Showing posts with label ബലറാം. Show all posts
Showing posts with label ബലറാം. Show all posts

Wednesday, February 11, 2015

"ഹിന്ദു പാക്കിസ്ഥാൻ": അറിവില്ലെങ്കിൽ ബലരാമൻ ചരിത്രം പഠിക്കുക


ഇന്ദ്രപ്രസ്ഥത്തിലെ വലിയവിജയത്തിൻറെ ഉത്സവലഹരിയിലാണ് ആം ആദ്മി പാർട്ടി. എന്നാൽ എള്ളുണങ്ങുന്നത് എണ്ണക്ക് കൂടെ ഈ കാട്ടം ഉണങ്ങുന്നതോ എന്ന ചോദിച്ച പോലെ ഈ വിജയത്തിൽ അഹങ്കരിക്കുന്ന മറ്റു രണ്ടുകൂട്ടരുമുണ്ട്. ഒന്നാമത്തേത് ഉള്ള നാല് വോട്ടും കളഞ്ഞു കുളിച്ച വിപ്ലവപാര്ട്ടിയാണ്. മറ്റേത് ഡൽഹിയുടെ അധികാര സിംഹാസനത്തിൽ പതിറ്റാണ്ടുകൾ വിരാചിച്ച് ഇന്ന് ഒരു സീറ്റു പൊലും ലഭിക്കാതെ അപ്രസക്തമായി തീർന്ന അഹിംസാപാർട്ടിയാണ്. മകൻ ചത്തെങ്കിലും മരുമകളുടെ കണ്ണീരുകാണാൻ സാധിച്ച അമ്മായിയമ്മയുടെ ചാരിതാർത്ഥ്യം ഇരു കൂട്ടരുടെയും മുഖത്ത് നിന്നും വായിച്ചെടുക്കാൻ അരൂപിക്ക് കഴിയുന്നുണ്ട്.

ഇതിൻറെ പ്രതിഫലനമാണ് ഹരിതകുമാരൻ ഇറക്കിയ പുതിയ ഫേസ്ബുക്ക് വിളംബരം. ആം ആദ്മി പാര്ട്ടിയുടെ വിജയം ഹിന്ദുപാക്കിസ്ഥാൻ ഉണ്ടാക്കാനുള്ള മോദിയുടെ നീക്കങ്ങൾക്കുള്ള ജനങ്ങളുടെ മറുപടിയാണ് എന്നാണ് വെളിപാട്. ഭാരതം ഹിന്ദുസ്ഥാനും-പാക്കിസ്ഥാനുമായി വെട്ടിമുറിക്കപ്പെട്ടപ്പോൾ പാക്കിസ്ഥാൻ ഇസ്ലാം മതരാഷ്ട്രമായും, ഹിന്ദുസ്ഥാൻ അല്ലാതെയും  നിന്നു. പാക്കിസ്ഥാനിൽ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കൾ കശാപ്പു ചെയ്യപ്പെടുമ്പോൾ ഇന്ത്യയിൽ ന്യൂനപക്ഷമായ മുസ്ലീങ്ങൾ ഭൂരിപക്ഷത്തോടൊപ്പം സുഖമായി ജീവിക്കുന്നു. അവർ ഈ രാഷ്ട്രത്തിൻറെ പരമോന്നത പദവിയായ രാഷ്ട്രപതി പദവിയിൽ വരെ എത്തുന്നു. ഇതിനൊക്കെ സാംസ്കാരികപരമായ കാരണമുണ്ട്. സഹവർത്തിത്വത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന ഹിന്ദു പാരമ്പര്യത്തെ മനസ്സിലാക്കാൻ ബലരാമന്റെ  ഫേസ്ബുക്ക് വിജ്ഞാനം മതിയാവില്ല. 

പിന്നെ കൊണ്ഗ്രസ്സിലൂടെ ഈ നാട് നേടിയ പുരോഗമനാശയങ്ങൾ എന്ന് ഒഴുക്കൻ മട്ടിൽ ബലരാമൻ പറഞ്ഞു പോകുന്നുണ്ട് ആ പുരോഗമന ആശയങ്ങള ഏതെല്ലാമാണെന്ന് വ്യക്തമാകുന്നില്ല. 2ജിയും കല്ക്കരിയും അടക്കമുള്ള ശതകോടികളുടെ അഴിമതികളാണോ, അതോ സിഖ് വംശഹത്യയുടെയും ന്യൂനപക്ഷ പ്രീണനത്തിന്റെയുംപാഠങ്ങളാണോ ? അടിയന്തരാവസ്ഥയും, ഏകാധിപത്യപ്രവണതകളുടെയും കുടുംബവാഴ്ചയുടെയും  ആശയങ്ങളാണോ ?

