Tuesday, October 1, 2013

കട്ടപ്പുക.സ





പുരോഗമന കലാ സാഹിത്യം എന്ന് കേട്ടാൽ തിളക്കണം ചോര ഞരമ്പുകളിൽ എന്നാണ് പ്രമാണം. എന്താണ് പുരോഗമന കല എന്നൊന്നും ചോദിക്കരുത്. കാരണം പുരോഗമനത്തിന് ഓരോ സമയത്തും ഓരോന്നാണ് നിർവ്വചനം ചിലപ്പോൾ ആവിഷ്കാര സ്വാതന്ത്ര്യം ആയിരിക്കും പുരോഗമനം, ചിലപ്പോൾ മനുഷ്യാവകാശം ആയിരിക്കും, മറ്റു ചിലപ്പോൾ മതേതരത്വം വേറെ ചിലപ്പോൾ മതപ്രീണനം ആയിരിക്കും ഇതിനെ അവസരവാദം എന്ന് വിളിക്കരുത് ഇതാണ് സ്വത്വ വാദ പുരോഗമനം.

ഉന്മൂലന നാശ സിദ്ധാന്തത്തിന്റെ ബൗദ്ധിക രൂപമാണ് പുകസ എന്ന് പറയുന്നവരുണ്ട്. തങ്ങൾ അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന സിദ്ധാന്തങ്ങൾ പറയുകയും ന്യായീകരിക്കുകയും ചെയ്യുന്നവരുടെ ഏത് തെമ്മാടിത്തരവും അനുകൂലിക്കുക, മറ്റുള്ളവരുടെ ഏത് പ്രവൃത്തിയേയും അവഹേളിക്കുക, കള്ള് കാഞ്ചനം, കാമിനി എന്നീ 'കാ'ത്രയങ്ങൾക്കായ് എന്തും ചെയ്യുക എന്നീ ലക്ഷണങ്ങൾ തിഅഞ്ഞ ബുദ്ധി ജീവികൾ ആണ് അതിൽ ഉള്ളവരിൽ പലരും എന്നും പറയുന്നവരുണ്ട് എന്നാൽ അരൂപി ആ അഭിപ്രായത്തോട് തീരെ യോചിക്കുന്നില്ല. സാമൂഹിക വിഷയങ്ങളെ വിമര്ശിച്ച് പുരോഗമന ആശയങ്ങളിലേക്ക് സാഹിത്യകാരന്മാരെ നടത്താൻ പുകസക്ക് കഴിഞ്ഞിട്ടുണ്ട്. പൂന്താനം, കുഞ്ഞൻ നമ്പ്യാർ മുതലായവരൊക്കെ സാമൂഹ്യ വിമർശനം തുടങ്ങിയത് പുകസയുടെ കളരിയിൽ ആയിരിക്കും എന്നാണു അരൂപിയുടെ പക്ഷം. അല്ലാതെ ഇത്രയും സാമൂഹിക വിമർശനമോക്കെ ആർക്കെങ്കിലും ചെയ്യാൻ സാധിക്കുമോ ?

വത്സല 'നെല്ല്' എഴുതിയത് കൊണ്ടോ ഗോതമ്പ് എഴുതിയത് കൊണ്ടോ ഒന്നുമല്ല സാഹിത്യകാരിയായത്. പുകസയുടെ ഔദാര്യം കൊണ്ട് മാത്രമാണ്. അത് കൊണ്ട് തന്നെ വത്സല എന്ത് പറയണം ആരെ പിന്താങ്ങണം എന്നൊക്കെ പുകസ തീരുമാനിക്കുകയും ചെയ്യും. അമൃതാനന്ദമയി നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ടോ എന്ന് നോക്കിയല്ല അവരെ വിലയിരുത്തേണ്ടത്. അവരെ പുകസ എങ്ങനെ കാണുന്നു എന്ന് നോക്കിയാണ്. അമൃതാനന്ദമയി സമൂഹത്തിൽ മാറ്റം കൊണ്ട് വന്നിട്ടുണ്ടാകാം എന്നാൽ ഒരിക്കലും വിപ്ലവങ്ങളേക്കുറിച്ചു പ്രസംഗിച്ചിട്ടില്ല. അവർ സ്ത്രീയായിരിക്കാം പക്ഷെ പെണ്ണെഴുത്തിനെയും, ദളിത്‌ എഴുത്തിനെയും പറ്റി വാചാടോപം നടത്തിയിട്ടില്ല. വൈരുദ്ധ്യാത്മക ഭൗതികവാദവും ദാസ് കാപിറ്റലും പഠിച്ചിട്ടില്ല. അവർ യദാർത്ഥത്തിൽ ലോക നന്മ ആഗ്രഹിചിരുന്നുവെങ്കിൽ പുകസയിൽ അങ്കമാകണം, കുറഞ്ഞ പക്ഷം ഇടതു പക്ഷത്തെ ഏതെങ്കിലുമൊരു പ്രസ്ഥാനത്തിൽ അതല്ലാത്തിടത്തോളം അവർ എന്ത് തന്നെ ചെയ്താലും അവരെ അംഗീകരിക്കാൻ സാധിക്കില്ല. ജി സുധാകരനും,,ബാലനും അങ്ങനെ കമ്മൂണിസ്റ്റ് നേതാക്കൾ അവരെ സന്ദർശിച്ച് ബഹുമാനിച്ച്ചിട്ടുണ്ട് എന്ന് പറഞ്ഞിട്ടോ, സാക്ഷാൽ വി എസ് തന്നെ ആദരവ് പ്രകടിപ്പിച്ച് കത്തയച്ചു എന്നത് കൊണ്ടോ, ചൈനയും റഷ്യയും ബഹുമാനിച്ചു എന്നത് കൊണ്ടോ പുകസയുടെ സമീപനം മാറില്ല.'തേവരേക്കാൾ വലിയ ശാന്തി' എന്നത് പോലെ പുകസ ഇതിനൊക്കെ മുകളിലാണ്. അത് കൊണ്ട് തന്നെ ഇടതുപക്ഷമെന്നത് മനുഷ്യ പക്ഷമാണെന്നും ആ മനുഷ്യ പക്ഷത്താണ് അമൃതാനന്ദമയി നില്ക്കുന്നതെന്നും വത്സല പറഞ്ഞത് അപലപനീയം തന്നെയാണ്.

സാഹിത്യകാരൻ സാഹിത്യകാരൻ ആകുന്നത്  തന്റെ സ്വന്തം അധ്വാനം കൊണ്ടാണെന്നും, പിന്നീട് അവരുടെ പ്രശസ്തിയുടെ പേരില് തിന്നു കൊഴുക്കൽ ആണ് പുകസയിലെ ബുദ്ധി ജീവികളുടെ പണി എന്ന് പറയുന്നവർ നന്ദി ഇല്ലാത്തവരാണ്. ടോൾസ്റ്റൊയിയും, നെരൂദയും, അടക്കം ഇന്ന് അറിയപ്പെടുന്ന വത്സല അടക്കമുള്ളവരെ സാഹിത്യ ലോകത്ത് ഉയർത്തി കൊണ്ട് വന്നത് പുകസയാണ്. അത് കൊണ്ട് തന്നെ തെറ്റ് തിരുത്തി ബുദ്ധിജീവി സമൂഹത്തിന്റെ വാഴ്തുപാട്ടിനു വിധേയയാവാൻ വത്സല തയാറാകണം എന്ന് അരൂപി അപേക്ഷിക്കുന്നു.

പിന്നെ അമൃതാനന്ദമയിയുടെ സേവനം യദാർത്ഥത്തിൽ ഇടതു പക്ഷ സാഹിത്യത്തിനു ഒരു ഭീഷണിയാണ്. പാവങ്ങളെ സഹായിച്ച് അവരെ ഇല്ലാത്തവനിൽ നിന്നും ഉള്ളവനിലെക്ക് പരിവര്ത്തനം ചെയ്യുകയാണ് അവർ ചെയ്യുന്നത്. ഇല്ലാത്തവനും അവന്റെ കണ്ണീരും ഇല്ലാത്ത ഒരു ലോകത്തിൽ വര്ഗ്ഗ സമരത്തിനും അതിന്റെ കട്ട പു ക സാഹിത്യത്തിനും പിന്നെ എന്ത് സ്ഥാനം.

