Showing posts with label മോഡി. Show all posts
Showing posts with label മോഡി. Show all posts

Saturday, June 14, 2014

തെറിവിളി വിപ്ലവം


ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ചരിത്രത്തിലെ എറ്റവും വലിയ വെല്ലുവിളി  കൊണ്ടിരിക്കുകയാണ്. അപരിഷ്കൃത സമൂഹത്തിൻറെ പ്രത്യയശാസ്ത്രം ഒരു പരിഷ്കൃത സമൂഹത്തിൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ ഏതു സംഘടനയും നേരിടേണ്ടി വരുന്ന പ്രശ്നങ്ങളാണ് ഇന്ന് പാർട്ടിയും നേരിടേണ്ടി വരുന്നത്. വിലയേറിയ ആഡംബര കാറുകളിൽ വന്നിറങ്ങി 'അടിസ്ഥാന വർഗ്ഗത്തിൻറെ ആവശ്യങ്ങളെ പറ്റി വാചകമടിച്ച് പാർട്ടി റിസോട്ടിലെയ്ക്ക് പോകുന്ന നേതാക്കളും, ശീതീകരിച്ച മദ്യശാലകളിരുന്നു  വിപ്ലവം വിഴുങ്ങുന്ന ബുദ്ധിജീവികളും, ജീനി കെട്ടിയ കുതിരകളായ അണികളും ആധുനിക കാലഘട്ടത്തെ ആയിരത്താണ്ടുകൾ പിന്നോട്ട് നയിക്കുന്നു. സോഷ്യൽ മീഡിയകളുടെയും, ഇൻറർനെറ്റിന്റെയും   സാദ്ധ്യതകൾ എറ്റവും അധികം പിന്നോട്ട് നയിച്ചത് കമ്മൂണിസ്റ്റ് പ്രസ്ഥാനങ്ങളെ ആയിരുന്നു. "ചൈനയിൽ എന്ത് നടന്നു ഉഗാണ്ടയിൽ എന്ത് നടന്നു" എന്നാ മട്ടിലുള്ള പാർട്ടി സൈദ്ധാന്തിക വിശകലനങ്ങളെയും, വാദങ്ങളെയും തൊണ്ട തൊടാതെ വിഴുങ്ങിയിരുന്നവർ അവയുടെയെല്ലാം കൃത്യത പരിശോദ്ധിച്ചു. ഗുജറാത്തിലെ 'ഗര്ഭവും ഭ്രൂണവും ശൂലവും' ഒക്കെ സഖാവിന്റെ ഭാവനയിൽ കിളിർത്ത നട്ടാൽ മുളയ്ക്കാത്ത നുണകളാണെന്നു ജനം തിരിച്ചറിഞ്ഞു. ഈ തിരിച്ചറിയലിൻറെ പ്രതിഫലനമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സങ്കോജത്തിനു കാരണം. 
ഭാ. ജ. പാ യെ ഗർഭം  ധരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനു മുൻപേ ഇന്ത്യൻ മണ്ണിൽ കമ്മൂണിസ്റ്റ് പാർട്ടി മൊട്ടിട്ടു കഴിഞ്ഞിരുന്നു എന്നാൽ ഒരു പ്രാദേശിക പാർട്ടിയായി ഒതുങ്ങേണ്ടി വന്ന ഗതികേടിലെയ്ക്കാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജനം പാർട്ടിയെ എഴുതി തള്ളിയത്.

എന്നാൽ ഇത് കൊണ്ടൊന്നും പഠിക്കാൻ തങ്ങൾ തയാറല്ല എന്ന പ്രഖ്യാപനം ആണ് നമ്മൾ കഴിഞ്ഞ ദിവസങ്ങളിലായി നമുക്ക് കേൾക്കാൻ കഴിയുന്നത്. എതിർക്കുന്നവരെ ആശയപരമായി നേരിടാനോ സംവദിക്കാനോ ഉള്ള പക്വത ഭാരതീയ കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് കൈവന്നിട്ടില്ല. ഇരുട്ടിൽ പതിയിരുന്നു ശത്രുഗോത്രത്തിൻറെ കുടിലുകൾക്ക് തീയിടുന്ന പ്രാകൃത സംസ്കാരത്തിൽ നിന്നും ഒരടി പോലും മുന്നോട്ടു വയ്ക്കാൻ പാർട്ടിക്ക് കഴിയുന്നില്ല എന്നതിന്റെ തെളിവാണ്. ഇരുട്ടിന്റെ മറവിൽ പ്രേമചന്ദ്രന്റെ വീടാക്രമിച്ച സംഭവം. പരാജയങ്ങളെ ഇത്രയും അസഹിഷ്ണുതയോടെ കാണുന്ന മറ്റൊരു പ്രസ്ഥാനം വേറെയുണ്ടോ എന്ന് തന്നെ സംശയമാണ്. മുൻ നേതാവിനെ 51 വെട്ടിനു കൊല്ലാൻ കൊട്ടേഷൻ കൊടുത്തവരിൽ നിന്നും വേറെന്തു പ്രതീക്ഷിക്കാൻ.
എതിർപ്പ് ഉള്ളവരെയൊക്കെ കേട്ടാൽ അറയ്ക്കുന്ന തെറിവിളികൊണ്ട് മൂടലാണ് പാർട്ടിയുടെ ഏക ബൗദ്ധിക പരിപാടി. കുലംകുത്തി, പരനാറി, അഭിസാരിക മുതലായ വാക്കുകൾ പോലും പാർട്ടിയിലെ നേതാക്കന്മാരുടെ സംഭാവനയാണ് എന്ന് പറയേണ്ടി വരും. മൂത്ത സഖാക്കൾ കുന്നോളം വിസർജ്ജിക്കുമ്പൊൾ കുട്ടി സഖാക്കൾ കുന്നിയോളം എങ്കിലും ചെയ്യണ്ടേ എന്ന തിരിച്ചറിവിലാണ് പാർട്ടി വിദ്യാർത്ഥി പ്രസ്ഥാനം 'മാഗസീൻ വിപ്ലവ'വുമായി മുന്നോട്ടു വന്നത്. കേരളത്തിലെ വിദ്യാർത്ഥികളുടെയും വിദ്യാലയങ്ങളുടെയും പുരോഗതിയെ തടയുകയും, പഠിപ്പുമുടക്കൽ, പാഠപുസ്തകം കത്തിക്കൽ, കോളേജ് അടിച്ചു പൊളിക്കൽ മുതലായ കലാ പരിപാടികളിലൂടെ നാളത്തെ നേതാക്കളെ വളർത്തിയെടുക്കുകയും ചെയ്യുന്ന പ്രസ്ഥാനത്തിലെ യുവാക്കൾക്ക് നാളെ വേറെ തൊഴിലൊന്നും കിട്ടിയില്ലെങ്കിലും മാ വാരികകളിൽ തുടരാനുള്ള യോഗ്യത മാഗസീൻ വിപ്ലവത്തിലൂടെ കൈവന്നിരിക്കുകയാണ്.
കരഞ്ഞു കാമം തീർക്കുന്ന കുട്ടി സഖാക്കൾ നരേന്ദ്രമോദിയെ തിരഞ്ഞെടുപ്പിൽ തോൽപ്പിക്കാനോ പറ്റില്ല എന്നാപ്പിന്നെ  നാല് തെറിയെങ്കിലും എഴുതിക്കളയാം എന്ന് വിചാരിച്ചതിൽ തെറ്റുണ്ടോ ? പണ്ട് ബാത്ത്റൂമിന്റെ ചുവരിലും ബസ്റ്റൊപ്പിലെ മതിലിലും ഒക്കെ എഴുതി നല്ല ശീലമുള്ള സഖാക്കളെ തന്നെ മാഗസിൻ എഡിറ്റർമാരാക്കി.  നരേന്ദ്ര മോഡിയും, മാതാ അമൃതാനന്ദമയി ദേവിയും ഒക്കെപറ്റി തെറിവിളിച്ചുകൊണ്ട് മാഗസീൻ ഇറക്കി.
ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് മാഗസിനിൽ നിന്ന് 

