തിൽ ന്യൂനപക്ഷങ്ങൾ ആശങ്കപ്പെടണം എന്ന പവ്വത്തിൽ പിതാവിൻറെ വെളിപാട് മാതൃഭൂമിയിൽ വായിച്ചു.  ന്യൂനപക്ഷങ്ങളുടെ മൊത്തക്കുത്തക ആരെങ്കിലും അദ്ദേഹത്തിനു തീറാധാരം എഴുതിക്കൊടുത്തതായി അറിയില്ല. ന്യൂനപക്ഷങ്ങളെ ആശങ്കപ്പെടുത്തി വോട്ട് ധ്രുവീകരണം നടത്തുകയും അതുവഴി തങ്ങളുടെ വിശ്വാസചൂഷണം ശക്തമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നടത്തുന്നതാണ്  ഇത്തരം വിലകുറഞ്ഞ ജൽപ്പനങ്ങൾ എന്ന് ഏതെങ്കിലും "വർഗ്ഗീയവാദി" പറഞ്ഞു പോയാൽ അരൂപി കുറ്റം പറയില്ല. 

അറക്കാൻ  കൊണ്ടു പോകുന്ന  ആട്ടിൻപറ്റത്തിൽ നിന്നും ആടുകൾ നഷ്ടപ്പെടുമ്പോൾ ആടിടയന് ഉണ്ടാകുന്ന വിമ്മിഷ്ടം അരൂപിയ്ക്ക് മനസ്സിലാകും. എങ്കിലും മുത്തശ്ശിപ്പത്രത്തിൻറെ  നടുഭാഗം തന്നെ പിതാവ് കലിപ്പ് തീർക്കാൻ തീരഞ്ഞെടുത്തത് കാണുമ്പോൾ ആശങ്കയുടെ വലിപ്പം ഊഹിക്കാവുന്നത്തിനും അപ്പുറമാണ്.

ക്രിസ്ത്യാനികളുടെ എണ്ണം യൂറോപ്പിലും, അമേരിക്കയിലും കുറയുന്നത് കണ്ടു വിരണ്ട സഭ ഇപ്പോൾ ഏഷ്യൻ രാജ്യങ്ങളിൽ കണ്ണ് വച്ചിരിക്കുന്ന സമയത്താണ് ഇവന്മാർ ഘർവാപ്പസി എന്നും പറഞ്ഞോണ്ട് വരുന്നത്. കേരളവും ഇന്ത്യയുമൊക്കെ വളക്കൂറുള്ള മണ്ണാണെന്ന് വത്തിക്കാനിൽ പിതാവ് പറഞ്ഞു നാവ് അകത്ത്തെക്കിടുന്നതിനു മുൻപേ ഇവന്മാർ ഇവിടെ പണിതുടങ്ങി. 

ഞങ്ങൾ പാല്പ്പോടിയും, പഞ്ചസാരയും കൊടുത്തും, രോഗം മാറ്റാം എന്ന് പറഞ്ഞു പറ്റിച്ചുമൊക്കെ കഷ്ടപ്പെട്ട് മതം മാറ്റിയവരെ ഇങ്ങനെ തിരിച്ചു കൊണ്ടുപോയാൽ ഞങ്ങളുടെ അവസ്ഥ എന്താകും. ഞങ്ങൾക്ക് ആ കുഞ്ഞാടുകളെ ആവശ്യമുണ്ട്  കുഴിമാന്താനും, ഞങ്ങൾക്ക് വേണ്ടി അത്യാധുനിക സൗകര്യങ്ങളുള്ള "അരമന"കൾ  പണിയാനും, ഞങ്ങൾ എഴുതിക്കൊടുക്കുന്ന ഇടയലേഖനങ്ങൾ കേട്ട് തുളളാനും ഞങ്ങൾക്ക് അവരെ ആവശ്യമുണ്ട്. അവരെ വീണ്ടും തിരിച്ചു കൊണ്ടുപോകാൻ ശ്രമിച്ചാൽ ഞങ്ങളെ പോലെയുള്ള ന്യൂനപക്ഷസമുദായത്തിൻറെ അപ്പോസ്തോലൻമാരിൽ അത് ആശങ്കയുണ്ടാക്കും എന്നതാണ് പല ബിഷപ്പന്മാരുടെയും പ്രശ്നം.

സാധാരണ മനുഷ്യർക്കിടയിൽ സാധാരണക്കാരനായി ജീവിക്കണം എന്ന് ആഗ്രഹിക്കുന്ന പക്ഷം പിതാവിനും തിരികെ വരാം എന്ന് മാത്രം പറഞ്ഞു കൊള്ളട്ടെ. എന്തായാലും ഈ വിഷയത്തിൽ അധികമൊന്നും പറയാൻ ഇപ്പോൾ അരൂപി മുതിരുന്നില്ല കർത്താവ് തന്നെ പറഞ്ഞ ഒരു വചനം ഉദ്ധരിച്ച് നിർത്തുന്നു..

"കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ ഒരുത്തനെ മതത്തിൽ ചേർക്കുവാൻ കടലും കരയും ചുറ്റി നടക്കുന്നു; ചേർന്നശേഷം അവനെ നിങ്ങളെക്കാൾ ഇരട്ടിച്ച നരകയോഗ്യൻ ആക്കുന്നു."
(മത്തായി 23.14)

Saturday, November 1, 2014

നൂറു ചുവപ്പൻ ചുംബനങ്ങൾ..


ആരെങ്കിലും പരസ്യമായി ചുംബിച്ചാൽ കേരളതിൻറെ പാരമ്പര്യം തകർന്നു പൊവുമെന്നൊ കെട്ടിപ്പിടിച്ചാൽ ഭാരതീയ സംസ്കൃതി ഉതിർന്നു വീഴുമെന്നൊ അഭിപ്രായം ഇല്ലെങ്കിലും കൊച്ചിയിൽ നടക്കാൻ പോകുന്ന "ചുംബന ഉത്സവം" കേവലം പ്രഹസനം മാത്രമാനെന്നതിൽ അരൂപിക്ക് സംശയമൊന്നുമില്ല. ലൈംഗികതയെ നിഷേധിക്കാനും, പാപബോധം അടിച്ചേൽപ്പിക്കാനും ഹിന്ദുമതം ഒരിക്കലും ശ്രമിച്ചിട്ടില്ല എന്ന് മാത്രമല്ല. രതിയും കാമത്തെയും തങ്ങളുടെ ദേവതാഗണങ്ങളുടെ കൂടെ ആരാധിക്കാനും, ആരാധനാലയങ്ങളിൽ മനോഹരമായ രതിശിൽപ്പങ്ങൾ കൊത്തിവയ്ക്കാനും മടിക്കാത്ത അവർ ലൈംഗികതയെയും ശ്രിംഗാരരസത്തെയും അതിൻറെ എല്ലാ മനോഹാരിതയോടും കൂടി തങ്ങളുടെ പുരാണങ്ങളിലും, സാഹിത്യങ്ങളിലും മാത്രമല്ല സ്തോത്ര കൃതികളിൽ പോലും സന്നിവേശിപ്പിച്ചു. അതുകൊണ്ട് തന്നെ ആരെങ്കിലും ചുംബിച്ചാലൊ കേട്ടിപ്പിടിച്ചാലോ ഹിന്ദു മതത്തിൻറെയോ ഭാരതീയ സംസ്കാരത്തിൻറെയോ ആണിക്കല്ല് ഇളകിപ്പോകും  എന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കിൽ അവരോടു ആത്മാർത്ഥമായി ഹതപിക്കുക മാത്രമേ അരൂപിക്ക് നിവൃത്തിയുള്ളൂ.