ബിജെപിക്കെതിരെ തന്നെ മത്സരിച്ച ഓംരാജിനെ സംഘപരിവാർ പ്രഭൃതികളായി എഴുതി പിടിപ്പിച്ചത് വിവരമില്ലായ്മയുടെ  തെളിവാണോ അതോ രാഷ്ട്രീയ നെറികേടിൻറെ തെളിവാണോ എന്ന് മാത്രമേ അരൂപിക്ക് സംശയിക്കാനുള്ളൂ.

Tuesday, February 11, 2014

ബലക്ഷയം


ശംഖുമുഖം കടപ്പുറത്ത് ഒത്തുചേർന്ന ജനലക്ഷങ്ങളെ കണ്ടതിന്റെ കൊതിക്കെറുവാണോ അതോ രാഷ്ട്രീയ  'ബല' ക്ഷയം കൊണ്ടാണോ എന്നറിയില്ല ഹരിതൻ വീണ്ടും ഫേസ്ബുക്ക്‌ വിപ്ലവം തുടങ്ങി.

"എന്തുകൊണ്ടാണു തങ്ങളുടെ നീതിപൂർവ്വകമായ അവകാശങ്ങൾ സ്ഥാപിച്ചുകിട്ടാൻ ദലിതർക്കും പിന്നാക്കക്കാർക്കും വരും ദശകം വരെ (അഥവാ മോഡിയവതാരം വരുന്നതുവരെ) കാത്തിരിക്കേണ്ടി വന്നത്‌? "
എന്ന് ചോദിച്ചാണ് സഖാവ് ഓഫ് ദി കോണ്ഗ്രസ് കത്തിക്കയറുന്നത്.
ദളിതൻ ഇന്നും ഈ ദുരവസ്ഥയിൽ കഴിയാൻ കാരണം എന്തെന്ന് മോദിയോടും, വെള്ളാപ്പള്ളിയോടും അല്ല ചോദിക്കേണ്ടത്. കഴിഞ്ഞ 6 ദശകങ്ങൾ ഇന്ത്യയിൽ ഭരിച്ച സ്വന്തം പാർട്ടിക്കാരോടാണ്. ജാതി വ്യവസ്ഥയെക്കുറിച്ച് ആർ എസ്‌ എസിന്റെ നിലപാടെന്താണു എന്ന് ചോദിക്കുമ്പോൾ


"ഞാൻ നിങ്ങളുടെ കേന്ദ്രം സന്ദർശിച്ചപ്പോൾ നിങ്ങളുടെ അച്ചടക്കവും തോട്ടുകൂടായിമ ഇല്ലാത്തതും കണ്ട് വളരെയധികം അത്ഭുതപ്പെട്ടു."
എന്ന മഹാത്മാ ഗാന്ധിയുടെ വാക്കുകളിൽ കൂടുതൽ ഈ വിഷയത്തെക്കുറിച്ച് അരൂപിക്കറിയില്ല എന്ന് തുറന്നു സമ്മതിക്കട്ടെ.

"ഞാൻ ആദ്യമായാണ്‌ സംഘപ്രവർത്തകരുടെ ഒരു കേന്ദ്രം സന്ദർശിക്കുന്നത്. ഇവിടെ സവർണ്ണ ജാതിയെന്നോ അവർണ്ണ ജാതിയെന്നോ തിരിച്ചറിയുകപോലും ചെയ്യാതെ, അത്തരമൊരു വത്യാസത്തിനു നിലനിൽപ്പുണ്ട് എന്നുപോലും തിരിച്ചറിയാൻ സാധിക്കാത്തവിധം എല്ലാവരിലും സമത്വഭാവന ദർശിച്ചതിൽ ഞാൻ സന്തോഷവാനാണ്."
എന്ന ഡോ. അംബേദ്ക്കറുടെ വാക്കുകളും കൂടി ഒർമിപ്പിക്കട്ടെ.