ഉമ്മയും അമ്മയെയും ഒക്കെ തിരിച്ചരിയാനുള്ള വിവേകം വിപ്ലവ പാർട്ടിയിൽ നിന്നും പ്രതീക്ഷിക്കെണ്ടതില്ലെന്നറിയാം. പാർട്ടി മന്ദിരത്തിൽ വച്ച്  അണികളുടെ ഭാര്യയോടു മോശമായി പെരുമാറിയതിന് പുറത്താക്കപ്പെടുകയും പിന്നീട് തിരിച്ചെടുക്കപ്പെടുകയും ചെയ്ത നേതാക്കന്മാരെ കൊണ്ട് ശോഭിക്കുന്ന ഒരു സംഘടനയുടെ സദാചാരവും മറ്റും പ്രത്യേകം പറയേണ്ടതില്ലല്ലോ. പിന്നെ അമൃതാനന്ദമയിയെ അവഹേളിക്കുന്നത് പോലെ തങ്ങളേയോ, പരിശുദ്ധ "തിരുമേനി" മാരേയോ അവഹേളിക്കാൻ കുട്ടി സഖാക്കൾക്ക് മുട്ട് വിറക്കും എന്നുള്ള കാര്യവും കൂടി ഇവിടെ അനുഭാവ പൂർവ്വം പരിഗണിക്കേണ്ടതായിട്ടുണ്ട്. എന്തായാലും ഇത്തരം മാഗസീനുകളിലൂടെ വിപ്ലവം വരുത്തുക തന്നെ ചെയ്യും എന്നാ നിലപാടിലാണ് പാർട്ടി യുവത്വം. വിപ്ലവം വന്നില്ലെങ്കിലും ഇത് തുടർന്നാൽ വീട്ടിലേയ്ക്ക് നാട്ടുകാർ കേറി വരുമെന്ന് കുട്ടി സഖാക്കളുടെ വീട്ടിലെ രക്ഷകർത്താക്കൾ എങ്കിലും ഓർത്താൽ നല്ലത്.

വാല്: മറ്റൊരു മാഗസിനിൽ ഭാരതത്തെ തേവിടിച്ചിയായി വർണ്ണിച്ചിരിക്കുന്നു. ഭാരതം എല്ലാവർക്കും സ്വന്തം അമ്മയുടെ ഓർമ്മ നല്കുന്നു എന്ന ആപ്തവാക്യത്തിന് സ്തുതി.



Tuesday, February 11, 2014

ബലക്ഷയം


ശംഖുമുഖം കടപ്പുറത്ത് ഒത്തുചേർന്ന ജനലക്ഷങ്ങളെ കണ്ടതിന്റെ കൊതിക്കെറുവാണോ അതോ രാഷ്ട്രീയ  'ബല' ക്ഷയം കൊണ്ടാണോ എന്നറിയില്ല ഹരിതൻ വീണ്ടും ഫേസ്ബുക്ക്‌ വിപ്ലവം തുടങ്ങി.