Monday, June 17, 2013

മോദിയുടെ ധാടിയും,ചിലരുടെ പേടിയും

                  


ഇന്ദ്രപ്രസ്ഥം അസ്വസ്ഥമാണ് പുരാതന രാജകുടുംബത്തിൽ അമ്മ തമ്പുരാട്ടി യുവരാജാവിനെ മുൻനിർത്തി രാജ തന്ത്രങ്ങൾ മെനയുകയാണ്. "ജനമെന്ന വിഡ്ഢിപ്പരിഷകൾ അങ്ങനെയാണ് അവർ മുദ്രാവാക്യങ്ങൾ വിളിക്കും, കോലം കത്തിക്കും, അന്തപ്പുരത്തിലെ അപരാധ കഥകൾക്കെതിരെ ആത്മരോഷം മുഴക്കും, അഴിമതിയിൽ മുക്കി ഞങ്ങളെ ഈ സർക്കാർ കൊല്ലുകയാണെന്ന് വിളിച്ചു കൂവും ഒടുവിൽ തിരഞ്ഞെടുപ്പടുക്കുമ്പോൾ തൊഴിൽ ഇരിപ്പിന്റെയോ സബ്‌സീഡിയുടെയോ പേരിൽ കിട്ടുന്ന നക്കാപ്പിച്ചകൾ കണ്ടു കണ്ണ് മഞ്ഞളിച്ച്, കൂനിയ മുതുകും കൂമ്പിയ കണ്ണുമായ് രാജ ഹസ്തത്തിന് മുകളിൽ വിലയേറിയ സമ്മദിദാനാവകാശത്തിൻറെ പ്രജാ മുദ്ര പതിപ്പിച്ച് രാജാവിനെക്കാൾ വലിയ രാജഭക്തർ ആണ് തങ്ങൾ എന്ന് അവറ്റകൾ തെളീക്കും" കുടുംബ രാഷ്ട്രീയത്തിന്റെ സാമ-ദാന-ഭേത-ദണ്ഡങ്ങളുടെ പാഠങ്ങൾ അമ്മ തമ്പുരാട്ടിയിൽ നിന്നും യുവകോമള അമൂൽ മഹാരാജാവ് തിരുമനസ്സിലേക്കു പ്രവഹിച്ചു. യുദ്ധം ചെയ്യാൻ 'സിംഗ്'ആസനസ്ഥനായ് പുറപ്പെടാൻ ഒരുങ്ങുമ്പോഴാണ് സംഗതികൾ കീഴ്മേൽ മറിഞ്ഞത്. എതിരാളി രഥയാത്രാമുത്തശ്ശനല്ല പകരം ഗുജറാത്തിൽ കഴിഞ്ഞ കുറെ ഇലക്ഷനുകളിൽ രാജവംശത്തിന്റെ 'കൈ' തല്ലി ഒടിച്ച ചരിത്രമുള്ള നരേന്ദ്ര മോദി.

ഭാരതത്തിലെ ഏറ്റവും നല്ല ജനാധിപത്യം ബി.ജെ.പി യിൽ ആണെന്നാണ്‌ പറയാറ്. തമ്മിലടിയും പാരവയ്പ്പും ആണ് ഈ ഉൾപ്പാർട്ടി ജനാധിപത്യം എന്നാണു മറുപക്ഷത്തിന്റെ വാദം. സംഗതി എന്തായാലും ഈ ജനാധിപത്യം ഒക്കെ നീന്തി കടന്നു മോദി മുകളിൽ വരില്ല എന്ന് തന്നെയാണ് രാജകുടുംബവും, പാദ സേവകരായ മാധ്യമ വൃന്ദവും ഏറെക്കുറെ ഉറപ്പിച്ചിരുന്നത്. അഥവാ ഉയർന്നു വന്നാൽ തന്നെ അദ്വാനി'ജി'യും സുഷമ'ജി'യും അടക്കം മിക്ക വൻ 'ജി'കളും ഉടക്കി താമരപ്പാർട്ടി തവിട് പൊടിയാകുമെന്നു കരുതിയവർക്ക് ഒന്ന് തെറ്റി. തറവാട്ടു കാരണവർ ആദ്യം ഒന്നിടഞ്ഞെങ്കിലും നാഗ്പൂരിൽ നിന്നും നീട്ടിയൊരു വിസിൽ കേട്ടതും പഴയ കവാത്തും കബടിയും മറന്നിട്ടില്ല എന്ന് തെളീച്ച് മൂപ്പരും ഒതുങ്ങി. പിന്നെ ഒരു ജെ.ഡി. യു, അത്തരം പാർട്ടികളെ ഒക്കെ പെറുക്കികെട്ടി എൻ ഡി എ കെട്ടിപ്പോക്കിയത് കൊണ്ടാണ് (യു പി എ യുടെ ഭരണത്തെക്കാൾ എന്തുകൊണ്ടും ഭേതമെങ്കിലും) കാവി പാർട്ടിയുടെ അണികൾക്കോ നേതാക്കൾക്കോ പോലും തൃപ്തി നേടിക്കൊടുക്കാത്ത ഒരു ഭരണം നടത്തി അടുത്ത 10 വർഷത്തേക്ക് രാജ്യ ഭരണം സിംഗത്തിന്റെ കയ്യിലെത്തിയത്. അത്തരം ഒരു ഭരണം വേണ്ട എന്നത് തന്നെയാണ് കാവി പാർട്ടിയുടെ അണികളും നേതാക്കളും ഒക്കെ ആഗ്രഹിക്കുന്നതും. ജെ ഡി യു വിനെപ്പോലുള്ളവരെ ഒപ്പം നിർത്തി ഭരണ ചക്രം തിരിക്കുന്നതിലും ഭേതം, പ്രതിപക്ഷത്തിരിക്കുന്നതാണ്.

കാവിപാർട്ടിക്കാരും, ദേശീയ വാദികളും മാത്രമല്ല ഇന്ത്യയുടെ മുഴുവൻ വികാരം ഇന്ത്യയുടെ ഭരണം ശേഷിയും ശേമുഷിയും ഉള്ള ആരെങ്കിലും കയ്യാളണം എന്നാണ്. നിവർന്നു നിൽക്കുന്ന നട്ടെല്ലും നട്ടെല്ല് മുട്ടെ നേരും നെറിയും ഉള്ള ഒരാളെ ആണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഖജനാവ് ചോര്ത്തി സ്വിസ്സ് ബാങ്ക് നിരക്കുന്ന കള്ളന്മാരെയും, മുണ്ടാപ്പൂച്ചകളായ നൂൽപ്പാവകളേയും കണ്ടു ഇന്ത്യ മടുത്തിരിക്കുന്നു. അതുകൊണ്ട് തന്നെ ജനങ്ങളുടെ ചിന്താ മണ്ഡലങ്ങളിൽ നരേന്ദ്ര മോദി ഉയർന്നു വരുന്നത്. പാരമ്പര്യത്തിന്റെ ജാഡകളോ, പണക്കൊഴുപ്പിന്റെ ഗന്ധമോ ഇല്ലാത്ത ഒരു മുഖ്യ മന്ത്രി. ലോക പൊലീസായ അമേരിക്കയും അവരുടെ സാമന്ത രാജ്യങ്ങളും വിസ നിഷേധിച്ചിട്ടും, പത്ര മാധ്യമങ്ങൾ കള്ളക്കഥകൾ മെനഞ്ഞു നാട് മുഴുവൻ പാടിയിട്ടും, ജനങ്ങള് അദ്ദേഹത്തെ കൈവിട്ടില്ല. കലാപങ്ങളിൽ നിന്നും കലാപരഹിത ഗുജറാത്തിലെക്കുള്ള ദൂരം 'നമോ' എന്നരണ്ടക്ഷരം ആണെന്ന് ഗുജറാത്തികൾ പറയാതെ പറഞ്ഞു.