കോഴിക്കോട് യുവമോർച്ചക്കാർ ഹോട്ടൽതല്ലിതകർത്തത് ഇവർ പറയുന്നതുപോലെ അടുത്തിടപഴകിയതിനോ, ചുംബിച്ചതിനൊ അല്ല.
മയക്കുമരുന്ന് അടക്കമുള്ളവ ലഭ്യമാക്കി പ്രായപൂർത്തി അവാത്തവർ അടക്കമുള്ള വിദ്യാർത്ഥികളെ തെറ്റായ വഴിയിലേക്ക് പോകാൻ എല്ലാ ഒത്താശയും ചെയ്തു എന്ന പ്രശ്നത്തിലാണ്. ഈ രാജ്യത്തിൽ ഒരു നിയമവും വ്യവസ്ഥയും ഒക്കെയുള്ളപ്പോൾ കുറ്റവും ശിക്ഷയും ഒക്കെ വിധിക്കാൻ യുവമോർച്ചയ്ക്ക് എന്തധികാരം എന്ന ന്യായമായ പ്രശ്നം ഉള്ളപ്പോൾ തന്നെ പെണ്‍വാണിഭ -മയക്കുമരുന്ന് മാഫിയകൾ ചിലന്യൂജനറേഷൻ ഹോട്ടലുകളിലൂടെയും ചില നിശാക്ലബ്ബുകളിലൂടെയും കേരള സമൂഹത്തിൽ അതിൻറെ നീരാളിക്കൈകൾ ആഴ്തുന്നു എന്നത് നാം മറന്നുകൂട. എന്നാൽ ഗുരുതരമായ ഒരു പ്രശ്നത്തെ കേവലം സദാചാര പോലീസിംഗ് ആയി ബ്രാൻറ് ചെയ്യുന്നതിൽ ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കു കഴിഞ്ഞു. 

എന്തായാലും നാളെ മറൈൻ ഡ്രൈവിൽ ചുംബനകൂട്ടായ്മ അരങ്ങേറുകയാണ് തലസ്ഥാന നഗരിയെ മുഴുവൻ 'നാറ്റിച്ച' വിപ്ലവപാർട്ടിയുടെ സമരത്തിനു ശേഷം ആദ്യമായായിരിക്കും ഇത്രയും മാദ്ധ്യമശ്രദ്ധ നേടുന്ന ഒരു പ്രഹസനം നടക്കാൻ പോകുന്നത്.
ഇതിനെക്കുറിച്ച് കുട്ടി സഖാക്കളുടെ നേതാവ് പറഞ്ഞത് "പരസ്പരം കുത്തി മരിക്കുന്നതിനേക്കാൾ ഭേദം പരസ്പരം ചുംബിച്ചു പ്രതിഷേധിക്കുന്നതാണ്" എന്നാണു. എത്ര സുന്ദരമായ വാക്കുകൾ, ടി പി ചന്ദ്ര ശേഖരൻറെയും, ജയകൃഷ്ണൻ മാഷുടെയും ഒക്കെ ആത്മാക്കൾ ഇത് കേട്ട് ചിരിക്കുന്നുണ്ടാകും.
എന്തായാലും മൂത്ത സഖാക്കൾ കൃഷിയും കാര്യസ്ഥപണിയും ഒക്കെയായി ഇറങ്ങാൻ പ്ലാനിടുമ്പോൾ കുട്ടി സഖാക്കൾ ഇത്രയെങ്കിലും പുരൊഗമിച്ചില്ലെങ്കിലെ അത്ഭുതമുള്ളൂ. മുഷ്ടി ചുരുട്ടി മുകളിലെക്കെരിഞ്ഞു സമരം ചെയ്യുന്നതൊക്കെ പഴഞ്ഞൻ രീതിയായി മാറിയെന്നു അണികൾക്കും തോന്നിത്തുടങ്ങി അപ്പൊ പിന്നെ നമ്മളായിട്ട് ന്യൂ ജനറേഷൻ ആവാതിരിക്കണോ ?

എന്തായാലും ഇന്ത്യൻ യുവത്വം നേരിടുന്ന എറ്റവും വലിയ പ്രശ്നം പുതു നിറത്തിൽ ചുംബിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാത്തതാണ് എന്ന് തിരിച്ചറിഞ്ഞു ചുംബിക്കാനെത്തുന്ന എല്ലാവർക്കും അരൂപിയുടെ ചുടു ചുംബനങ്ങൾ . എല്ലാവിധ സദാചാരവും ഇല്ലാതെയായി കന്നിമാസത്തിലെ ശ്വാക്കളെ പോലെ യുവത്വം  സ്വാതന്ത്ര്യമായി വിഹരിക്കുന്ന ആ മനോഹരമായ ഒരു കാലത്തിനു വേണ്ടി പ്രവര്ത്തിക്കാൻ ഈ ചുംബന സമരം പ്രചോദനം നല്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

എല്ലാവർക്കും നൂറു ചുവപ്പൻ ചുംബനങ്ങൾ..