"എന്തുകൊണ്ടാണു തങ്ങളുടെ നീതിപൂർവ്വകമായ അവകാശങ്ങൾ സ്ഥാപിച്ചുകിട്ടാൻ ദലിതർക്കും പിന്നാക്കക്കാർക്കും വരും ദശകം വരെ (അഥവാ മോഡിയവതാരം വരുന്നതുവരെ) കാത്തിരിക്കേണ്ടി വന്നത്‌? "
എന്ന് ചോദിച്ചാണ് സഖാവ് ഓഫ് ദി കോണ്ഗ്രസ് കത്തിക്കയറുന്നത്.
ദളിതൻ ഇന്നും ഈ ദുരവസ്ഥയിൽ കഴിയാൻ കാരണം എന്തെന്ന് മോദിയോടും, വെള്ളാപ്പള്ളിയോടും അല്ല ചോദിക്കേണ്ടത്. കഴിഞ്ഞ 6 ദശകങ്ങൾ ഇന്ത്യയിൽ ഭരിച്ച സ്വന്തം പാർട്ടിക്കാരോടാണ്. ജാതി വ്യവസ്ഥയെക്കുറിച്ച് ആർ എസ്‌ എസിന്റെ നിലപാടെന്താണു എന്ന് ചോദിക്കുമ്പോൾ


"ഞാൻ നിങ്ങളുടെ കേന്ദ്രം സന്ദർശിച്ചപ്പോൾ നിങ്ങളുടെ അച്ചടക്കവും തോട്ടുകൂടായിമ ഇല്ലാത്തതും കണ്ട് വളരെയധികം അത്ഭുതപ്പെട്ടു."
എന്ന മഹാത്മാ ഗാന്ധിയുടെ വാക്കുകളിൽ കൂടുതൽ ഈ വിഷയത്തെക്കുറിച്ച് അരൂപിക്കറിയില്ല എന്ന് തുറന്നു സമ്മതിക്കട്ടെ.

"ഞാൻ ആദ്യമായാണ്‌ സംഘപ്രവർത്തകരുടെ ഒരു കേന്ദ്രം സന്ദർശിക്കുന്നത്. ഇവിടെ സവർണ്ണ ജാതിയെന്നോ അവർണ്ണ ജാതിയെന്നോ തിരിച്ചറിയുകപോലും ചെയ്യാതെ, അത്തരമൊരു വത്യാസത്തിനു നിലനിൽപ്പുണ്ട് എന്നുപോലും തിരിച്ചറിയാൻ സാധിക്കാത്തവിധം എല്ലാവരിലും സമത്വഭാവന ദർശിച്ചതിൽ ഞാൻ സന്തോഷവാനാണ്."
എന്ന ഡോ. അംബേദ്ക്കറുടെ വാക്കുകളും കൂടി ഒർമിപ്പിക്കട്ടെ.

ഹിന്ദു ഐക്യം സാധ്യമായാൽ ദളിതൻ ബ്രാഹ്മണിസ്റ്റ് സംസ്കാരം സ്വീകരിക്കേണ്ടി വരും എന്ന പഴയ ജമാഅത്ത, തീവ്ര ഇടത് വ്യസനം തന്നെയാണ് തുടർന്നുള്ള വാക്കുകളിൽ ഹരിതൻ ഉന്നയിക്കുന്നത്.ഈ വിഡ്ഢിത്തം ഒന്നും ഇനിയും ഇവിടെ ചിലവാകില്ല. പിന്നാക്കക്കാരുടെ പ്രാദേശികമായ ബഹുസ്വര സാംസ്ക്കാരങ്ങൾ തകരുന്നതിൽ യദാർത്ഥത്തിൽ വ്യസനമുണ്ടെങ്കിൽ പ്രലോഭിപ്പിച്ചും, പേടിപ്പിച്ചും മതപരിവര്ത്ത്തനം നടത്തി അവരുടെ ബഹുസ്വര സംസ്കാരത്തെ നശിപ്പിക്കുന്നവര്ക്കെതിരെ ആണ് സംസാരിക്കേണ്ടത്. ആദിവാസികളുടെയും ഹരി- ഗിരി ജനങ്ങളുടെയും പൂജാ വിഗ്രഹങ്ങളും, വിശ്വാസങ്ങളും തകർത്തെറിയുന്ന മതപ്രചാരകർക്കെതിരെയാണ് സംസാരിക്കേണ്ടത്, അല്ലാതെ അതിനെ എതിർക്കുന്നവർക്ക് എതിരെയല്ല.

ചരിത്രത്തിന്റെ ചവറ്റുകുട്ടയിൽ തള്ളേണ്ട യാഗങ്ങളും യജ്ഞങ്ങളുമൊക്കെ ഭാരതീയ വിചാര കേന്ദ്രവും ആർ എസ് എസും നടത്തുന്നു എന്നതാണ് ഹരിതൻറെ മറ്റൊരാരോപണം . RSS യാഗം നടത്തുന്നത് ഇതുവരെ കണ്ടിട്ടില്ല ഇനി കാണുമ്പോൾ അറിയിക്കുക അരൂപിക്കും കാണാൻ ആഗ്രഹമുണ്ട്. യാഗം ചെയ്യുന്നവരെ തൂക്കിക്കൊല്ലാൽ ഒരു നിയമം കൊണ്ടുവരുന്നതിനെ പറ്റിയും ആലോചിക്കേണ്ടതാണ്.

യാഗങ്ങളും യജ്ഞങ്ങളുമൊക്കെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിൽ തള്ളേണ്ടവയാണെന്നു പറയാൻ കാണിച്ച ആർജ്ജവം ബലിപെരുന്നാളിന്റെയും മറ്റും കാര്യത്തിലും കാണിക്കുമോ ? എന്ന് അങ്ങയോടു ചോദിക്കുന്നില്ല പേരിലെ ബലം നട്ടെല്ലിനു പ്രതീക്ഷിക്കുന്നില്ല.

അടിസ്ഥാന വർഗ്ഗ പ്രതിനിധിയായ അസുരരാജാവ്‌ മഹാബലിയുടെ ഓണം ബ്രാഹ്മണനായ വാമന ജയന്തിയാക്കി മാറ്റുമോ എന്നുള്ള ഭയം ഹരിതൻ മറച്ചു വയ്ക്കുന്നില്ല. തൃക്കാക്കരയപ്പനെ വച്ച് പൂജിക്കുന്നത് ബ്രാഹ്മണ ചടങ്ങാണെന്നും അത് തുടങ്ങിയത് ശശികല ടീച്ചർ ആണെന്നും കൂടി പറഞ്ഞാൽ പൂർണമായേനെ.