അന്ധമായ മത വാദത്തിൻറെ തോഗാഡിയൻ ഉത്പന്നമല്ല മോദി. മതത്തിന്റെ പേരില് ജനത്തെ ഇളക്കിവിടാത്ത നേതാവ് എന്ന വിശേഷണം താമരപ്പാർട്ടിയിൽ നരേന്ദ്ര മോദിക്കായിരിക്കും ഏറ്റവും യോജിക്കുക. അയോദ്ധ്യയിലെ ശ്രീ രാമന്റെ മന്ദിരത്തെക്കുറിച്ചല്ല മോദി സംസാരിക്കുന്നത് തന്റെ നാട്ടിലെ ദരിദ്ര രാമന്മാരുടെ കൂരകളേക്കുറിച്ചാണ്. താമരപാർട്ടിയിലെ വൻ 'ജി'മാരുടെ പാദ സേവകനോ വിനീത വിധേയനോ അല്ല മോദി, നാഗ്പൂരിലെ നീണ്ട വിസിലിനൊഴികെ മോദിയെ അനുസരിപ്പിക്കാൻ മറ്റൊന്നിനും കഴിയില്ല എന്ന തിരിച്ചറിവ് താമരപ്പാർട്ടിയിൽ വൻ' ജി' കൾക്ക് വ്യക്തമായ് അറിയുകയും ചെയ്യാം എന്നിട്ടും മോദി ഒരു ജനതയുടെ വികാരമായ് തീർന്നു. ഭരണ പക്ഷത്തിന്റെ കൊള്ളരുതായ്മകൾ കാണുമ്പോൾ ജനം ചെവി കൂർപ്പിച്ചത് പ്രതിപക്ഷ നേതാവിലെക്കോ പ്രതിപക്ഷ പാര്ട്ടിയുടെ ദേശീയ നേതാക്കളിലെക്കോ അല്ല. ഗുജറാത്തിൻറെ മുഖ്യമന്ത്രിയുടെ ശബ്ദത്തിനായാണ്. ലോക പരിചയമില്ലാത്ത ഐ.ടി യുവ ജനതയുടെ പാതിരാ സ്വപ്നമല്ല മോദി, ഇന്ത്യൻ ഗ്രാമങ്ങളിലെ അന്ധമായ വീരാരാധനയുടെ ഉൽപ്പന്നവുമല്ല. മറിച്ച് സ്വപ്രയത്നത്തിലൂടെ ജനങ്ങളുടെ വിശ്വാസവും, സ്നേഹവും ആർജ്ജിച്ച ഭാരതത്തിന്റെ നേതാവാണ്‌.. രാജാവായ നേതാവല്ല. പ്രജയായ നേതാവ്.

മോദി എന്ന നേതാവിനെ തിരഞ്ഞെടുക്കുമ്പോൾ തന്നെ ആരൊക്കെ മറുകണ്ടം ചാടും എന്ന വ്യക്തമായ കണക്കുകൂട്ടൽ ഡൽഹിയിലെ 'തല'ക്കും, നാഗ്പൂരിലെ 'മസ്തിഷ്ക'ത്തിനും ഉണ്ടായിരുന്നിരിക്കണം. തരാതരം പയറ്റു മാറ്റുന്ന പ്രാദേശിക കക്ഷികൾ കാലും കൂറും മാറാം, പിന്നെ 'വർഗ്ഗീയ ശക്തികൾ' അധികാരത്തിൽ വരാതിരിക്കാൻ വിപ്ലവ പാർട്ടി ബൂർഷ്വാ മേഡത്തിനു പാദ സേവചെയ്യാം, എങ്കിലും നിധീഷ് എന്ന ഭാരം പേറി ഭരണത്തിന്റെ മുകളിളിരിക്കുകയും അതൃപ്ത തീരുമാനങ്ങൾ ഒരു നെടുവീർപ്പോടെ എടുക്കുകയും ചെയ്യുന്ന ഒരു അൽപ ജീവനായ എൻ ഡി എയെ മസ്തിഷ്കം ആഗ്രഹിക്കുന്നില്ല ഉണ്ടെങ്കിൽ നല്ലൊരു ഭരണം ഇല്ലെങ്കിൽ ശക്തമായ പ്രതിപക്ഷം. അത് കൊണ്ട് തന്നെ കളിക്ക് പുതിയ രൂപവും ഭാവവും കൈവരുന്നു. ഇന്ദ്ര പ്രസ്ഥത്തിലെ ജനപഥങ്ങൾ ഇനി ഉറങ്ങില്ല. ശക്തനായ ഒരു ഭരണാധികാരിക്കായ് രാജവീഥി ഒരുങ്ങുമോ ?

അറിയില്ല ഇത് ഇന്ത്യയാണ്, സ്ഥിതിഗതികൾ മാറുവാനും മറിയുവാനും നിമിഷാർത്ഥങ്ങൾ പോലും ആവശ്യമില്ലാത്ത ഇന്ത്യ..

Monday, April 22, 2013

മതേതര ഗുരു..




     ശ്രീ നാരായണ ഗുരു ഒരു മതേതര ഗുരുവും ശിവഗിരി ഒരു മതേതര മഠവും ആണെന്ന് മാത്രമല്ല അവയെ ഹൈന്ദവവത്കരിക്കാൻ 'കുത്സിത' ശ്രമം നടക്കുന്നതായും ആണ് പിണറായി സഖാവിന്റെ നിരീക്ഷണം. സഖാവ് പറഞ്ഞത് തിരുത്തി പറയാൻ അരൂപി ആളല്ല. പ്രത്യേകിച്ചും ഇതിൽ പറഞ്ഞ രണ്ടു വാക്കുകളും അരൂപിക്ക് ഇനിയും വ്യക്തമായ് മനസ്സിലാക്കാൻ കഴിയാത്തവയാണ്: മതേതരത്വവും ഹൈന്ദവവും. മതേതരത്വം എന്നാൽ മതം ഇല്ലാത്ത അവസ്ഥയാണോ ? അതോ എല്ലാ മതങ്ങളെയും ഒരുപോലെ കാണുന്ന അവസ്ഥയാണോ ? നാരായണ ഗുരുദേവൻ ഇതിൽ എന്തായാലും ഒന്നാമത്തേതല്ല തീർച്ച. "ശങ്കരൻറെയും നമ്മുടെയും മതം ഒന്നുതന്നെ" എന്ന് പ്രഖ്യാപിച്ച ആളാണ്‌ നാരായണ ഗുരുദേവൻ(മേല്പ്പറഞ്ഞ ശങ്കരൻ സാക്ഷാൽ ശങ്കരാചാര്യർ തന്നെ അല്ലാതെ ഏലംകുളം മനക്കലെ ശങ്കരനല്ല)
അപ്പോൾ ഗുരുദേവൻ അദ്വൈത മതത്തെ തന്റെ മതമായി സ്വീകരിച്ചിരുന്നു എന്ന് ചുരുക്കം. പിന്നെ മതങ്ങളെ എല്ലാം തുല്യമായ് കാണ്ട് ബഹുമാനിക്കുന്ന മതേതരത്വം ആണെങ്കിൽ മറ്റെല്ലാ 'ഹൈന്ദവ' ആചാര്യന്മാരെയും പോലെ നാരായണ ഗുരുവും അങ്ങനെ ഉള്ള മതേതരൻ ആയിരുന്നു. ഇനി ഇത് രണ്ടുമല്ല അഭിനവ സത്വബോധ പാർട്ടി പ്രവർത്തനം പോലെ 'മതം' കൊണ്ട് വല്ലതും 'തരം' ആക്കുന്നതാണ് മതേതരത്വം എങ്കിൽ ഗുരുസ്വാമിയും അവിടുത്തെ മഠവും അതല്ല എന്ന് നിസ്സംശയം പറയാം.

     പിന്നെ രണ്ടാമത്തെ വാക്ക് 'ഹൈന്ദവം' ഈ കാവി നിറവും, ഭഗവത് ഗീതയും. സംന്യാസ പാരമ്പര്യവും, ക്ഷേത്രവും, സംസ്കൃതവും, വേദാന്തവും ഒക്കെയാണ് ഹൈന്ദവം എന്ന പദം കൊണ്ട് അഭിവന്ദ്യ സഘാവ് ഉദ്ദേശിച്ചതെങ്കിൽ ഹിന്ദു ദൈവതങ്ങളെക്കുറിച്ച് സംസ്കൃത കീർത്തനങ്ങളെഴുതുകയും, ക്ഷേത്രങ്ങളിൽ വിഗ്രഹ പ്രതിഷ്ഠ ചെയ്യുകയും, എല്ലാ മതങ്ങളും ഹിന്ദു ധർമത്തിൽ അടങ്ങിയിട്ടുണ്ട് എന്ന് പറയുകയും ചെയ്ത നാരായണ ഗുരുവും, ഭാരതീയ സംന്യാസി പാരമ്പര്യവും, കാവിയും സമാധിയും, ദേവീപൂജയും ഒക്കെ പിന്തുടരുന്ന ശിവഗിരി മഠവും നല്ല ഒന്നാന്തരം ഹൈന്ദവ ബിംബങ്ങൾ തന്നെയാണ്.