Monday, June 23, 2014

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ശ്രീ നാരായണ ദർശനങ്ങളിൽ പിതൃത്വം തേടുമ്പോൾ




ശ്രീനാരായണ ഗുരുവിന്റെ പേര് ഉച്ചരിക്കാനുള്ള അവകാശം വെള്ളാപ്പള്ളിക്കില്ലെന്നും നാരായണ ഗുരുവിന്റെ നേരവകാശം യഥാര്‍ത്ഥ സിപിഐഎമ്മുകാര്‍ക്കാണെന്നുമുള്ള എം വി ഗോവിന്ദൻ മാഷുടെ പുതിയ വെളിപാടിനെ എട്ടുകാലി മമ്മൂഞ്ഞിസം എന്ന് പുച്ഛിച്ചു തള്ളാൻ അരൂപി ആളല്ല. കമ്മ്യൂണിസം ലോകവ്യാപകമായി നേരിടുന്ന ആശയപരമായ അസ്തിത്വ വെല്ലുവിളികളെ നേരിടാൻ കേരളത്തിലെ ബുദ്ധിജീവി സമൂഹത്തിനും സാധിക്കുന്നില്ല. പാർട്ടിയുടെ താക്കോൽ സ്ഥാനങ്ങളിൽ സംഘടിത മത വിഭാഗങ്ങളുടെയും, കച്ചവട ഭീമൻ മാരുടയും  പ്രതിനിധികൾ വിരാജിച്ചരുളുമ്പോൾ ആരോപണത്തിൻറെയും, സമരങ്ങളുടെയും കുന്തമുനകൾ ഭൂരിപക്ഷ സമുദായത്തിനും, അവർക്കു വേണ്ടി പ്രവർത്തിക്കുന്നവർക്കും 
നേരയാകുന്നത് സ്വാഭാവികം മാത്രമാണ്. അതുകൊണ്ട് തന്നെ വെള്ളാപ്പള്ളി നടേശൻ കോളേജിനെതിരെ നടത്തിയ സമരാഭാസത്തെയും അത്തരത്തിലുള്ള ഒന്നായ് മാത്രമേ കാണാൻ സാധിക്കൂ. എന്നാൽ സമരത്തോടനുബന്ധിച്ച് വിപ്ലവ പാർട്ടിയുടെ നേതാവ് ഉറക്കെ ഗർജ്ജിച്ചത് നാരായണ ഗുരുവിൻറെ പേര് പറയാൻ വെള്ളാപ്പള്ളി നടേശനും, മോനും യോഗ്യതയില്ലെന്നും, നാരായണ ഗുരുവിൻറെ ആശയങ്ങളും ദർശനങ്ങളും നടപ്പാക്കിയത് വിപ്ലവപാർട്ടിയാണെന്നുമാണ് സഖാവ് തഞ്ചത്തിൽ തട്ടിവിട്ടത്.

നാരായണ ഗുരുവും അയ്യാവും, ചട്ടമ്പി സ്വാമിയും, അയ്യങ്കാളിയും, കറുപ്പനും ഒക്കെ പകർന്ന വിപ്ലവ വീര്യവും തത്ഫലമായി കേരളത്തിലുണ്ടായ നവൊത്ഥാനത്തിന്റേയും പിതൃത്വം എട്ടുകാലി മമ്മൂഞ്ഞിസത്തിലൂടെ പിടിച്ചെടുക്കാൻ വിപ്ലവപാർട്ടിയ്ക്ക് കഴിഞ്ഞു എന്നതിൽ അരൂപിയ്ക്ക് സന്ദേഹമേതുമില്ല. എന്നാൽ ഗുരുദേവ ദർശനങ്ങളുടെ മൊത്തക്കുത്തക വിപ്ലവപാർട്ടി എറ്റെടുക്കാൻ ശ്രമിച്ചാൽ ആനയിൽ പിതൃത്വം ആരോപിക്കുന്ന ശ്വാവിൻറെ ഗതികേടായി മാത്രമേ കാണാൻ സാധിക്കൂ.  

"മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി" എന്ന ഗുരുദേവ വാക്യവും മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന കമ്മ്യുണിസ്റ്റ് ചിന്തയും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ആദ്ധ്യാത്മികതയിൽ ഊന്നി ഭാരതത്തിൻറെ ദാർശനിക പാരമ്പര്യത്തിൽ ഊന്നി നിന്നുകൊണ്ടാണ് ഗുരുടെവാൻ സാമൂഹ്യ വിപ്ലവം നടപ്പിലാക്കിയത്. അത് കൊണ്ട് തന്നെ അത് സമൂഹത്തിലേയ്ക്ക് ആഴ്ന്നിറങ്ങാൻ കാരണമായി. എന്നാൽ പാരമ്പര്യങ്ങളെ മുഴുവൻ തള്ളിക്കളഞ്ഞു കൊണ്ട് നിഷേധാത്മകമായ രീതിയിൽ രക്തരുഷിത വിപ്ലവം ലക്ഷ്യമാക്കി, വർഗ്ഗ സമരമെന്ന കാഴ്ച്ചപ്പാടിലൂന്നി ഒരു സാമൂഹിക പരിത സ്ഥിതി കെട്ടിപ്പടുക്കുവാൻ ശ്രമിക്കുകയായിരുന്നു വിപ്ലവ പാർട്ടി ചെയ്തത്. അത് കൊണ്ട് തന്നെയാണ് പാർട്ടിയുടെ താത്വികാചാര്യന്മാരുടെ പോലും പേരുകൾക്ക് പുറകിലെ ജാതി വാല് മുറിഞ്ഞു പോകാതിരുന്നതും. 

"വിദ്യകൊണ്ട് പ്രബുദ്ധരാകുക, സംഘടന കൊണ്ട് ശക്തരാകുക" എന്ന ഗുരുവരുൾ അനുസരിച്ച് അവശ സമുദായങ്ങൾ ശക്തി നേടാൻ തുടങ്ങുമ്പോഴൊക്കെ വല്ല വിധേനെയും അവയുടെ കടക്കൽ കത്തി വയ്ക്കാനാണ് വിപ്ലവ പാർട്ടി ശ്രമിച്ചിട്ടുള്ളത്. ക്രൈസ്തവ ഇസ്ലാമിക സ്വത്വങ്ങളെ ബഹുമാനിക്കുന്ന പാർട്ടി സൈദ്ധാന്തികരൊ, നേതാക്കളോ ഇത്തരം സമുദായങ്ങളുടെ സ്വത്വങ്ങളെ ബഹുമാനിക്കുക പോയിട്ട് അവമതിക്കാതിരിക്കുക പോലും ചെയ്തിട്ടില്ല. വിദ്യാഭ്യാസപരമായി അവകാശങ്ങൾ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വാരിക്കോരി കൊടുത്തപ്പോഴും ഇത്തരം സമുദായാംഗങ്ങളെ പ്രകടനം നടത്താനും, മനുഷ്യക്കൊട്ടകൾ കെട്ടാനും ഒക്കെയുള്ള പാർട്ടി ഭക്തരാക്കി ഒതുക്കി നിർത്തുന്നതിൽ വിപ്ലവപാർട്ടി ഒരു പരിധിവരെ വിജയിച്ചു. അവശ സമുദായങ്ങളെ സംബന്ധിച്ച് പഴയ തമ്പ്രാന് പകരം പുതിയ തമ്പ്രാൻ എന്നതിൽ കവിഞ്ഞ് പ്രത്യേക നേട്ടമൊന്നും ഉണ്ടായില്ല.