എന്നാൽ അരൂപിയുടെ സംശയം അതല്ല മഹാബലി എങ്ങിനെയാണ് അടിസ്ഥാന വർഗ്ഗ പ്രതിനിധിയാകുന്നത് ?
മഹാബലി ലോകം മുഴുവൻ കീഴടക്കിയ രാജാവായിരുന്നു.
ജാതി പറഞ്ഞാൽ ബ്രാഹ്മണൻ: കശ്യപ പ്രജാപതിയുടെ പുത്രൻ- ഹിരണ്യകശിപു , അദ്ദേഹത്തിന്റെ മകൻ പ്രഹ്ലാദൻ, അദ്ദേഹത്തിന്റെ മകൻ വിരോചനൻ, അദ്ദേഹത്തിന്റെ മകനാണ് മഹാബലി എന്ന് പുരാണങ്ങൾ ('ബാലരാമ'പുരാണം അടിയൻ വായിച്ചിട്ടില്ല അതിൽ ചിലപ്പോള ജാതി വേറെയായിരിക്കും )

രാജഭരണത്തിന്റെ ഫ്യൂഡൽ മൂല്ല്യങ്ങളേ തള്ളിക്കളഞ്ഞാൽ മാത്രമേ ജനാധിപത്യവൽക്കരണത്തെ ശക്തിപ്പെടുത്താൻ പറ്റൂ എന്ന് പ്രസ്താവിക്കുന്ന ഹരിതൻ ജനാധിപത്യ ഇന്ത്യയിൽ ഒരു കുടുംബത്തിൽ പിറന്നു എന്ന ഒറ്റക്കാരണത്താൽ തന്റെ പാർട്ടിയുടെ തലപ്പത്ത് ഒരു യുവ കോമള രാജകുമാരാൻ വാണരുളുമ്പോൾ പഞ്ചപുച്ഛം അടക്കി നിന്ന് റാൻ മൂളുന്നത് നയനാനന്ദകരമായ കാഴ്ചയാണ്.


ഇത്തരം ഉമ്മാക്കികൾ കാണിച്ചു കഴിഞ്ഞ ദശകങ്ങൾ നിങ്ങൾ എല്ലാവരെയും വഞ്ചിച്ചു. രാഷ്ട്രീയത്തിനപ്പുറം ദളിത സ്നേഹവും അടിസ്ഥാന വർഗ മുന്നേറ്റവും ഒക്കെ അജണ്ടയിൽ ഉണ്ടെങ്കിൽ ഉരിയരിക്കും, നാഴി കഞ്ഞിക്കും വേണ്ടി പട്ടികജാതിക്കാരനു അവന്റെ "പ്രാദേശികമായ ബഹുസ്വര സാംസ്ക്കാരങ്ങൾ" ഉപേക്ഷിച്ച് മതം മാറേണ്ടി വരില്ലായിരുന്നു. മുത്തങ്ങയിലും, ചെങ്ങറയിലും, അരിപ്പയിലും ഒന്നും കുടിൽ കെട്ടി സമരം ചെയ്യേണ്ടി വരില്ലായിരുന്നു.

മാറാട് ജീവൻ പൊലിഞ്ഞത് ബ്രാഹ്മണരുടെയൊ സംഘ പരിവാര് കാരുടെയൊ ആയിരുന്നില്ല അവിടെ ഹരിതനെയൊ ഹരിതന്റെ പാർട്ടിക്കാരെയൊ കണ്ടില്ല. ഭരണം അങ്ങയുടെ പാർട്ടിക്കാരുടെയാണല്ലോ സി.ബി.ഐ അന്വേഷണത്തിന് സ്വാധീനം ചെലുത്തുമോ ?

മോഡിയുടെ മാജിക്കിനെ വിശ്വസിച്ചിരിക്കുന്ന കുറച്ചു വിഡ്ഢികളെ അങ്ങ് കണക്കിലെടുക്കേണ്ട.ഭരണ കക്ഷിയിലെ നിയമസഭാസാമാജികത്വം ഉപയോഗപ്പെടുത്തി ദളിത്‌ ആദിവാസി വിഭാഗങ്ങൽക്കിടയിൽ വ്യാപകമായ പ്രശ്നങ്ങള്ക്ക് പരിഹാരം അങ്ങ് തന്നെ കാണണം. അങ്ങിനെ ചെയ്‌താൽ ദളിത്‌ പിന്നോക്ക വിഭാഗങ്ങളെയും അവരുടെ പ്രാദേശികമായ ബഹുസ്വര സാംസ്ക്കാരങ്ങളേയും മോദിയിൽ നിന്നും രക്ഷിക്കാൻ സാധിക്കും എന്നെ അരൂപിക്ക് പറയാനുള്ളൂ.

ഇനി അതല്ല മേല്പ്പറഞ്ഞത്‌ പോലെ മോദിയെ കണ്ടുണ്ടായ ആധി ആണ് വ്യാധി എങ്കിൽബലാഹഠാദിധാര കോരുന്നത് നല്ലതാണ്. ബലാഗുളിച്യാദിയും പ്രയോഗിക്കാം .