"നീയല്ലോ സൃഷ്ടിയും സൃഷ്ടാ-
വായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ,സൃഷ്ടി-
യ്ക്കുള്ള സാമഗ്രിയായതും"

     എന്ന് ദൈവദശകത്തിലൂടെ ഗുരുദേവൻ പാടിയത് ആ ആർഷ ദർശനം തന്നെയായിരുന്നു. ഇത് മതെതരമല്ല. ഇസ്ലാമിന്റെയൊ ക്രിസ്തുമതത്തിൻറെയോ, ഇടതുപക്ഷ തത്വ ചിന്തയുടെയോ ദര്ശനം ഇതല്ല. സൃഷ്ടിയും സ്രഷ്ടാവും ഒന്നാണെന്ന് പറയുന്നത് മഹാപാപമായും ദൈവ നിന്ദയായും ആണ് ഇസ്ലാമും ക്രിസ്തുമതവും വീക്ഷിക്കുന്നത്. ഇടതുപക്ഷ തത്വ ചിന്ത സൃഷ്ടിയും സ്രഷ്ടാവും എന്നാ സങ്കല്പത്തിനെ തന്നെ എതിര്ക്കുന്നു. ഇത് തികച്ചും വേദാന്ത തത്വ ചിന്തയാണ്. ശങ്കരന്റെ, മധുസൂദന സരസ്വതിയുടെ, ചട്ടമ്പിസ്വാമികളുടെ, വിവേകാനന്ദന്റെ, അരവിന്ദരുടെ തത്വ ചിന്ത.
ഈ തത്വ ചിന്ത മതേതരമെങ്കിൽ വേദാന്തവും, സനാതന ധർമവും മതേതരമാണ് എന്ന് സമ്മതിക്കാതെ നിവൃത്തി ഉണ്ടാവില്ല.

     മാത്രമല്ല 'ഹിന്ദുത്വ-കാവി' അജണ്ട എന്ന് മൂത്ത സഖാക്കൾ ആക്ഷേപിക്കുന്ന, ഗോസംരക്ഷണവും, സസ്യാഹാരവും ഒക്കെ ഗുരുദേവന് നല്ല പഥ്യമുള്ള സംഗതികൾ തന്നെയായിരുന്നു. നിരീശ്വര വാദത്തിനെതിരെ പരിഹാസ ചിരി തോടുക്കാനും സ്വാമി തൃപ്പാദങ്ങൾ മറന്നിട്ടില്ല. കൂടാതെ മതപരിവര്ത്തന രസവാദം എഴുതിയത് ഗുരു തൃപ്പാദങ്ങളുടെ അനുഗ്രഹത്തോടെ ആയിരുന്നു എന്നതും വസ്തുതയാണ്.

     പിന്നെ മോഡി വരുന്ന കാര്യം, മറ്റാരെക്കാൾ അവിടെ ചെല്ലാൻ യോഗ്യൻ മോഡി തന്നെയാണ്.പല ഹിന്ദു സംഘടനകളും എതിര്ത്തിട്ടും ക്ഷേത്രങ്ങൾ അടക്കമുള്ള അനധികൃത കയ്യേറ്റങ്ങൾ പൊളിച്ചു നീക്കിയ മോഡി മതം അല്ല നോക്കിയത് ധര്മം ആണ്. അഴിമതി പുരളാത്ത കൈകളും, മത-സാമുദായിക നേതാക്കളെ കാണുമ്പോൾ കൂട്ടിയിടിക്കാത്ത്ത കാല്മുട്ടുകളും ഉള്ള മോഡി തന്നെയാണ് അറിവിപ്പുറത്തിന്റെ മണ്ണിൽ ഈഴവ ശിവനെ പ്രതിഷ്ടിച്ച തൻറേടിയായ ഗുരുദേവന്റെ സമാധി ഭൂമിയിൽ കടന്നു ചെല്ലാൻ യോഗ്യൻ.

     ശിവഗിരി മഠം, മതേതരം അല്ല ഹൈന്ദവം ആയി എന്ന് കരുതി വരാത്തവർ വരണ്ട. കാന്തപുരത്തും,അൻവാറശ്ശെരിയിലും, പോട്ടയിലെ ഡിവൈൻ ധ്യാന കേന്ദ്രത്തിലും ഒക്കെ സഖാവ് പോയത് അതൊക്കെ മതേതരത്വത്തിന്റെയും, സാർവ ലൌകിക സ്നേഹത്തിന്റെയും അൾത്താരകൾ ആയതു കൊണ്ടല്ലല്ലോ ? ക്രൈസ്തവ മഹാരാജ്യത്തിന്റെ രാജകുമാരനായ് അഭിഷിക്തനായ കർദ്ദിനാൾ തിരുമേനിയുടെ വലം കൈ മുത്താൻ, പുരോഹിത- മുതലാളി വർഗ വിരുദ്ധ പാര്ട്ടിയുടെ അമ്പിനും വില്ലിനും അടുക്കാത്ത സമാരാധ്യരായ രണ്ടു നേതാക്കൾ ഒരേ മനമോടെ നട്ടെല്ല് കുനിച്ചു നിന്ന ആ കാഴ്ച ഇപ്പോളും കേരള ജനതയുടെ മനസ്സിൽ നിന്നുംമാറിയിട്ടില്ല. കത്തോലിക്കാ സഭയും ഇനി മതേതരം ആയോ എന്ന് അരൂപി പോലും സംശയിച്ചു പോയി

     ശിവഗിരി ഗുരുവിന്റെയും അവിടുത്തെ ശിഷ്യന്മാരുടെയും ശരീര ത്യാഗത്തിനു സാക്ഷിയായ ഭൂമിയാണ്, ശ്രീ ശാരദയെ പ്രതിഷ്ടിച്ച പുണ്യ ഭൂമി. കാവിയുടുത്ത തപോധനൻമാർ വൈദിക മന്ത്രങ്ങളാൽ പവിത്രമാക്കിയ ഭൂമി, ഗുരുവിനെ ഈശ്വരനായ് കണ്ടു ആരാധിക്കുന്ന ഭൂമി, അവിടം ആർഷ സംസ്കൃതിയുടെ, സനാതന ധർമത്തിൻറെ പുണ്യ ശ്രീ കോവിലാണ്. അയോധ്യയും ദ്വാരകയും പോലെ കാശിയും ഗയയും പോലെ, കന്യാകുമാരിയും കൈലാസവും പോലെ സനാതന ധർമത്തിന്റെ പുണ്യ തീർത്ഥാടന കേന്ദ്രം. അവിടെ ആരെങ്കിലും വരാതിരുന്നത് കൊണ്ട് ശിവഗിരി കണ്ണീർ പോഴിക്കില്ല. ആരെങ്കിലും വന്നത് കൊണ്ട് ഹർഷാരവം മുഴക്കുകയുമില്ല. ചെന്നവന്റെ ഭാഗ്യത്തിനും ചെല്ലാത്തവൻറെ ഭാഗ്യക്കെടിനെയും നോക്കി അർത്ഥ ഗർഭമായ് ഒന്ന് ചിരിച്ച് ശിവഗിരി തന്റെ മൌന തപസ്സു തുടരും..











Monday, October 15, 2012

ഭീകരവാദികള്‍ ഉണ്ടാകുന്നത്



     കൊണ്ഗ്രസ്സിലെ യുവ തുര്‍ക്കികള്‍ എങ്ങനെ മാധ്യമ ശ്രദ്ധ നേടാം എന്ന് കിണഞ്ഞു പരിശ്രമിക്കുന്ന കാഴ്ചയാണ് കുറച്ചു കാലമായ് നാം കാണുന്നത്.
അതിനുള്ള ഒരു പരിശ്രമം ആണോ അതോ കേരളം ഭരിക്കുന്ന പാണക്കാട്ടെ സുല്‍ത്താന്‍മാരുടെ മനം കുളിര്‍പ്പിക്കാന്‍ ആണോ എന്നറിയില്ല വിഷ്ണു നാഥന്‍ പുതിയ ചില കണ്ടെത്തലുകളുമായ് ഇറങ്ങിയത്. എന്തായാലും സംഗതി ഗംഫീരം ആയിരുന്നു. ഇന്ത്യ എന്നല്ല ഈ ലോകം മുഴുവന്‍ വലയുന്ന വലിയൊരു പ്രശ്നത്തിന്റെ കാരണമാണ് വിഷ്ണു നാഥന്‍ കണ്ടെത്തിയത്. ഭീകരവാദികള്‍ എങ്ങനെയുണ്ടാവുന്നു എന്നതിനെക്കുറിച്ച് പുതിയൊരു സിദ്ധാന്തവുമായാണ് വിഷ്ണുനാഥ് രംഗപ്രവേശം ചെയ്തിരിക്കുന്നത്. ലോകപോലീസ് കളിക്കുന്ന അമേരിക്കയിലെ ഒബാമാ അണ്ണനു പോലും പിടി കിട്ടാത്ത തീവ്രവാദത്തിന്റെ അടിവേരുകള്‍ ആണ് കൊച്ചു കേരളത്തിലെ ഒരു 'ചിന്ന കൊളന്തൈ' കണ്ടു പിടിച്ചത്. ഭീകര വാദികള്‍ ഉണ്ടാക്കടുന്നത് ശ്രീ കൃഷ്ണ ജയന്തിയിലൂടെ ആണെന്നും ബാല ഗോകുലം എന്ന ഭീകര സംഘടന ആണ് അതിനു പിന്നിലും എന്നാണു നാഥന്റെ നിരീക്ഷണം.