അനുകമ്പാദശകത്തിലൂടെ ഗുരു എഴുതി..
"ഒരുപീഡയെറുമ്പിനും വരു-
ത്തരുതെന്നുള്ളനുകമ്പയും സദാ
കരുണാകര! നല്‌കുകുള്ളില്‍ നിന്‍-
തിരുമെയ്‌വിട്ടകലാതെ ചിന്തയും."

സായുധ വിപ്ലവവത്തിലും, ഉന്മൂലന സിദ്ധാന്തത്തിലും വിശ്വസിക്കുന്ന വിപ്ലവ പാർട്ടിയ്ക്ക് ഈ വരികളുടെ അർത്ഥ വ്യാപ്തി മനസ്സിലാവുകയില്ല.
താമരശ്ശേരിയിലും, അൻവാറശേരിയിലും ചെന്ന് പഞ്ചപുച്ഛമടക്കി നില്ക്കുന്ന പാർട്ടി ജമീന്തർമാറും അവരുടെ ഏറാന്മൂളികളും നാരായണ ദർശനങ്ങളിൽ പിതൃത്വം തേടേണ്ട. വോട്ടു ചോർന്നതിന്റെ കൊതിക്കെറുവ് സമുദായത്തോടല്ല സ്വന്തം നയങ്ങളോടാണ് കാണിക്കേണ്ടത് എന്ന് മാത്രം പറയട്ടെ. 



Saturday, June 14, 2014

തെറിവിളി വിപ്ലവം


ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ചരിത്രത്തിലെ എറ്റവും വലിയ വെല്ലുവിളി  കൊണ്ടിരിക്കുകയാണ്. അപരിഷ്കൃത സമൂഹത്തിൻറെ പ്രത്യയശാസ്ത്രം ഒരു പരിഷ്കൃത സമൂഹത്തിൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ ഏതു സംഘടനയും നേരിടേണ്ടി വരുന്ന പ്രശ്നങ്ങളാണ് ഇന്ന് പാർട്ടിയും നേരിടേണ്ടി വരുന്നത്. വിലയേറിയ ആഡംബര കാറുകളിൽ വന്നിറങ്ങി 'അടിസ്ഥാന വർഗ്ഗത്തിൻറെ ആവശ്യങ്ങളെ പറ്റി വാചകമടിച്ച് പാർട്ടി റിസോട്ടിലെയ്ക്ക് പോകുന്ന നേതാക്കളും, ശീതീകരിച്ച മദ്യശാലകളിരുന്നു  വിപ്ലവം വിഴുങ്ങുന്ന ബുദ്ധിജീവികളും, ജീനി കെട്ടിയ കുതിരകളായ അണികളും ആധുനിക കാലഘട്ടത്തെ ആയിരത്താണ്ടുകൾ പിന്നോട്ട് നയിക്കുന്നു. സോഷ്യൽ മീഡിയകളുടെയും, ഇൻറർനെറ്റിന്റെയും   സാദ്ധ്യതകൾ എറ്റവും അധികം പിന്നോട്ട് നയിച്ചത് കമ്മൂണിസ്റ്റ് പ്രസ്ഥാനങ്ങളെ ആയിരുന്നു. "ചൈനയിൽ എന്ത് നടന്നു ഉഗാണ്ടയിൽ എന്ത് നടന്നു" എന്നാ മട്ടിലുള്ള പാർട്ടി സൈദ്ധാന്തിക വിശകലനങ്ങളെയും, വാദങ്ങളെയും തൊണ്ട തൊടാതെ വിഴുങ്ങിയിരുന്നവർ അവയുടെയെല്ലാം കൃത്യത പരിശോദ്ധിച്ചു. ഗുജറാത്തിലെ 'ഗര്ഭവും ഭ്രൂണവും ശൂലവും' ഒക്കെ സഖാവിന്റെ ഭാവനയിൽ കിളിർത്ത നട്ടാൽ മുളയ്ക്കാത്ത നുണകളാണെന്നു ജനം തിരിച്ചറിഞ്ഞു. ഈ തിരിച്ചറിയലിൻറെ പ്രതിഫലനമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സങ്കോജത്തിനു കാരണം. 
ഭാ. ജ. പാ യെ ഗർഭം  ധരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനു മുൻപേ ഇന്ത്യൻ മണ്ണിൽ കമ്മൂണിസ്റ്റ് പാർട്ടി മൊട്ടിട്ടു കഴിഞ്ഞിരുന്നു എന്നാൽ ഒരു പ്രാദേശിക പാർട്ടിയായി ഒതുങ്ങേണ്ടി വന്ന ഗതികേടിലെയ്ക്കാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജനം പാർട്ടിയെ എഴുതി തള്ളിയത്.