 

Monday, June 17, 2013

മോദിയുടെ ധാടിയും,ചിലരുടെ പേടിയും

                  


ഇന്ദ്രപ്രസ്ഥം അസ്വസ്ഥമാണ് പുരാതന രാജകുടുംബത്തിൽ അമ്മ തമ്പുരാട്ടി യുവരാജാവിനെ മുൻനിർത്തി രാജ തന്ത്രങ്ങൾ മെനയുകയാണ്. "ജനമെന്ന വിഡ്ഢിപ്പരിഷകൾ അങ്ങനെയാണ് അവർ മുദ്രാവാക്യങ്ങൾ വിളിക്കും, കോലം കത്തിക്കും, അന്തപ്പുരത്തിലെ അപരാധ കഥകൾക്കെതിരെ ആത്മരോഷം മുഴക്കും, അഴിമതിയിൽ മുക്കി ഞങ്ങളെ ഈ സർക്കാർ കൊല്ലുകയാണെന്ന് വിളിച്ചു കൂവും ഒടുവിൽ തിരഞ്ഞെടുപ്പടുക്കുമ്പോൾ തൊഴിൽ ഇരിപ്പിന്റെയോ സബ്‌സീഡിയുടെയോ പേരിൽ കിട്ടുന്ന നക്കാപ്പിച്ചകൾ കണ്ടു കണ്ണ് മഞ്ഞളിച്ച്, കൂനിയ മുതുകും കൂമ്പിയ കണ്ണുമായ് രാജ ഹസ്തത്തിന് മുകളിൽ വിലയേറിയ സമ്മദിദാനാവകാശത്തിൻറെ പ്രജാ മുദ്ര പതിപ്പിച്ച് രാജാവിനെക്കാൾ വലിയ രാജഭക്തർ ആണ് തങ്ങൾ എന്ന് അവറ്റകൾ തെളീക്കും" കുടുംബ രാഷ്ട്രീയത്തിന്റെ സാമ-ദാന-ഭേത-ദണ്ഡങ്ങളുടെ പാഠങ്ങൾ അമ്മ തമ്പുരാട്ടിയിൽ നിന്നും യുവകോമള അമൂൽ മഹാരാജാവ് തിരുമനസ്സിലേക്കു പ്രവഹിച്ചു. യുദ്ധം ചെയ്യാൻ 'സിംഗ്'ആസനസ്ഥനായ് പുറപ്പെടാൻ ഒരുങ്ങുമ്പോഴാണ് സംഗതികൾ കീഴ്മേൽ മറിഞ്ഞത്. എതിരാളി രഥയാത്രാമുത്തശ്ശനല്ല പകരം ഗുജറാത്തിൽ കഴിഞ്ഞ കുറെ ഇലക്ഷനുകളിൽ രാജവംശത്തിന്റെ 'കൈ' തല്ലി ഒടിച്ച ചരിത്രമുള്ള നരേന്ദ്ര മോദി.

ഭാരതത്തിലെ ഏറ്റവും നല്ല ജനാധിപത്യം ബി.ജെ.പി യിൽ ആണെന്നാണ്‌ പറയാറ്. തമ്മിലടിയും പാരവയ്പ്പും ആണ് ഈ ഉൾപ്പാർട്ടി ജനാധിപത്യം എന്നാണു മറുപക്ഷത്തിന്റെ വാദം. സംഗതി എന്തായാലും ഈ ജനാധിപത്യം ഒക്കെ നീന്തി കടന്നു മോദി മുകളിൽ വരില്ല എന്ന് തന്നെയാണ് രാജകുടുംബവും, പാദ സേവകരായ മാധ്യമ വൃന്ദവും ഏറെക്കുറെ ഉറപ്പിച്ചിരുന്നത്. അഥവാ ഉയർന്നു വന്നാൽ തന്നെ അദ്വാനി'ജി'യും സുഷമ'ജി'യും അടക്കം മിക്ക വൻ 'ജി'കളും ഉടക്കി താമരപ്പാർട്ടി തവിട് പൊടിയാകുമെന്നു കരുതിയവർക്ക് ഒന്ന് തെറ്റി. തറവാട്ടു കാരണവർ ആദ്യം ഒന്നിടഞ്ഞെങ്കിലും നാഗ്പൂരിൽ നിന്നും നീട്ടിയൊരു വിസിൽ കേട്ടതും പഴയ കവാത്തും കബടിയും മറന്നിട്ടില്ല എന്ന് തെളീച്ച് മൂപ്പരും ഒതുങ്ങി. പിന്നെ ഒരു ജെ.ഡി. യു, അത്തരം പാർട്ടികളെ ഒക്കെ പെറുക്കികെട്ടി എൻ ഡി എ കെട്ടിപ്പോക്കിയത് കൊണ്ടാണ് (യു പി എ യുടെ ഭരണത്തെക്കാൾ എന്തുകൊണ്ടും ഭേതമെങ്കിലും) കാവി പാർട്ടിയുടെ അണികൾക്കോ നേതാക്കൾക്കോ പോലും തൃപ്തി നേടിക്കൊടുക്കാത്ത ഒരു ഭരണം നടത്തി അടുത്ത 10 വർഷത്തേക്ക് രാജ്യ ഭരണം സിംഗത്തിന്റെ കയ്യിലെത്തിയത്. അത്തരം ഒരു ഭരണം വേണ്ട എന്നത് തന്നെയാണ് കാവി പാർട്ടിയുടെ അണികളും നേതാക്കളും ഒക്കെ ആഗ്രഹിക്കുന്നതും. ജെ ഡി യു വിനെപ്പോലുള്ളവരെ ഒപ്പം നിർത്തി ഭരണ ചക്രം തിരിക്കുന്നതിലും ഭേതം, പ്രതിപക്ഷത്തിരിക്കുന്നതാണ്.