    പീതാംബരവും, മുരളികയും ചൂടി നടക്കുന്ന കൊച്ചു കണ്ണന്‍മാരെ കണ്ടാല്‍ ആര്‍ക്കാണ് കൌതുകം തോന്നാത്തത് ? കഴിഞ്ഞ ശ്രീ കൃഷ്ണ ജയന്തിക്കു ഒരിടത്ത് ശോഭായാത്ര ഉത്ഘാടനംചെയ്യാന്‍ ചെന്നത് നാതിന്റെ പാര്‍ട്ടിയിലെ തന്നെ മുരളീധരന്‍ ആയിരുന്നു. മറ്റൊരിടത്താകട്ടെ കൊടികുത്തിയ കമ്മൂണിസ്റ്റ് സാക്ഷാല്‍ പന്ന്യന്‍ രവീന്ദ്രന്‍ ശ്രീകൃഷ്ണ വേഷ ധാരിയായ കുഞ്ഞിനെ ലാളിക്കുകയും ചെയ്തു. അവരൊന്നും സ്വപ്നത്തില്‍ പോലും അറിഞ്ഞിട്ടുണ്ടാകില്ല ആ കുട്ടികള്‍ ആണ് ഭാവി ഭീകരന്മാര്‍ എന്ന്. അതെങ്ങനെയാ വിഷ്ണുനാഥനെ പോലെ ദീര്‍ഘ വീക്ഷണമോ ബുദ്ധിയോ ഒക്കെ അവര്‍ക്കുണ്ടോ !, ഇനി വിഷ്ണു നാഥന്റെ വാക്കുകള്‍ ന്യൂനപക്ഷ പ്രീണനം ആണെന്ന് ചിലരെങ്കിലും തെട്ടിദ്ധരിച്ച്ചെക്കാം എന്നാല്‍ വിഷ്ണു വെറുതെ ഒന്നും പറയില്ല വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ തന്നെയാണ് ഇതോക്കെ പറഞ്ഞത്

    ഒസാമാ ബിന്‍ലാദനും, അജ്മല്‍ കസബും കൂടി ശോഭയാത്രയില്‍ ശ്രീകൃഷ്ണ-കുചേലന്‍മാരായ് വേഷം കെട്ടി അണി നിരന്നതിന്റെ ചിത്രങ്ങളും വീഡിയോയും വിഷ്ണുവിന് ലഭിച്ചിട്ടുണ്ട്. മാത്രമല്ല, കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായ് ശ്രീ കൃഷ്ണ ജയന്തി നടത്തുന്നതില്‍ തടിയന്ടവിട നസീറാണ് എന്നും വിഷ്ണു നാഥന് സംശയമുണ്ട്. ബോംബ്‌, കത്തി കൊടുവാള്‍ എന്നിവയുടെ നിര്‍മ്മാണം, ഭീകരവാദ ക്ലാസുകള്‍, മുതലായവ യാണ് ബാലഗോകുലങ്ങളുടെ ഉള്ളില്‍ നടക്കുന്നത് എന്നും വിഷ്ണു നാഥന്‍ തന്റെ നിരീക്ഷ്നാത്മക ഡിക്ടറ്റീവ്ബുദ്ധിയില്‍ കണ്ടെത്തിയിട്ടുണ്ട്.

     ലോകത്തെ ഭീകരവാദത്ത്തില്‍ നിന്നും രക്ഷിക്കാന്‍ ബാലഗോകുലങ്ങള്‍ നിരോധിക്കുകയും, മയില്‍ പീലി മഞ്ഞപ്പട്ട് മുതലായവയ്ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യുക എന്നതാണ് വിഷ്ണു നാഥ് നിര്‍ദ്ദേശിക്കുന്ന എളുപ്പവഴി. കുട്ടികള്‍ക്ക് കൃഷ്ണ കഥകള്‍ പറഞ്ഞു കൊടുക്കുന്നതോ എന്തിനു അമര്‍ ചിത്ര കഥ പോലും വായിക്കാന്‍ അനുവടിക്കുന്നതോ പോലും ഭാവിയില്‍ അവര്‍ തീവ്രവാദി ആവാന്‍ കാരണമായേക്കാം എന്നാണു നാഥന്‍ രക്ഷിതാക്കള്‍ക്ക് നല്‍കുന്ന മുന്നറീപ്പ്.

    ഭീകരവാദത്തിന്റെ അടിവേരറക്കാന്‍ പര്യാപ്തമായ നാഥന്റെ ഈ കണ്ടുപിടുത്തങ്ങളെ മാനിച്ച് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ഇത്തവണ അദ്ദേഹത്തിനു തന്നെ നല്‍കണം എന്നാണു അരൂപിക്ക് പറയാനുള്ളത്.






























Sunday, July 15, 2012

ഇതാണ് ക്രൂരത...



കേരളം മുഴുവന്‍ ഒറ്റ മനസ്സോടെ പ്രാര്‍ഥനയില്‍ മുഴുകിയ നിമിഷങ്ങളായിരുന്നു സ്വാതിയുടെ ജീവന് തിരിച്ചു കിട്ടാന്‍ അത്യധികം സാഹസികമായ ഒരു ശസ്ത്രക്രിയക്കുള്ള സര്‍ക്കാരിന്റെ അനുമതിക്ക് വേണ്ടി .. അനുമതി കിട്ടിയതും, ശസ്ത്രക്രിയ വിജയകരമായ് പര്യവസാനിച്ചതും സന്തോഷതോടുകൂടിയും പ്രാര്‍ഥനാ പൂര്‍വവും നാം അറിഞ്ഞു, എന്നാല്‍ ഈ സംഭവത്തെ തങ്ങളുടെ ഹിഡന്‍ അജണ്ടകള്‍ക്ക് വേണ്ടി അപഹാസ്യമായ് സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിപ്പിക്കുന്നതിലും അത് ചെയ്തു ആത്മ നിര്‍വൃതി അണയുകയും ചെയ്യുന്ന ഒരുപറ്റം സൈബര്‍ ജീവികളെ അത്ഭുതത്തോടെയും വേദനയോടും മാത്രമേ എനിക്ക് നോക്കികാണാന്‍ കഴിഞ്ഞുള്ളൂ.
 

ടിന്റുമോന്‍ ഫാന്‍സ്‌ അസോസിയേഷന്‍ എന്ന പേരില്‍ ഉള്ള അക്കൌണ്ടില്‍ നിന്നും ഇട്ട ഈ അസ്ലീലത്ത്തിനു ലൈക്കുകളും ഷെയറുകളും ഇരുപതിനായിരത്തിനു മുകളില്‍ കവിഞ്ഞു എന്നു കാണുമ്പോലെ സോഷ്യല്‍ മീഡിയയിലെ യുവാക്കള്‍ക്ക് ബാധ്ച്ച്ചിരിക്കുന്ന രോഗ തീവ്രത നമുക്ക് മനസ്സിലാക്കാന്‍ പറ്റു.
കേരളത്തിലെ മറ്റു പല ആശുപത്രികളും കയ്യൊഴിഞ്ഞ അത്യധികം അപകട സാധ്യതയുള്ള ഈ ശസ്ത്രക്രിയ അത്യാധുനികമായ എല്ലാ സങ്കേതങ്ങളുടെയും സഹായത്തോടെയും പ്രകല്‍ഭന്‍മാരായ ഡോക്ടര്‍മാരുടെ നേതൃത്വത്തിലും നടത്തുകയും ആ കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്ത ഹോസ്പിറ്റല്‍ മാനേജ്മെന്റിനെ അനുമോദിക്കുന്നതിനു പകരം അതിനെ നിന്നിച്ചു കൊണ്ട് പോസ്റിറക്കുംപോള്‍ മനോരോഗത്തിന്റെ ലക്ഷണമായ് മാത്രമേ അതിനെ കാണാന്‍ സാധിക്കുകയുള്ളൂ. 