എന്നാൽ ഇത് കൊണ്ടൊന്നും പഠിക്കാൻ തങ്ങൾ തയാറല്ല എന്ന പ്രഖ്യാപനം ആണ് നമ്മൾ കഴിഞ്ഞ ദിവസങ്ങളിലായി നമുക്ക് കേൾക്കാൻ കഴിയുന്നത്. എതിർക്കുന്നവരെ ആശയപരമായി നേരിടാനോ സംവദിക്കാനോ ഉള്ള പക്വത ഭാരതീയ കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് കൈവന്നിട്ടില്ല. ഇരുട്ടിൽ പതിയിരുന്നു ശത്രുഗോത്രത്തിൻറെ കുടിലുകൾക്ക് തീയിടുന്ന പ്രാകൃത സംസ്കാരത്തിൽ നിന്നും ഒരടി പോലും മുന്നോട്ടു വയ്ക്കാൻ പാർട്ടിക്ക് കഴിയുന്നില്ല എന്നതിന്റെ തെളിവാണ്. ഇരുട്ടിന്റെ മറവിൽ പ്രേമചന്ദ്രന്റെ വീടാക്രമിച്ച സംഭവം. പരാജയങ്ങളെ ഇത്രയും അസഹിഷ്ണുതയോടെ കാണുന്ന മറ്റൊരു പ്രസ്ഥാനം വേറെയുണ്ടോ എന്ന് തന്നെ സംശയമാണ്. മുൻ നേതാവിനെ 51 വെട്ടിനു കൊല്ലാൻ കൊട്ടേഷൻ കൊടുത്തവരിൽ നിന്നും വേറെന്തു പ്രതീക്ഷിക്കാൻ.
എതിർപ്പ് ഉള്ളവരെയൊക്കെ കേട്ടാൽ അറയ്ക്കുന്ന തെറിവിളികൊണ്ട് മൂടലാണ് പാർട്ടിയുടെ ഏക ബൗദ്ധിക പരിപാടി. കുലംകുത്തി, പരനാറി, അഭിസാരിക മുതലായ വാക്കുകൾ പോലും പാർട്ടിയിലെ നേതാക്കന്മാരുടെ സംഭാവനയാണ് എന്ന് പറയേണ്ടി വരും. മൂത്ത സഖാക്കൾ കുന്നോളം വിസർജ്ജിക്കുമ്പൊൾ കുട്ടി സഖാക്കൾ കുന്നിയോളം എങ്കിലും ചെയ്യണ്ടേ എന്ന തിരിച്ചറിവിലാണ് പാർട്ടി വിദ്യാർത്ഥി പ്രസ്ഥാനം 'മാഗസീൻ വിപ്ലവ'വുമായി മുന്നോട്ടു വന്നത്. കേരളത്തിലെ വിദ്യാർത്ഥികളുടെയും വിദ്യാലയങ്ങളുടെയും പുരോഗതിയെ തടയുകയും, പഠിപ്പുമുടക്കൽ, പാഠപുസ്തകം കത്തിക്കൽ, കോളേജ് അടിച്ചു പൊളിക്കൽ മുതലായ കലാ പരിപാടികളിലൂടെ നാളത്തെ നേതാക്കളെ വളർത്തിയെടുക്കുകയും ചെയ്യുന്ന പ്രസ്ഥാനത്തിലെ യുവാക്കൾക്ക് നാളെ വേറെ തൊഴിലൊന്നും കിട്ടിയില്ലെങ്കിലും മാ വാരികകളിൽ തുടരാനുള്ള യോഗ്യത മാഗസീൻ വിപ്ലവത്തിലൂടെ കൈവന്നിരിക്കുകയാണ്.
കരഞ്ഞു കാമം തീർക്കുന്ന കുട്ടി സഖാക്കൾ നരേന്ദ്രമോദിയെ തിരഞ്ഞെടുപ്പിൽ തോൽപ്പിക്കാനോ പറ്റില്ല എന്നാപ്പിന്നെ  നാല് തെറിയെങ്കിലും എഴുതിക്കളയാം എന്ന് വിചാരിച്ചതിൽ തെറ്റുണ്ടോ ? പണ്ട് ബാത്ത്റൂമിന്റെ ചുവരിലും ബസ്റ്റൊപ്പിലെ മതിലിലും ഒക്കെ എഴുതി നല്ല ശീലമുള്ള സഖാക്കളെ തന്നെ മാഗസിൻ എഡിറ്റർമാരാക്കി.  നരേന്ദ്ര മോഡിയും, മാതാ അമൃതാനന്ദമയി ദേവിയും ഒക്കെപറ്റി തെറിവിളിച്ചുകൊണ്ട് മാഗസീൻ ഇറക്കി.
ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് മാഗസിനിൽ നിന്ന് 

ഉമ്മയും അമ്മയെയും ഒക്കെ തിരിച്ചരിയാനുള്ള വിവേകം വിപ്ലവ പാർട്ടിയിൽ നിന്നും പ്രതീക്ഷിക്കെണ്ടതില്ലെന്നറിയാം. പാർട്ടി മന്ദിരത്തിൽ വച്ച്  അണികളുടെ ഭാര്യയോടു മോശമായി പെരുമാറിയതിന് പുറത്താക്കപ്പെടുകയും പിന്നീട് തിരിച്ചെടുക്കപ്പെടുകയും ചെയ്ത നേതാക്കന്മാരെ കൊണ്ട് ശോഭിക്കുന്ന ഒരു സംഘടനയുടെ സദാചാരവും മറ്റും പ്രത്യേകം പറയേണ്ടതില്ലല്ലോ. പിന്നെ അമൃതാനന്ദമയിയെ അവഹേളിക്കുന്നത് പോലെ തങ്ങളേയോ, പരിശുദ്ധ "തിരുമേനി" മാരേയോ അവഹേളിക്കാൻ കുട്ടി സഖാക്കൾക്ക് മുട്ട് വിറക്കും എന്നുള്ള കാര്യവും കൂടി ഇവിടെ അനുഭാവ പൂർവ്വം പരിഗണിക്കേണ്ടതായിട്ടുണ്ട്. എന്തായാലും ഇത്തരം മാഗസീനുകളിലൂടെ വിപ്ലവം വരുത്തുക തന്നെ ചെയ്യും എന്നാ നിലപാടിലാണ് പാർട്ടി യുവത്വം. വിപ്ലവം വന്നില്ലെങ്കിലും ഇത് തുടർന്നാൽ വീട്ടിലേയ്ക്ക് നാട്ടുകാർ കേറി വരുമെന്ന് കുട്ടി സഖാക്കളുടെ വീട്ടിലെ രക്ഷകർത്താക്കൾ എങ്കിലും ഓർത്താൽ നല്ലത്.

വാല്: മറ്റൊരു മാഗസിനിൽ ഭാരതത്തെ തേവിടിച്ചിയായി വർണ്ണിച്ചിരിക്കുന്നു. ഭാരതം എല്ലാവർക്കും സ്വന്തം അമ്മയുടെ ഓർമ്മ നല്കുന്നു എന്ന ആപ്തവാക്യത്തിന് സ്തുതി.



Saturday, April 26, 2014

പ്രതികരണത്തിൻറെ മതം



ഒൻപത് വയസ്സുകാരിയെ വൈദികൻ പീഡിപ്പിച്ചു എന്നവാർത്ത  പലരെയും ഞെട്ടിച്ചിരിക്കണം. ക്രൂരമായ മതദ്രാഹവിചാരണകളേയെയും(inquisition), തിരുസഭയുടെ 'ഫത്വ'കളായ പേപ്പൽബുള്ളിനെയും(Papal bull) ഒക്കെ കേട്ടതുകൊണ്ടാകണം തിരുവസ്ത്രത്തെയും അതിനുള്ളിലെ തിരുമേനിമാരെയും കാണുമ്പോൾ നട്ടെല്ല് വളയുന്ന അസ്കിത അരൂപിയ്ക്ക് പണ്ടേ ഇല്ല. അത് കൊണ്ട് തന്നെ ഈ വിഷയത്തിൽ പ്രത്യേകിച്ച് ഞെട്ടലൊന്നും തോന്നിയതുമില്ല, എന്നാൽ ഈ വിഷയത്തിൽ കേരളത്തിന്റെ പ്രതികരണം അരൂപിയെ ഞെട്ടിച്ചു കളഞ്ഞു.