കാവിപാർട്ടിക്കാരും, ദേശീയ വാദികളും മാത്രമല്ല ഇന്ത്യയുടെ മുഴുവൻ വികാരം ഇന്ത്യയുടെ ഭരണം ശേഷിയും ശേമുഷിയും ഉള്ള ആരെങ്കിലും കയ്യാളണം എന്നാണ്. നിവർന്നു നിൽക്കുന്ന നട്ടെല്ലും നട്ടെല്ല് മുട്ടെ നേരും നെറിയും ഉള്ള ഒരാളെ ആണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഖജനാവ് ചോര്ത്തി സ്വിസ്സ് ബാങ്ക് നിരക്കുന്ന കള്ളന്മാരെയും, മുണ്ടാപ്പൂച്ചകളായ നൂൽപ്പാവകളേയും കണ്ടു ഇന്ത്യ മടുത്തിരിക്കുന്നു. അതുകൊണ്ട് തന്നെ ജനങ്ങളുടെ ചിന്താ മണ്ഡലങ്ങളിൽ നരേന്ദ്ര മോദി ഉയർന്നു വരുന്നത്. പാരമ്പര്യത്തിന്റെ ജാഡകളോ, പണക്കൊഴുപ്പിന്റെ ഗന്ധമോ ഇല്ലാത്ത ഒരു മുഖ്യ മന്ത്രി. ലോക പൊലീസായ അമേരിക്കയും അവരുടെ സാമന്ത രാജ്യങ്ങളും വിസ നിഷേധിച്ചിട്ടും, പത്ര മാധ്യമങ്ങൾ കള്ളക്കഥകൾ മെനഞ്ഞു നാട് മുഴുവൻ പാടിയിട്ടും, ജനങ്ങള് അദ്ദേഹത്തെ കൈവിട്ടില്ല. കലാപങ്ങളിൽ നിന്നും കലാപരഹിത ഗുജറാത്തിലെക്കുള്ള ദൂരം 'നമോ' എന്നരണ്ടക്ഷരം ആണെന്ന് ഗുജറാത്തികൾ പറയാതെ പറഞ്ഞു.

അന്ധമായ മത വാദത്തിൻറെ തോഗാഡിയൻ ഉത്പന്നമല്ല മോദി. മതത്തിന്റെ പേരില് ജനത്തെ ഇളക്കിവിടാത്ത നേതാവ് എന്ന വിശേഷണം താമരപ്പാർട്ടിയിൽ നരേന്ദ്ര മോദിക്കായിരിക്കും ഏറ്റവും യോജിക്കുക. അയോദ്ധ്യയിലെ ശ്രീ രാമന്റെ മന്ദിരത്തെക്കുറിച്ചല്ല മോദി സംസാരിക്കുന്നത് തന്റെ നാട്ടിലെ ദരിദ്ര രാമന്മാരുടെ കൂരകളേക്കുറിച്ചാണ്. താമരപാർട്ടിയിലെ വൻ 'ജി'മാരുടെ പാദ സേവകനോ വിനീത വിധേയനോ അല്ല മോദി, നാഗ്പൂരിലെ നീണ്ട വിസിലിനൊഴികെ മോദിയെ അനുസരിപ്പിക്കാൻ മറ്റൊന്നിനും കഴിയില്ല എന്ന തിരിച്ചറിവ് താമരപ്പാർട്ടിയിൽ വൻ' ജി' കൾക്ക് വ്യക്തമായ് അറിയുകയും ചെയ്യാം എന്നിട്ടും മോദി ഒരു ജനതയുടെ വികാരമായ് തീർന്നു. ഭരണ പക്ഷത്തിന്റെ കൊള്ളരുതായ്മകൾ കാണുമ്പോൾ ജനം ചെവി കൂർപ്പിച്ചത് പ്രതിപക്ഷ നേതാവിലെക്കോ പ്രതിപക്ഷ പാര്ട്ടിയുടെ ദേശീയ നേതാക്കളിലെക്കോ അല്ല. ഗുജറാത്തിൻറെ മുഖ്യമന്ത്രിയുടെ ശബ്ദത്തിനായാണ്. ലോക പരിചയമില്ലാത്ത ഐ.ടി യുവ ജനതയുടെ പാതിരാ സ്വപ്നമല്ല മോദി, ഇന്ത്യൻ ഗ്രാമങ്ങളിലെ അന്ധമായ വീരാരാധനയുടെ ഉൽപ്പന്നവുമല്ല. മറിച്ച് സ്വപ്രയത്നത്തിലൂടെ ജനങ്ങളുടെ വിശ്വാസവും, സ്നേഹവും ആർജ്ജിച്ച ഭാരതത്തിന്റെ നേതാവാണ്‌.. രാജാവായ നേതാവല്ല. പ്രജയായ നേതാവ്.

മോദി എന്ന നേതാവിനെ തിരഞ്ഞെടുക്കുമ്പോൾ തന്നെ ആരൊക്കെ മറുകണ്ടം ചാടും എന്ന വ്യക്തമായ കണക്കുകൂട്ടൽ ഡൽഹിയിലെ 'തല'ക്കും, നാഗ്പൂരിലെ 'മസ്തിഷ്ക'ത്തിനും ഉണ്ടായിരുന്നിരിക്കണം. തരാതരം പയറ്റു മാറ്റുന്ന പ്രാദേശിക കക്ഷികൾ കാലും കൂറും മാറാം, പിന്നെ 'വർഗ്ഗീയ ശക്തികൾ' അധികാരത്തിൽ വരാതിരിക്കാൻ വിപ്ലവ പാർട്ടി ബൂർഷ്വാ മേഡത്തിനു പാദ സേവചെയ്യാം, എങ്കിലും നിധീഷ് എന്ന ഭാരം പേറി ഭരണത്തിന്റെ മുകളിളിരിക്കുകയും അതൃപ്ത തീരുമാനങ്ങൾ ഒരു നെടുവീർപ്പോടെ എടുക്കുകയും ചെയ്യുന്ന ഒരു അൽപ ജീവനായ എൻ ഡി എയെ മസ്തിഷ്കം ആഗ്രഹിക്കുന്നില്ല ഉണ്ടെങ്കിൽ നല്ലൊരു ഭരണം ഇല്ലെങ്കിൽ ശക്തമായ പ്രതിപക്ഷം. അത് കൊണ്ട് തന്നെ കളിക്ക് പുതിയ രൂപവും ഭാവവും കൈവരുന്നു. ഇന്ദ്ര പ്രസ്ഥത്തിലെ ജനപഥങ്ങൾ ഇനി ഉറങ്ങില്ല. ശക്തനായ ഒരു ഭരണാധികാരിക്കായ് രാജവീഥി ഒരുങ്ങുമോ ?