അമൃതാനന്ദമയി എന്ന വ്യക്തിത്വത്തോടുള്ള വിരോധം പ്രകടിപ്പിക്കാന്‍ ഉള്ള ഒരവസരവും നമ്മള്‍ പാഴാക്കാറില്ല. ഇതിനു മാത്രം എന്ത് തെറ്റാണ് ആ സ്ത്രീ കേരളത്തോട് ചെയ്തത് ? വിദ്യാഭ്യാസമില്ലാത്ത ഒരു ദളിത്‌ സ്ത്രീയായിട്ടും ഇത്രയും ഉയര്‍ന്നു വന്നതോ ? ഈശ്വര പൂജയെക്കാള്‍ ശ്രേഷ്ഠം സേവനമാനെന്നു പഠിപ്പിക്കുകയും അങ്ങനെ തന്റെ അനുയായികളെ സേവനത്തിന്റെ പാതയിലേക്ക് നയിക്കുകയും ചെയ്തതോ ? മത ജാതി ഭേതമന്യേ പതിനായിരകണക്കിന് കുട്ടികള്‍ക്ക്- അഗതികള്‍ക്ക്- വൃദ്ധര്‍ക്ക് പെന്‍ഷന്‍ മുതലായ സഹായങ്ങള്‍ ചെയ്തതോ ?,
കയ്യാലപ്പുറത്തെ തേങ്ങയുടെ അവസ്ഥയിലിരിക്കുന്ന സര്‍ക്കാര്‍ സര്‍വകലാ ശാലകള്‍ക്കിടയില്‍ അന്താരാഷ്‌ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു സര്‍വകലാശാലയും , 
നാറ്റവും അസൌകര്യങ്ങളും കൂടപ്പിറപ്പായ കെടുകാര്യസ്ഥതയുടെയും നിരുത്തരവാദിത്വത്തിന്റെയും കളിയരങ്ങുകളായ ഗവണ്‍മെന്റ് ആശുപത്രികള്‍ക്കിടയില്‍ അത്യാധുനിക ചികിത്സാ സൌകര്യവും പ്രഗത്ഭമതികളുടെ സേവനവുമുള്ള ആശുപത്രികള്‍ സ്ഥാപിച്ച്ചതാണോ ? അതോ ആകാശ ദൈവത്തിനെ അല്ലാതെ ഒരു മനുഷ്യനെ- പ്രത്യേകിച്ചും ഒരു "പെണ്ണിനെ" ജനങ്ങള്‍ ഈശ്വരതുല്യം ആരാധിക്കുന്നത് കണ്ടിട്ടുള്ള അങ്കലാപ്പാണോ ? 

മറ്റേതു ഹോസ്പിറ്റലില്‍ ആയിരുന്നെങ്കിലും ഇത്രയും ശക്തമായ അവഹേളനം ഉണ്ടാവുമായിരുന്നോ എന്നു സ്വയം ചിന്തിച്ചാല്‍ മനസ്സിലാക്കാം, ഇത്രയും സങ്കീര്‍ണമായ ചികിത്സക്ക് അത്യാധുനിക ചികിത്സാ ഉപകരണങ്ങള്‍ വേണം, കൂടാതെ നേഴ്സുമാര്‍ ഡോക്ടര്‍മാര്‍ എന്നിവരുടെ സര്‍ജ്ജറി ഫീസ്‌ മുതലായവ ഒക്കെ ചേര്‍ത്താണ് 14 ലക്ഷം. ഇതിലും കുറച്ചു പണത്തിനു ഇതേ ശസ്ത്രക്രിയ ചെയ്യുന്ന വേറെ ഏതെങ്കിലും ഒരു സ്ഥാപനത്തെ എടുത്തു പറയാന്‍ സാധിക്കുമോ ? ഒരു പാട് ആശുപത്രികലുമായ് ബന്ധപ്പെട്ടു പ്രവര്‍ത്തനം നടത്തുന്ന ഒരാളാണ് ഞാന്‍ എന്റെ അനുഭവ പരിചയത്തില്‍ നിന്നും എനിക്ക് നിസ്സംശയം പറയാം 'അമൃത' ഇന്ന് കേരളത്തിലെ തത്തുല്യ നിലവാരമുള്ള ഏത് ആശുപത്രിയെക്കാളും സേവന മനോഭാവവും, ആത്മാര്‍ഥതയും കാണിക്കുന്നുണ്ട്. 


ഈ കണക്കുകള്‍ തന്നെ നോക്കൂ..51 മില്യണ്‍ യു എസ ഡോളര്‍ ആണ് കഴിഞ്ഞ പത്ത് വര്‍ഷമായ് അമൃത സൌജന്യ ചികിത്സക്കായ്‌ ചിലവാക്കിയത്. കൂടാതെ സൌജന്യ ചികിത്സ നടത്തുന്ന ആശുപത്രികള്‍ ഭാരതത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നു, പിന്നോക്ക- ആദിവാസി മേഖലയായ വയനാട്ടില്‍,ബോഗാദിയില്‍,പറയകടവില്‍,ബോംബയിലെ കാന്‍സര്‍ ഹോസ്പിറ്റല്‍,തിരുവനന്തപുരത്തെ HIV ഹോസ്പിറ്റല്‍, ആണ്ടമാന്‍ നിക്കൊബാറിലെ വനവാസി മേഖലയില്‍, പമ്പയില്‍ ശബരിമല സീസണിലും തൃശ്ശൂരില്‍ പൂരം സീസണിലും പൂര്‍ണ സൌജന്യ അത്യാധുനിക ചികിത്സ, അങ്ങനെ ആരോഗ്യമേഖലയില്‍ വര്‍ഷാവര്‍ഷം ധാരാളം സേവാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മറ്റേതു ആശുപത്രിയാണ് കേരളത്തില്‍ ഒരു പക്ഷെ ഭാരതത്തില്‍ ഉള്ളത്. അമൃതാനന്ദമയീ മഠത്തെക്കാള്‍ എത്രയോ അധികം വരുമാനമുള്ള മത സംഘടനകള്‍, രാഷ്ട്രീയ സംഘടനകള്‍ ഒക്കെ കേരളത്തില്‍ ഉണ്ടെന്നതും കൂടി കണക്കുകൂട്ടണം.


സ്വകാര്യ ആശുപത്രികളില്‍ നിന്ന് കിട്ടുന്ന നികുതിപ്പണം മാത്രം മതിയല്ലോ സര്‍ക്കാരിന് നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ആശുപത്രി തുടങ്ങാന്‍. ലിവര്‍ ട്രാന്‍സ്പ്ലാന്റെഷന്‍ അടക്കമുള്ള ശസ്ത്ര ക്രിയകള്‍ സൌജന്യമായോ സൌജന്യ നിരക്കിലോ ചെയ്തു കൊടുക്കുകയും ചെയ്യാമല്ലോ നികുതി വാങ്ങുന്നവര്‍ എന്നുള്ള നിലക്ക് പൌരന്റെ ആരോഗ്യ പരിപാലനത്തിന് സര്‍ക്കാരിന് ബാധ്യത ഉണ്ടല്ലോ. അമൃതാനന്ദമയിയുടെ പ്രസ്ഥാനം നികുതി പണം കൊണ്ടല്ല പ്രവര്‍ത്തിക്കുന്നത്, അഭ്യുടെയ കാംക്ഷികളും സന്നദ്ധ സേവകരുമായ വലിയൊരു വിഭാഗം വരുന്ന ജനത്തിന്റെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനം കൊണ്ടാണ്. AC യുടെ സുഖ ശീതളിമയില്‍ ഇരുന്നു അതിനെതിരെ ഓണ്‍ലൈന്‍ വിപ്ലവം മുഴക്കുമ്പോള്‍ ഇത്തരം വ്യക്തികള്‍ യുവ തലമുറയെ മുഴുവന്‍ ദോഷൈകദൃക്കുകള്‍ ആക്കാന്‍ ശ്രമിക്കുന്നു എന്നതാണ് സത്യം.