ഹിന്ദു ഐക്യം സാധ്യമായാൽ ദളിതൻ ബ്രാഹ്മണിസ്റ്റ് സംസ്കാരം സ്വീകരിക്കേണ്ടി വരും എന്ന പഴയ ജമാഅത്ത, തീവ്ര ഇടത് വ്യസനം തന്നെയാണ് തുടർന്നുള്ള വാക്കുകളിൽ ഹരിതൻ ഉന്നയിക്കുന്നത്.ഈ വിഡ്ഢിത്തം ഒന്നും ഇനിയും ഇവിടെ ചിലവാകില്ല. പിന്നാക്കക്കാരുടെ പ്രാദേശികമായ ബഹുസ്വര സാംസ്ക്കാരങ്ങൾ തകരുന്നതിൽ യദാർത്ഥത്തിൽ വ്യസനമുണ്ടെങ്കിൽ പ്രലോഭിപ്പിച്ചും, പേടിപ്പിച്ചും മതപരിവര്ത്ത്തനം നടത്തി അവരുടെ ബഹുസ്വര സംസ്കാരത്തെ നശിപ്പിക്കുന്നവര്ക്കെതിരെ ആണ് സംസാരിക്കേണ്ടത്. ആദിവാസികളുടെയും ഹരി- ഗിരി ജനങ്ങളുടെയും പൂജാ വിഗ്രഹങ്ങളും, വിശ്വാസങ്ങളും തകർത്തെറിയുന്ന മതപ്രചാരകർക്കെതിരെയാണ് സംസാരിക്കേണ്ടത്, അല്ലാതെ അതിനെ എതിർക്കുന്നവർക്ക് എതിരെയല്ല.

ചരിത്രത്തിന്റെ ചവറ്റുകുട്ടയിൽ തള്ളേണ്ട യാഗങ്ങളും യജ്ഞങ്ങളുമൊക്കെ ഭാരതീയ വിചാര കേന്ദ്രവും ആർ എസ് എസും നടത്തുന്നു എന്നതാണ് ഹരിതൻറെ മറ്റൊരാരോപണം . RSS യാഗം നടത്തുന്നത് ഇതുവരെ കണ്ടിട്ടില്ല ഇനി കാണുമ്പോൾ അറിയിക്കുക അരൂപിക്കും കാണാൻ ആഗ്രഹമുണ്ട്. യാഗം ചെയ്യുന്നവരെ തൂക്കിക്കൊല്ലാൽ ഒരു നിയമം കൊണ്ടുവരുന്നതിനെ പറ്റിയും ആലോചിക്കേണ്ടതാണ്.

യാഗങ്ങളും യജ്ഞങ്ങളുമൊക്കെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിൽ തള്ളേണ്ടവയാണെന്നു പറയാൻ കാണിച്ച ആർജ്ജവം ബലിപെരുന്നാളിന്റെയും മറ്റും കാര്യത്തിലും കാണിക്കുമോ ? എന്ന് അങ്ങയോടു ചോദിക്കുന്നില്ല പേരിലെ ബലം നട്ടെല്ലിനു പ്രതീക്ഷിക്കുന്നില്ല.

അടിസ്ഥാന വർഗ്ഗ പ്രതിനിധിയായ അസുരരാജാവ്‌ മഹാബലിയുടെ ഓണം ബ്രാഹ്മണനായ വാമന ജയന്തിയാക്കി മാറ്റുമോ എന്നുള്ള ഭയം ഹരിതൻ മറച്ചു വയ്ക്കുന്നില്ല. തൃക്കാക്കരയപ്പനെ വച്ച് പൂജിക്കുന്നത് ബ്രാഹ്മണ ചടങ്ങാണെന്നും അത് തുടങ്ങിയത് ശശികല ടീച്ചർ ആണെന്നും കൂടി പറഞ്ഞാൽ പൂർണമായേനെ.

എന്നാൽ അരൂപിയുടെ സംശയം അതല്ല മഹാബലി എങ്ങിനെയാണ് അടിസ്ഥാന വർഗ്ഗ പ്രതിനിധിയാകുന്നത് ?
മഹാബലി ലോകം മുഴുവൻ കീഴടക്കിയ രാജാവായിരുന്നു.
ജാതി പറഞ്ഞാൽ ബ്രാഹ്മണൻ: കശ്യപ പ്രജാപതിയുടെ പുത്രൻ- ഹിരണ്യകശിപു , അദ്ദേഹത്തിന്റെ മകൻ പ്രഹ്ലാദൻ, അദ്ദേഹത്തിന്റെ മകൻ വിരോചനൻ, അദ്ദേഹത്തിന്റെ മകനാണ് മഹാബലി എന്ന് പുരാണങ്ങൾ ('ബാലരാമ'പുരാണം അടിയൻ വായിച്ചിട്ടില്ല അതിൽ ചിലപ്പോള ജാതി വേറെയായിരിക്കും )