അറിയില്ല ഇത് ഇന്ത്യയാണ്, സ്ഥിതിഗതികൾ മാറുവാനും മറിയുവാനും നിമിഷാർത്ഥങ്ങൾ പോലും ആവശ്യമില്ലാത്ത ഇന്ത്യ..

Monday, April 22, 2013

മതേതര ഗുരു..




     ശ്രീ നാരായണ ഗുരു ഒരു മതേതര ഗുരുവും ശിവഗിരി ഒരു മതേതര മഠവും ആണെന്ന് മാത്രമല്ല അവയെ ഹൈന്ദവവത്കരിക്കാൻ 'കുത്സിത' ശ്രമം നടക്കുന്നതായും ആണ് പിണറായി സഖാവിന്റെ നിരീക്ഷണം. സഖാവ് പറഞ്ഞത് തിരുത്തി പറയാൻ അരൂപി ആളല്ല. പ്രത്യേകിച്ചും ഇതിൽ പറഞ്ഞ രണ്ടു വാക്കുകളും അരൂപിക്ക് ഇനിയും വ്യക്തമായ് മനസ്സിലാക്കാൻ കഴിയാത്തവയാണ്: മതേതരത്വവും ഹൈന്ദവവും. മതേതരത്വം എന്നാൽ മതം ഇല്ലാത്ത അവസ്ഥയാണോ ? അതോ എല്ലാ മതങ്ങളെയും ഒരുപോലെ കാണുന്ന അവസ്ഥയാണോ ? നാരായണ ഗുരുദേവൻ ഇതിൽ എന്തായാലും ഒന്നാമത്തേതല്ല തീർച്ച. "ശങ്കരൻറെയും നമ്മുടെയും മതം ഒന്നുതന്നെ" എന്ന് പ്രഖ്യാപിച്ച ആളാണ്‌ നാരായണ ഗുരുദേവൻ(മേല്പ്പറഞ്ഞ ശങ്കരൻ സാക്ഷാൽ ശങ്കരാചാര്യർ തന്നെ അല്ലാതെ ഏലംകുളം മനക്കലെ ശങ്കരനല്ല)
അപ്പോൾ ഗുരുദേവൻ അദ്വൈത മതത്തെ തന്റെ മതമായി സ്വീകരിച്ചിരുന്നു എന്ന് ചുരുക്കം. പിന്നെ മതങ്ങളെ എല്ലാം തുല്യമായ് കാണ്ട് ബഹുമാനിക്കുന്ന മതേതരത്വം ആണെങ്കിൽ മറ്റെല്ലാ 'ഹൈന്ദവ' ആചാര്യന്മാരെയും പോലെ നാരായണ ഗുരുവും അങ്ങനെ ഉള്ള മതേതരൻ ആയിരുന്നു. ഇനി ഇത് രണ്ടുമല്ല അഭിനവ സത്വബോധ പാർട്ടി പ്രവർത്തനം പോലെ 'മതം' കൊണ്ട് വല്ലതും 'തരം' ആക്കുന്നതാണ് മതേതരത്വം എങ്കിൽ ഗുരുസ്വാമിയും അവിടുത്തെ മഠവും അതല്ല എന്ന് നിസ്സംശയം പറയാം.

     പിന്നെ രണ്ടാമത്തെ വാക്ക് 'ഹൈന്ദവം' ഈ കാവി നിറവും, ഭഗവത് ഗീതയും. സംന്യാസ പാരമ്പര്യവും, ക്ഷേത്രവും, സംസ്കൃതവും, വേദാന്തവും ഒക്കെയാണ് ഹൈന്ദവം എന്ന പദം കൊണ്ട് അഭിവന്ദ്യ സഘാവ് ഉദ്ദേശിച്ചതെങ്കിൽ ഹിന്ദു ദൈവതങ്ങളെക്കുറിച്ച് സംസ്കൃത കീർത്തനങ്ങളെഴുതുകയും, ക്ഷേത്രങ്ങളിൽ വിഗ്രഹ പ്രതിഷ്ഠ ചെയ്യുകയും, എല്ലാ മതങ്ങളും ഹിന്ദു ധർമത്തിൽ അടങ്ങിയിട്ടുണ്ട് എന്ന് പറയുകയും ചെയ്ത നാരായണ ഗുരുവും, ഭാരതീയ സംന്യാസി പാരമ്പര്യവും, കാവിയും സമാധിയും, ദേവീപൂജയും ഒക്കെ പിന്തുടരുന്ന ശിവഗിരി മഠവും നല്ല ഒന്നാന്തരം ഹൈന്ദവ ബിംബങ്ങൾ തന്നെയാണ്.

"നീയല്ലോ സൃഷ്ടിയും സൃഷ്ടാ-
വായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ,സൃഷ്ടി-
യ്ക്കുള്ള സാമഗ്രിയായതും"

     എന്ന് ദൈവദശകത്തിലൂടെ ഗുരുദേവൻ പാടിയത് ആ ആർഷ ദർശനം തന്നെയായിരുന്നു. ഇത് മതെതരമല്ല. ഇസ്ലാമിന്റെയൊ ക്രിസ്തുമതത്തിൻറെയോ, ഇടതുപക്ഷ തത്വ ചിന്തയുടെയോ ദര്ശനം ഇതല്ല. സൃഷ്ടിയും സ്രഷ്ടാവും ഒന്നാണെന്ന് പറയുന്നത് മഹാപാപമായും ദൈവ നിന്ദയായും ആണ് ഇസ്ലാമും ക്രിസ്തുമതവും വീക്ഷിക്കുന്നത്. ഇടതുപക്ഷ തത്വ ചിന്ത സൃഷ്ടിയും സ്രഷ്ടാവും എന്നാ സങ്കല്പത്തിനെ തന്നെ എതിര്ക്കുന്നു. ഇത് തികച്ചും വേദാന്ത തത്വ ചിന്തയാണ്. ശങ്കരന്റെ, മധുസൂദന സരസ്വതിയുടെ, ചട്ടമ്പിസ്വാമികളുടെ, വിവേകാനന്ദന്റെ, അരവിന്ദരുടെ തത്വ ചിന്ത.
ഈ തത്വ ചിന്ത മതേതരമെങ്കിൽ വേദാന്തവും, സനാതന ധർമവും മതേതരമാണ് എന്ന് സമ്മതിക്കാതെ നിവൃത്തി ഉണ്ടാവില്ല.