തത്വദീക്ഷ ഇല്ലാത്ത പ്രവര്‍ത്തനം ആണ് ഇത്തരം വ്യക്തികളില്‍ നിന്നും ഉണ്ടാവുന്നത് ഇത് ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും കേരളത്തിന്റെ ആരോഗ്യ രംഗം തകരുകയും ചെയ്യും, അമൃത പോലുള്ള ആശുപത്രികളുടെ അഭാവം കേരളത്തിലെ ജനങ്ങളെ എങ്ങിനെ ബാധിക്കും എന്നു പറയേണ്ടതില്ലല്ലോ. നമ്മുടെ സര്‍ക്കാര്‍ ഹോസ്പിറ്റലുകളിലെ അസൌകര്യങ്ങള്‍ ആയിരിക്കും നമ്മെ കാത്തിരിക്കുക. അമൃതയിലെ ബില്ലിങ്ങിനെക്കുറിച്ചു പലരും പറയുന്നത് കേട്ടു മറ്റനേകം സ്വകാര്യ ആശുപത്രികളുമായ് പലപ്പോഴും ബന്ധപ്പെടെണ്ടി വന്നിട്ടുള്ള ആള്‍ എന്ന നിലയില്‍ അമൃതയുടെ ബില്ലിംഗ് കുറവാണ് എന്ന് എനിക്ക് തറപ്പിച്ചു പറയാന്‍ കഴിയും. മിക്കപ്പോളും അവിടെ അത്യാസന്ന നിലയില്‍ വരുന്ന രോഗികള്‍ മറ്റനേകം ആശുപത്രികളില്‍ നിന്നും റഫര്‍ ചെയ്തിട്ട് വരുന്നവരാണ്. അങ്ങിനെ അവിടെ എത്തി ചികിത്സക്കിടയില്‍ രോഗി മരണപ്പെട്ടാല്‍ ബില്‍ അടക്കാന്‍ പലപ്പോഴും രോഗിയുടെ ബന്ധുക്കള്‍ക്ക് കയ്യില്‍ കാശുണ്ടാകാറില്ല, അങ്ങിനെയുള്ളവര്‍ക്ക് ഒരു ബോണ്ട്‌ എഴുതി വച്ചിട്ട് മൃതദേഹം വിട്ടുകൊടുക്കാറാണ് പതിവ്. അങ്ങിനെ ഉള്ള ധാരാളം ബോണ്ടുകള്‍ ഇതുവരെ പണം നല്‍കിയിട്ടില്ല. എന്നാല്‍ മാനുഷിക പരിഗണന നല്‍കി അവ കേസിനോ മറ്റു നടപടികല്‍ക്കോ പോകാതെ ആ ബോണ്ടുകള്‍ എഴുതിത്തള്ളുകയാണ് മാനേജ്മെന്‍റ് ചെയ്തിട്ടുള്ളത്, ഈ ഇനത്തില്‍ അമൃത ചിലവാക്കിയത് 85 ലക്ഷത്തിലധികം രൂപയാണ്. കേരളത്തിലെ 480 സ്വകാര്യ ആശുപത്രികളില്‍ നടത്തിയ പരിശോധനയില്‍ 24 എണ്ണംമാത്രമേ നിയമങ്ങള്‍ പാലിക്കുന്നുള്ളു എന്നാണ് കഴിഞ്ഞ ദിവസം ബഹുമാന്യ തൊഴില്‍വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍. പറഞ്ഞത്. അങ്ങിനെ വിരലിലെണ്ണാവുന്ന സ്വകാര്യ ആശുപത്രികളില്‍ ഒന്നായ അമൃതയെ തകര്‍ക്കാനുള്ള ചില ശ്രമങ്ങളില്‍ കഥയറിയാതെ ആടി തിമിര്‍ക്കുന്ന സോഷ്യല്‍ നെറ്റ്വര്‍ക്ക് ആക്ടിവിസ്റ്റുകള്‍ സ്വയം അറിയാതെ ആരുടയോക്കയോ കളിപ്പാവകള്‍ ആയി മാറിയിരിക്കുകയാണ് എന്നാണ് എനിക്ക് തോന്നുന്നത്. എല്ലാത്തിനും ഉപരിയായി പ്രതിമാസം ലക്ഷക്കണക്കിന്‌ രൂപയുടെ വിദഗ്ധ ചികിത്സയും ശസ്ത്രക്രിയകളും സൗജന്യമായ് ചെയ്തു കൊടുക്കുന്ന വലിയൊരു വിഭാഗം ദാരിദ്ര്യര്‍ ആശ്രയിക്കുന്ന ഒരു ആശുപത്രിയെ തകര്‍ക്കാനുള്ള ത്വര ഇരിക്കുന്ന കൊമ്പ് തന്നെ മുറിക്കാനുള്ള ത്വരയാനെന്നു ഇവര്‍ അറിയുന്നില്ല. 


 

സ്വാമി വിവേകാനന്ദന്‍ പറഞ്ഞ വാക്കുകളാണ് ഓര്‍മവരുന്നത്
.

"സകലതിനെ പറ്റിയും പരിഹസിക്കുക - ഒന്നിനെ പറ്റിയും ഗൌരവമില്ലാതിരിക്കുക - ഈ മഹാ വ്യാധി നമ്മുടെ ദേശീയ രക്തത്തില്‍ കടന്നു കൂടിയിരിക്കുന്നു അതിനു ഉടന്‍ ചികിത്സ ചെയ്യണം "

Saturday, June 16, 2012

നെയ്യാറ്റിന്‍കര ആര്‍ക്കുള്ള പാഠം ?

നെയ്യാറ്റിന്‍കരയില്‍ സെല്‍വരാജ്  കൈപത്തി ചിഹ്നത്തില്‍ വിജയിച്ചിരിക്കുന്നു.അഞ്ചാം മന്ത്രി വിവാദത്തിന്റെയും വിലക്കയറ്റത്തിന്‍റെയും അഴിമതികളുടെയും കെടുകാര്യസ്ഥതയുടെയും പേരില്‍ പഴികെട്ടുകൊണ്ടിരുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയിലേക്ക് ജയിപ്പിച്ചു വിട്ട ജനങ്ങളെ നോക്കി കൊഞ്ഞനം കുത്തിക്കൊണ്ടു കാലുമാറിയ സെല്‍വരാജിന്റെ  വിജയം കേരള ജനതയുടെ രാഷ്ട്രീയ പ്രബുദ്ധതക്ക് മുകളില്‍ എന്നും ഒരു കറുത്ത പൊട്ടായി നിലകൊള്ളും എന്നതില്‍ സംശയം ഒട്ടുമില്ല എന്നാല്‍ ഇതൊക്കെയാണെങ്കിലും  നെയ്യാറ്റിന്‍കര  ജനവിധി ഒരുപാട് പാഠങ്ങള്‍ നല്‍കുന്നുണ്ട്.

രാഷ്ട്രീയ നെറികേടിന്റെ മഹത്തായ ഒരധ്യായം കേരള രാഷ്ട്രീയ ചരിത്രത്തില്‍ എഴുതിച്ചേര്‍ത്താണ് നെയ്യാറ്റിന്‍കരയില്‍ ഒരുവര്‍ഷം മുന്‍പ് ജയിച്ചു പോയ സെല്‍വന്‍ മറു കണ്ഠം ചാടിയത്. UDF ഇല്‍ പോകുന്നതില് ഭേതം ആത്മഹത്യയാണെന്ന് വലിയവായില്‍ പറഞ്ഞ സെല്‍വ്വാണ്ണന്‍ എത്തുന്നത് യു ഡി എഫില്‍ തന്നെയായിരിക്കും എന്നു ആര്‍ക്കൊക്കെ ഉറപ്പില്ലെങ്കിലും ഉമ്മച്ചനും നെയ്യാറ്റിന്‍കരയില്‍ അഭിവന്ദ്യ അച്ചനും ഉറപ്പായിരുന്നു. ഇറക്കിയ കാശിന്റെയും കൊടുത്ത വാഗ്ദാനത്തിന്റെയും ചരിത്രം മറ്റാരെക്കാള്‍ നന്നായ് അറിയാവുന്നത് അവര്‍ക്കാണല്ലോ.