കുറെ നാളുകൾക്ക് മുൻപ് സന്തോഷ്‌ മാധവൻ എന്നൊരു പൂജാരിയെ(?) ഇതുപോലെ ചില വിഷയങ്ങളുടെ പേരില് അറസ്റ്റ് ചെയ്തിരുന്നു. താൻ ഒരു സന്ന്യാസി അല്ല എന്ന് സ്വയം പ്രഖ്യാപിച്ചിട്ടുള്ള സന്തോഷ്‌ മാധവൻ അറസ്റ്റിലായപ്പൊൾ കേരള ജനത എങ്ങിനെയായിരുന്നു പ്രതികരിച്ചത് എന്നോർമ്മയുണ്ടോ ? നാട് മുഴുവൻ സന്യാസിമാർക്കും, ആചാര്യന്മാർക്കും എതിരെ ഫ്ലക്സ് ബോർഡുകൾ നിരത്തി, കുട്ടി സഖാക്കൾ നാട് നീളെ നടന്നു സന്ന്യാസി മാരുടെ താടി വടിച്ചും പൂട പറിച്ചും വിപ്ലവത്തിന്റെ കാഹളം മുഴക്കി. ഇത്തരക്കാരുടെ ആസനത്തിലൂടെ കുന്തം കേറ്റുന്നതിനേക്കുറിച്ച് മന്ത്രി പുങ്കവൻ ഗീർവാണം മുഴക്കി. 'ആൾദൈവ' സംസ്കാരത്തിനെതിരെ ബുദ്ധിജീവികൾ ലേഘന മാലിന്യങ്ങൾ ശർദ്ദിച്ചു. ഇതിന്റെ ചുവടു പിടിച്ചു കൊണ്ട് സന്യാസിമാരെ അവഹേളിച്ചുകൊണ്ട് സിനിമകളും മറ്റു ടെലിവിഷൻ പരിപാടികളും ഇറങ്ങി.

എന്നാൽ ഈ വൈദികന്റെ വിഷയത്തിൽ ഇതൊന്നും കണ്ടില്ല കേവലം ഒരു വ്യക്തിയുടെ മാത്രം കുറ്റമായി വിഷയം ഒതുങ്ങുകയാണ് എന്നാൽ ഇവിടെ നാം കണക്കിലെടുക്കാതെ പോകുന്ന ഒരു കാര്യമുണ്ട്. സന്തോഷ്‌ മാധവനോ, തോക്ക് സ്വാമിയോഒന്നും വ്യവസ്ഥാപിതമായ ഒരു സന്യാസി പാരമ്പര്യത്തിന്റെ ഭാഗമല്ല. ഒന്നോ രണ്ടോ രൂപ വിലവരുന്ന കാഷായം വാങ്ങി മുക്കിയാൽ ആർക്കും സന്ന്യാസി വേഷം കെട്ടാം. എന്നാൽ അത്തരക്കാരുടെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം സംഭവിച്ചാൽ അത് മൊത്തം സന്യാസി സമൂഹത്തിനെയും ആചാര്യന്മാരെയും, ഹിന്ദു മതത്തെ തന്നെയും നിന്ദിക്കാനായ് ഉപയോഗിക്കുന്നു. കൃത്യമായ വ്യവസ്ഥാപിതമായ മാർഗ്ഗങ്ങളിലൂടെ ഔദ്യൊഗികമായ് സഭയുടെ അംഗമായ പള്ളീലച്ചൻറെ ചെയ്തിയെ കേവലം ഒരു വ്യക്തിയുടെ മാത്രം ദോഷമായി ചുരുക്കികാണുകയും ചെയ്യുന്നു. 

പള്ളീലച്ചന്റെ സ്ഥാനത്ത് ഏതെങ്കിലും ഹിന്ദു ആശ്രമത്തിലെ സന്യാസി പോകട്ടെ പാചകക്കാരനോ, വിറകുവെട്ടുകാരനോ  ആയിരുന്നുവെങ്കിൽ കാര്യങ്ങൾ ഇപ്രകാരം ആകുമായിരുന്നോ എന്ന് ചിന്തിച്ചാൽ മനസ്സിലാകും. ഹിന്ദു ആചാര്യന്മാർ നടത്തുന്ന സ്ഥാപനങ്ങളിൽ ഉണ്ടാകുന്ന ഏതൊരു ചെറിയ പ്രശ്നത്തിനും അതുമായി നേരിടു ബന്ധം ഇല്ലെങ്കിൽ പോലും ആചാര്യന്മാരെ പോലും അവഹേളിക്കുന്ന സോഷ്യൽ നെറ്റ്വർക്ക് ധാർമ്മികരോഷം എന്നാൽ ഈ വിഷയത്തിൽ കാണുന്നില്ല. ഈ വികാരിയുടെ വികാര പ്രകടനത്തിന്റെ പേരിൽ യേശുകൃസ്തുവോ, വത്തിക്കാനിലെ പരമ പിതാവോ പോകട്ടെ അരമനയിലെ മെത്രാന്മാരെ പോലുംവിമർശനത്തിനോ അവഹേളനത്തിനോ പാത്രമാകുകയില്ല. 
നമ്മുടെ ചലച്ചിത്രങ്ങളിൽ ഇതൊരു വിഷയം ആവുകയില്ല കാമഭ്രാന്തന്മാരായ സന്ന്യാസിമാരും, പൂജാരിമാരും, സ്നേഹത്തിന്റെയും സേവനത്തിന്റെയും ഉദാത്ത മാതൃകകളായ വികാരിമാരും ഇനിയും നമ്മുടെ സിനിമകളിൽ ഉണ്ടാകും.

സന്തോഷ്‌ മാധവൻ പ്രശ്നത്തിന്റെ പേരിൽ ആശ്രമങ്ങളെ കല്ലെറിഞ്ഞ  മുടിവെട്ട് കുട്ടി സഖാക്കളോ തലവെട്ട് സഖാക്കാളോ ഈ വിഷയത്തിൽ ഉരിയാടില്ല. തൃത്താലയിലെ ഹരിതൻ മുന്കാല അനുഭവങ്ങളുടെ വെളിച്ചത്തിൽ തടികെടാകുന്ന പണിക്കിറങ്ങില്ല. മലയാളത്തിൻറെ മഹാ മാദ്ധ്യമങ്ങൾക്ക് ഇത് ചർച്ചാ വിഷയമാകില്ല. വിവാദത്തിൽ മുക്കെണ്ടതും ചെളിവാരി എറിയേണ്ടതും ആരെയാണെന്ന ബോദ്ധ്യം പ്രതികരണക്കാർക്കുണ്ട്. 