രാജഭരണത്തിന്റെ ഫ്യൂഡൽ മൂല്ല്യങ്ങളേ തള്ളിക്കളഞ്ഞാൽ മാത്രമേ ജനാധിപത്യവൽക്കരണത്തെ ശക്തിപ്പെടുത്താൻ പറ്റൂ എന്ന് പ്രസ്താവിക്കുന്ന ഹരിതൻ ജനാധിപത്യ ഇന്ത്യയിൽ ഒരു കുടുംബത്തിൽ പിറന്നു എന്ന ഒറ്റക്കാരണത്താൽ തന്റെ പാർട്ടിയുടെ തലപ്പത്ത് ഒരു യുവ കോമള രാജകുമാരാൻ വാണരുളുമ്പോൾ പഞ്ചപുച്ഛം അടക്കി നിന്ന് റാൻ മൂളുന്നത് നയനാനന്ദകരമായ കാഴ്ചയാണ്.


ഇത്തരം ഉമ്മാക്കികൾ കാണിച്ചു കഴിഞ്ഞ ദശകങ്ങൾ നിങ്ങൾ എല്ലാവരെയും വഞ്ചിച്ചു. രാഷ്ട്രീയത്തിനപ്പുറം ദളിത സ്നേഹവും അടിസ്ഥാന വർഗ മുന്നേറ്റവും ഒക്കെ അജണ്ടയിൽ ഉണ്ടെങ്കിൽ ഉരിയരിക്കും, നാഴി കഞ്ഞിക്കും വേണ്ടി പട്ടികജാതിക്കാരനു അവന്റെ "പ്രാദേശികമായ ബഹുസ്വര സാംസ്ക്കാരങ്ങൾ" ഉപേക്ഷിച്ച് മതം മാറേണ്ടി വരില്ലായിരുന്നു. മുത്തങ്ങയിലും, ചെങ്ങറയിലും, അരിപ്പയിലും ഒന്നും കുടിൽ കെട്ടി സമരം ചെയ്യേണ്ടി വരില്ലായിരുന്നു.

മാറാട് ജീവൻ പൊലിഞ്ഞത് ബ്രാഹ്മണരുടെയൊ സംഘ പരിവാര് കാരുടെയൊ ആയിരുന്നില്ല അവിടെ ഹരിതനെയൊ ഹരിതന്റെ പാർട്ടിക്കാരെയൊ കണ്ടില്ല. ഭരണം അങ്ങയുടെ പാർട്ടിക്കാരുടെയാണല്ലോ സി.ബി.ഐ അന്വേഷണത്തിന് സ്വാധീനം ചെലുത്തുമോ ?

മോഡിയുടെ മാജിക്കിനെ വിശ്വസിച്ചിരിക്കുന്ന കുറച്ചു വിഡ്ഢികളെ അങ്ങ് കണക്കിലെടുക്കേണ്ട.ഭരണ കക്ഷിയിലെ നിയമസഭാസാമാജികത്വം ഉപയോഗപ്പെടുത്തി ദളിത്‌ ആദിവാസി വിഭാഗങ്ങൽക്കിടയിൽ വ്യാപകമായ പ്രശ്നങ്ങള്ക്ക് പരിഹാരം അങ്ങ് തന്നെ കാണണം. അങ്ങിനെ ചെയ്‌താൽ ദളിത്‌ പിന്നോക്ക വിഭാഗങ്ങളെയും അവരുടെ പ്രാദേശികമായ ബഹുസ്വര സാംസ്ക്കാരങ്ങളേയും മോദിയിൽ നിന്നും രക്ഷിക്കാൻ സാധിക്കും എന്നെ അരൂപിക്ക് പറയാനുള്ളൂ.

ഇനി അതല്ല മേല്പ്പറഞ്ഞത്‌ പോലെ മോദിയെ കണ്ടുണ്ടായ ആധി ആണ് വ്യാധി എങ്കിൽബലാഹഠാദിധാര കോരുന്നത് നല്ലതാണ്. ബലാഗുളിച്യാദിയും പ്രയോഗിക്കാം .