     മാത്രമല്ല 'ഹിന്ദുത്വ-കാവി' അജണ്ട എന്ന് മൂത്ത സഖാക്കൾ ആക്ഷേപിക്കുന്ന, ഗോസംരക്ഷണവും, സസ്യാഹാരവും ഒക്കെ ഗുരുദേവന് നല്ല പഥ്യമുള്ള സംഗതികൾ തന്നെയായിരുന്നു. നിരീശ്വര വാദത്തിനെതിരെ പരിഹാസ ചിരി തോടുക്കാനും സ്വാമി തൃപ്പാദങ്ങൾ മറന്നിട്ടില്ല. കൂടാതെ മതപരിവര്ത്തന രസവാദം എഴുതിയത് ഗുരു തൃപ്പാദങ്ങളുടെ അനുഗ്രഹത്തോടെ ആയിരുന്നു എന്നതും വസ്തുതയാണ്.

     പിന്നെ മോഡി വരുന്ന കാര്യം, മറ്റാരെക്കാൾ അവിടെ ചെല്ലാൻ യോഗ്യൻ മോഡി തന്നെയാണ്.പല ഹിന്ദു സംഘടനകളും എതിര്ത്തിട്ടും ക്ഷേത്രങ്ങൾ അടക്കമുള്ള അനധികൃത കയ്യേറ്റങ്ങൾ പൊളിച്ചു നീക്കിയ മോഡി മതം അല്ല നോക്കിയത് ധര്മം ആണ്. അഴിമതി പുരളാത്ത കൈകളും, മത-സാമുദായിക നേതാക്കളെ കാണുമ്പോൾ കൂട്ടിയിടിക്കാത്ത്ത കാല്മുട്ടുകളും ഉള്ള മോഡി തന്നെയാണ് അറിവിപ്പുറത്തിന്റെ മണ്ണിൽ ഈഴവ ശിവനെ പ്രതിഷ്ടിച്ച തൻറേടിയായ ഗുരുദേവന്റെ സമാധി ഭൂമിയിൽ കടന്നു ചെല്ലാൻ യോഗ്യൻ.

     ശിവഗിരി മഠം, മതേതരം അല്ല ഹൈന്ദവം ആയി എന്ന് കരുതി വരാത്തവർ വരണ്ട. കാന്തപുരത്തും,അൻവാറശ്ശെരിയിലും, പോട്ടയിലെ ഡിവൈൻ ധ്യാന കേന്ദ്രത്തിലും ഒക്കെ സഖാവ് പോയത് അതൊക്കെ മതേതരത്വത്തിന്റെയും, സാർവ ലൌകിക സ്നേഹത്തിന്റെയും അൾത്താരകൾ ആയതു കൊണ്ടല്ലല്ലോ ? ക്രൈസ്തവ മഹാരാജ്യത്തിന്റെ രാജകുമാരനായ് അഭിഷിക്തനായ കർദ്ദിനാൾ തിരുമേനിയുടെ വലം കൈ മുത്താൻ, പുരോഹിത- മുതലാളി വർഗ വിരുദ്ധ പാര്ട്ടിയുടെ അമ്പിനും വില്ലിനും അടുക്കാത്ത സമാരാധ്യരായ രണ്ടു നേതാക്കൾ ഒരേ മനമോടെ നട്ടെല്ല് കുനിച്ചു നിന്ന ആ കാഴ്ച ഇപ്പോളും കേരള ജനതയുടെ മനസ്സിൽ നിന്നുംമാറിയിട്ടില്ല. കത്തോലിക്കാ സഭയും ഇനി മതേതരം ആയോ എന്ന് അരൂപി പോലും സംശയിച്ചു പോയി

     ശിവഗിരി ഗുരുവിന്റെയും അവിടുത്തെ ശിഷ്യന്മാരുടെയും ശരീര ത്യാഗത്തിനു സാക്ഷിയായ ഭൂമിയാണ്, ശ്രീ ശാരദയെ പ്രതിഷ്ടിച്ച പുണ്യ ഭൂമി. കാവിയുടുത്ത തപോധനൻമാർ വൈദിക മന്ത്രങ്ങളാൽ പവിത്രമാക്കിയ ഭൂമി, ഗുരുവിനെ ഈശ്വരനായ് കണ്ടു ആരാധിക്കുന്ന ഭൂമി, അവിടം ആർഷ സംസ്കൃതിയുടെ, സനാതന ധർമത്തിൻറെ പുണ്യ ശ്രീ കോവിലാണ്. അയോധ്യയും ദ്വാരകയും പോലെ കാശിയും ഗയയും പോലെ, കന്യാകുമാരിയും കൈലാസവും പോലെ സനാതന ധർമത്തിന്റെ പുണ്യ തീർത്ഥാടന കേന്ദ്രം. അവിടെ ആരെങ്കിലും വരാതിരുന്നത് കൊണ്ട് ശിവഗിരി കണ്ണീർ പോഴിക്കില്ല. ആരെങ്കിലും വന്നത് കൊണ്ട് ഹർഷാരവം മുഴക്കുകയുമില്ല. ചെന്നവന്റെ ഭാഗ്യത്തിനും ചെല്ലാത്തവൻറെ ഭാഗ്യക്കെടിനെയും നോക്കി അർത്ഥ ഗർഭമായ് ഒന്ന് ചിരിച്ച് ശിവഗിരി തന്റെ മൌന തപസ്സു തുടരും..