അതെ പ്രതികരണത്തിനും ധാർമ്മികരോഷത്തിനും ഒക്കെ  മതവും ജാതിയും ഉണ്ട്

Saturday, February 22, 2014

അമൃതാനന്ദമയി വിമർശിക്കപ്പെടുമ്പോൾ



അമൃതാനന്ദമയി വിമർശനത്തിനങ്ങൾക്ക് അതീതയാണെന്നോ, നിയമങ്ങൾക്ക് അപ്പുറമാണെന്നൊ അവരുടെ എറ്റവും വലിയ ഭക്തനു പോലും അഭിപ്രായം ഉണ്ടാവും എന്ന് തോന്നുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം ഫേസ്‌ ബുക്കിലും ചില മാദ്ധ്യമങ്ങളിലും കണ്ടത് ഭൂതാവേശിതരേപ്പോലെ പെരുമാറുന്ന ഒരു കൂട്ടം ജനങ്ങളെയാണ്. ഒരു മഞ്ഞപ്പത്രക്കാരനെ വിളിച്ച് അഭിമുഖം എടുത്താണ് റിപ്പോർട്ടർ ചാനൽ മാദ്ധ്യമ ധർമം നിറവേറ്റിയത്. അമൃതാനന്ദമയി മഠത്തിൽ മയക്കു മരുന്ന് നല്കി ഉറക്കി കിടത്തി പലപുരുഷന്മാർ രാത്രി മുഴുവൻ ബന്ധപ്പെട്ട് രാവിലെ മയക്കം വിട്ടു പോകുന്ന സ്ത്രീ ഇതൊന്നും അറിയാതെ കുറെ നാൾ കഴിയുമ്പോൾ ഗർഭിണി ആകുന്നു ഇത് പിന്നീട് അത്ഭുതമായി വ്യാഖ്യാനിക്കപ്പെടുന്നു എന്ന് ആ മഞ്ഞപ്പത്രക്കാരൻ തന്മയത്വത്തോടു കൂടി പറയുന്നത് കേട്ടപ്പോൾ ഒരു പക്ഷെ അദ്ദേഹത്തിന്റെ മാതാവിനോ സഹോദരിക്കോ ഉണ്ടായ അനുഭവമാണോ എന്ന് പോലും അരൂപി സംശയിച്ചുപോയി. അവിടെ ഉണ്ടായിരുന്ന യുക്തിവാദി നേതാവാകട്ടെ ധൃതംഗപുളകിതനായി ഗെയിലിന്റെ ആത്മകഥയിലെ 'മസാല' ഭാഗങ്ങൾ ആവശ്യമായ വ്യാക്ഷേപക ശബ്ദങ്ങളുടെ അകമ്പടിയോടെ രസാവഹമായി അവതരിപ്പിക്കുകയായിരുന്നു.

മറ്റൊരു ചാനലിൽ ആകട്ടെ യുക്തിവാദിനേതാവ് ഏതാണ്ട് ഗ്രഹണിപ്പിള്ളാര് ചക്കക്കൂട്ടാൻ കണ്ട സ്ഥിതിയിലായിരുന്നു. അമൃതാനന്ദമയിയുടെ സമ്പത്തിനെക്കുറിച്ച് പറഞ്ഞപ്പോൾ കലാബോധം ഒട്ടുമില്ലാതെ യുക്തൻ ഒരു സംഖ്യയങ്ങു കാച്ചി '333330000000000000'ചാനൽ അവതാരകൻ അടക്കം സകലരുടെയും കണ്ണ് നിറഞ്ഞു പോയി. ഈ സമയത്ത് തന്നെ പ്രധാന ചാനലിലും രംഗം കൊഴുക്കുകയായിരുന്നു. അമൃതാനന്ദമയി മഠം പറ്റിയാൽ ഇന്ന് രാത്രി തന്നെ പൂട്ടിക്കും എന്ന മട്ടിൽ ഇടതനും, വലതനും, യുക്തിവാദിയും, മൗദൂദിയനും ഒക്കെ കൈകോർത്ത് പിടിച്ച് നിൽക്കുന്നത് കാണാൻ തന്നെ ഒരഴകായിരുന്നു.

തങ്ങളാൽ ആവും വിധം ചെയ്യണമെന്നാണല്ലോ സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റുകളും വിട്ടില്ല. കുറ്റം പറയരുതല്ലോ ഒരു പറ്റം ആൾക്കാർ വളരെ കൃത്യമായ മാർഗനിർദ്ദേശം ലഭിച്ചതുപോലെ ഒന്നിനു പിൻപേ ഒന്നായി പോസ്റ്റുകൾ ഇട്ടുകൊണ്ടിരുന്നു. ആശ്രമത്തിന്റെ മുന്പിലൂടെ പണ്ടെങ്ങോ വഴിനടന്നവൻ മുതൽ സകലരുടെയും മരണങ്ങൾക്ക് അമൃതാനന്ദമയി ഉത്തരം പറയണം എന്ന് ആവഷ്യപ്പെട്ട് വളരെ മനോഹരമായ് ഡിസൈൻ ചെയ്ത പൊസ്റ്ററുകൾ ഷെയർ ചെയ്തു സത്യം പറഞ്ഞാൽ പൊസ്റ്റരിന്റെ ഭംഗി കണ്ടപ്പോൾ അരൂപിക്ക് പോലും ഒന്ന് ഷെയർ ചെയ്യാൻ തോന്നി.
മറ്റു ചിലരാകട്ടെ അറിയാവുന്ന തെറികളൊക്കെ അമൃതാനന്ദമയിക്കും അവരുടെ ഭക്തന്മാർക്കും എതിരെ എഴുതി.  അത്തരം ചില പോസ്റ്റുകൾക്കെതിരെ ഏതൊക്കെയോ അമൃതാനന്ദമയി ഭക്തര കേസ് കൊടുത്തു. അടുത്ത നിമിഷം അത്തരം പോസ്റ്റുകൾ ചുമരിൽ നിന്നും ഇളക്കി മാറ്റിയെങ്കിലും ജയിലിൽ പോവേണ്ടി വന്നാലും വിമർശനം തുടരും എന്ന് പ്രഖ്യാപിച്ചു. 

പിന്നീട് ചർച്ചകൾ ആവിഷ്കാര സ്വാതന്ത്ര്യത്തിനും, വിമർശന അസഹിഷ്ണുതയ്ക്കും വഴിമാറി. തെറിഎഴുതുകയും വ്യാജ ആരോപണം ഉന്നയിക്കുകയും ചെയ്തതിനെതിരെ കേസ് എടുത്തത് വായ്‌മൂടിക്കെട്ടൽ ആയി വ്യാഖ്യാനിക്കപ്പെട്ടു. ചാനൽത്രയങ്ങളിൽ ഒന്ന് അടുത്ത എക്സ്ക്ലൂസീവിനായ് ഗൃഹപാഠം ചെയ്യുമ്പോൾ സഹോദര ചാനലുകൾ  വീണ്ടും ചര്ച്ചയും അഭിപ്രായ പ്രകടനങ്ങളും തുടർന്നു. അമൃതാനന്ദമയിയെ തെറി വിളിക്കുകയോ തേജോവധം ചെയ്യുകയോ ചെയ്താലും വാക്കയ്യ് പൊത്തി തൊഴുതു നിൽക്കാനേ ഭക്തർക്ക് അവകാശമുള്ളൂ എന്ന് ഉത്തരാധുനിക മാധ്യമങ്ങൾ പറയാതെ പറഞ്ഞു. 

എറ്റവും രസകരമായത് യുക്തിവാദികളിലെ ബാബാകക്ഷിയും, മെത്രാൻകക്ഷിയും മത്സരിച്ച് മാദ്ധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും അമൃതാനന്ദമയിയെ തെറി വിളിച്ചു നിർവൃതി പൂണ്ടു. മദാമ്മ കണ്‍കണ്ട ദൈവവും, മാനവികതയുടെ മാതാവുമായി.
ഈ സഹസ്രാബ്ദത്തിലെ എറ്റവും മഹത്തായ കൃതിയായ് വിശുദ്ധനരകത്തെ വാഴ്ത്തിയ സക്കറിയ ഗെയിൽ എഴുതാതിരുന്നെങ്കിൽ ഒരു നഷ്ടമായേനെ എന്ന് കൂടി പറഞ്ഞെ നിർത്തിയുള്ളൂ. ആവിഷ്കാര സ്വാതന്ത്ര്യത്തിനായ് കൈവെട്ട് സംഘടന ഘോര ഘോരം പോസ്റ്റുകൾ പടച്ചു വിട്ടു.

വാർത്താ അവതാരകയ്ക്ക് വരെ ഹിജാബ് തുന്നിക്കൊടുത്ത സദാചാരചാനൽ ഗെയിലിന്റെ ബുക്കിലെ 'ഇക്കിളി' ഭാഗങ്ങൾ മുഴുവൻ തർജ്ജിമ ചെയ്ത് മലയാളിയുടെ അകത്തളങ്ങളിലെത്തിച്ചു കൂറ് കാട്ടി. അഹിംസാ പാർട്ടിയുടെ ഹരിതൻ തന്റെ മതേതരത്വവും പുരോഗമന ചിന്തയും ഉയർത്തിപ്പിടിച്ച് ഫേസ്ബുക്ക് പോസ്റ്റ്‌ ഇട്ടു.
വിപ്ലവപാർട്ടിയുടെ നേതാവാകട്ടെ അന്വേഷണം ആവശ്യപ്പെട്ടു മുഖം രക്ഷിച്ചു. മുടി വിവാദത്തിലും സമാന നിലപാടെടുത്ത വിജയേട്ടന്റെ ധൈര്യത്തെക്കുറിച്ച് വിപ്ലവ വാദികൾ രോമാഞ്ചമണിഞ്ഞു. എന്നാൽ ഈ ധൈര്യം പോട്ടയിലും, താമരശ്ശേരിയിലും കാണിച്ചില്ലല്ലോ എന്ന് ചില ദോഷൈകദൃക്കുകൾ ആരോപിച്ചു. കാന്തപുരം ഗ്രൂപ്പ് അരിവാൾ സുന്നിഎന്നാണ് തൊട്ടു മുന്പത്തെ ഇലക്ഷൻവരെ അറിയപ്പെട്ടിരുന്നത് എന്ന് പറഞ്ഞു ഉസ്തദിനൊദൊപ്പവും, പോട്ടയിലും ഒക്കെ സഖാവ് വിനയാന്വിതനായ് നില്ക്കുന്ന ചിത്രവും പ്രദർശിപ്പിച്ചു. മാനസിക നില തെറ്റിയയുവാവിനെ ശാന്തനാക്കാൻ കഴിയാത്ത അമൃതാനന്ദമയി സന്യാസിനിപോലുമല്ലെന്ന് ഡിഫി സ്വാമി അഭിപ്രായപ്പെട്ടു. ഡിഫി സ്വാമിയുടെ കഴുത്തിനു പിടിക്കാൻ വന്ന ആർ എസ് എസ്സുകാരന്റെ മനസ്സ് അന്ന് അങ്ങനെ മാറിയിരുന്നോ എന്ന് ചില താന്തൊന്നികൾ തിരിച്ചു ചോദിച്ചു. 

ഗെയിൽ ട്രേഡ്വെലിന്റെ ഫെസ് ബുക്ക് പേജ് മുഴുവൻ "ശാന്തിയുടെ മത"ത്തിലേക്കുള്ള ക്ഷണം കൊണ്ട് നിറഞ്ഞു. ഹിജാബിന്റെ സുരക്ഷയെക്കുറിച്ചും, ആകാശ ദൈവത്തിന്റെ മഹത്വത്തെക്കുറിച്ചും വാചാലരായ്. അമൃതാനന്ദമയി മഠത്തെ അപകീർത്തിപ്പെടുത്തി, മതം മാറി വരൂ.. ഞങ്ങൾ നിനക്ക് വേണ്ടതെല്ലാം തരാം എന്ന് വാഗ്ദാന പെരുമഴ. തിരിച്ച് "സത്യവേദ"ത്തിന്റെ ഓരോ കോപ്പി ഗെയിൽ അയച്ചു കൊടുത്തു എന്നും കിംവദന്തി പരക്കുന്നുണ്ട്.

ചുരുക്കത്തിൽ മാധ്യമത്രയങ്ങളും, കീബോർഡ്  ആക്റ്റിവിസ്റ്റുകലും പറയാതെ പറയുന്നത് ഇതാണ്"ഞങ്ങൾ ഞങ്ങളുടെ പ്രത്യാ ശാസ്ത്രത്തിനു വിരുദ്ധമായ് നടക്കുന്ന ആർക്കെതിരെയും വ്യക്തിഹത്യ നടത്തും, അപവാദങ്ങൾ പ്രചരിപ്പിക്കും "