രാഷ്ട്രീയ നെറികേടിനോടുള്ള വാശിയും ഭരണത്തോടുള്ള വെറുപ്പും ഇടതിന് അനുകൂലമാകും എന്നു മനക്കോട്ട കെട്ടിയ ഇടതന്മാരെയും, ഏത് കളിയും കളിച്ചു സെല്‍വാണ്ണനെ ജയിപ്പിച്ച്ച്ചേ അടങ്ങൂ എന്നു പ്രതിഞ്ഞ എടുത്ത വലതനും നെഞ്ചില്‍ വെള്ളിടി വെട്ടിക്കൊണ്ടായിരുന്നു കളിയിലും കാര്യത്തിലും പിന്പന്തിയിലായ ബീ ജെ പി ജനപ്രിയനും ആദര്‍ശ ധീരനും എന്നു എതിരാളികള്‍ പോലും വാഴ്ത്തുന്ന രാജേട്ടന്‍ എന്ന രാജ ഗോപാലിനെ കളത്തില്‍ ഇറക്കിയത്. എന്നാല്‍ ശെരിക്കും വെള്ളിടി വെട്ടിയത് ഇടതന്റെയും വലതന്റെയും നെഞ്ചിലല്ല.
പകരം ര പെരുന്നയിലും,  വിഷ്ണുപുരത്തും കണിച്ചുകുളങ്ങരയിലും ആയിരുന്നു..ന്യൂന പക്ഷ പ്രീണനത്തെയും ഭൂരിപക്ഷ അവകാശങ്ങളെയും  പറ്റി വാചാലരാകുന്ന നേതാക്കള്‍ക്ക് മധുരിച്ചിട്ട് തുപ്പാനും കൈച്ച്ചിട്ടു ഇറക്കാനും പറ്റാത്ത സ്ഥിതിയായി രാജഗോപാലിന്റെ സ്ഥാനാര്‍ഥിത്വം,അഞ്ചാം മന്ത്രി വിവാദവും ന്യൂന പക്ഷ പ്രീണനവും മൂലം ഇടതുമാറി വലതൊഴിഞ്ഞു ചാടി വെട്ടിയ സാമുദായിക കളരിക്കുറുപ്പന്മാര്‍ തലയും തല്ലി വീണതാണ് നാം  നെയ്യാറ്റിന്‍കരയില്‍ കണ്ടത്. പെരുന്നയിലെ മുയലിനു എട്ടോ പത്തോ കൊമ്പുകളുന്ടെന്നാണ് രാഷ്ട്രീയ കേരളത്തിന്റെ വെപ്പ് .  നെയ്യാറ്റിന്‍കരയിലെ തെരഞ്ഞെടുപ്പിന് മുന്‍പ് നടത്തിയതും ശേഷം നടത്തിയതുമായ പരാമര്‍ശങ്ങള്‍ ഒക്കെ കൂടി ചേര്‍ത്ത് വായിച്ചാല്‍, പെരുന്നയിലെ മൂപ്പര്‍ക്ക് കൊമ്പുണ്ടോ എന്നാവില്ല  ചോദ്യം മറ്റു പലതും ആയിരിക്കും.
അതെന്തെന്കിലുമാവട്ടെ നെയ്യാറ്റിന്‍കരയില്‍ ഇടതന്റെയും വലതന്റെയും വോട്ടുകള്‍ ചോര്‍ത്തി ഇരുപത്തി അയ്യായിരം എന്ന മാന്ത്രിക നമ്പര്‍ കടന്നു മുപ്പതിനായിരം വോട്ട് പിടിക്കാന്‍ ബി ജെ പി ക്കു കഴിഞ്ഞു എന്നുള്ളത് ബുദ്ധി ഉപയോഗിച്ചു കളിക്കാന്‍ ബി ജെ പിയും പഠിച്ചു തുടങ്ങിയിരിക്കുന്നു എന്നതിന് തെളിവാണ്.

രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത കേരളത്തില്‍ നടന്ന ചന്ദ്ര ശേഖരന്‍ വധത്തെ നന്നായ് മാര്‍ക്കറ്റു ചെയ്യുന്നതില്‍ വളതന്മാര്‍ക്ക് കഴിഞ്ഞു എന്നുള്ളതില്‍ തര്‍ക്കമില്ല, മഹാ ശ്വേതാ ടെവിയെപ്പോലുള്ള അവസരവാദ സാമൂഹ്യ പ്രവര്‍ത്തകരെ മനോഹരമായ് ഉപയോഗിക്കാനും ഇടതു പക്ഷത്തെ തന്നെ സമാരാധ്യരായ നേതാക്കളെ തന്നെ വിലക്കെടുക്കാനും കഴിഞ്ഞു എന്നുള്ളതും കോണ്ഗ്രസ്സിന്റെ (കു) ബുദ്ധിയുടെ ദ്രിഷ്ടാന്തമാണ്. അഞ്ചാം മന്ത്രി വിവാദത്തോടെ പടലപ്പിണക്കങ്ങളിലൂടെയും പരസ്പരാരോപണങ്ങളിലൂടെയും വാര്‍ത്ത സൃഷ്ടിച്ചു അപഹാസ്യരായിരുന്ന യു ഡി എഫിന് തിരഞ്ഞെടുപ്പാവുമ്പോള്‍ ഐക്യം അഭിനയിക്കാനും ഇടതു പക്ഷത്ത് ഇതേ ആരോപണ പ്രത്യാരോപണങ്ങള്‍ സൃഷ്ടിക്കാനും കഴിഞ്ഞു എന്നുള്ളതും വസ്തുതയാണ്. മുതിര്‍ന്ന "ആദര്‍ശ ധീരനായ" ഇടതുപക്ഷ നേതാവിന്റെയും മകന്റെയും കേസുകള്‍ ഒത്ത്തുതീര്‍കാന്‍ നേതാവിനോട് വലതന്മാര്‍ ധാരണയില്‍ എത്തിയോ എന്നു സംശയിക്കപെടുന്ന രീതിയില്‍ ആയിരുന്നു പിന്നീടുള്ള കാര്യങ്ങള്‍. അതിനിടെ പാര്‍ട്ടി സെക്രട്ടറിയുടെ വായില്‍ നിന്നും വീണ കുലംകുത്തി പ്രയോഗവും നന്നായ് മാര്‍ക്കട്റ്റ് ചെയ്യാന്‍ മാധ്യമ- വലതുഇപക്ശ കൂട്ടുകെട്ടിന് കഴിഞ്ഞു. ഭൂതാവേശിതനെപ്പോലെ ഇടുക്കിയിലെ മനിയാശാന്‍ നടത്തിയെ വെളിപാടുകള്‍ പാര്‍ട്ടിയെ അടിമുടി ഉലച്ചു. തിരഞ്ഞെടുപ്പ് ദിനത്തില്‍ ഒഞ്ചിയത്തെക്ക്  പോയതും, അവിടെയും ഇവിടെയും തൊടാതെ സംസാരിച്ചും ഒക്കെ പാര്‍ട്ടി വിടാന്‍ പോകുന്നു എന്ന പ്രതീതി വരുത്തുകയും ഒക്കെ ചെയ്തു ജനപ്രിയനായ നേതാവ് അണികളുടെ വോട്ട് തന്നെ മറക്കാന്‍ കാരണമായെന്നും ന്യായമായ് സംശയിക്കാം.

കേരള ഭരണത്തിന്റെ ചുക്കാന്‍ പാണക്കാട്ടെന്ന   പോലെ നെയ്യാറ്റിന്‍കര ജയം നെയ്യാറ്റിന്‍കര അരമനയില്‍ ആണെന്നത് പരസ്യമായ രഹസ്യമാണ്, രാജഗോപാല്‍ ജയിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രചരിപ്പിച്ചു ക്രിസ്ത്യന്‍ നാടാര്‍ വോട്ടുകളില്‍ ഭൂരിഭാഗവും സെല്‍വരാജിന്റെ കൈപ്പത്തിയിലേക്കു മറിച്ചപ്പോള്‍. സംവരണത്തിന്റെയും വാഗ്ദാനങ്ങലുടെയും നീണ്ട പട്ടിക അരമനയിലെ മേശവലിപ്പിനുള്ളില്‍ ഭദ്രമായെത്തിയിരുന്നു. 

നെയ്യാട്ടിന്കരയിലെ ഉയര്‍ന്ന പോളിങ്ങും രാഷ്ട്രീയ കാലാവസ്ഥയും ഏറെ ഗുണം ചെയ്തത് ബി ജെ പിക്ക് തന്നെയാണ്. ബിജെപിക്ക് ഇടതു പക്ഷത്തോടും ഇടതിന് ബിജെപ്പിയോടും ഉള്ള അസ്പ്രിശ്യതയുടെ ഗുണ ഭോക്താക്കള്‍ എന്നും വലതു പക്ഷ- ന്യൂനപക്ഷങ്ങളാണ് എന്നത് തര്‍ക്കമറ്റ വസ്തുതയാണ്. ഹിന്ദുത്വവും വൈരുദ്ധ്യാത്മിക ഭൌതിക വാദവും തമ്മില്‍ അടുക്കാന്‍ കഴിയില്ലായിരിക്കാം എന്നാല്‍ വികസന രാഷ്ട്രീയവും സോഷ്യലിസവും തമ്മില്‍ അടുക്കാതിരിക്കാന്‍ തരമില്ല. ഇത് തന്നെയാണ് നെയ്യാറ്റിന്‍കര വിരല്‍ ചൂണ്ടുന്ന പാഠം.


മുറി വാല്‍ : ഇന്നലെ വരെ കൊണ്ഗ്രസ്സിനെ തളളിപ്പറഞ്ഞ ഒരുത്തന് സ്ഥാനാര്‍ഥിത്വം കൊടുത്തപ്പോള്‍ നെയ്യാറ്റിന്‍കരയില്‍ തോറ്റത്  കോണ്‍ഗ്രസ്സിനു വേണ്ടി തല്ലുകൊണ്ടും ജയ്‌ വിളിച്ചു നടന്ന ഓരോ കൊണ്ഗ്രസ്സുകാരനും ആണ്. 
 

Wednesday, May 30, 2012

മീന്‍ കൊത്താന്‍ കഴുകന്മാര്‍


 

നെയ്യാറിലെ വെള്ളം ചൂടില്‍ ഇളകി മറിയുകയാണ്, വേനലിന്റെ ചൂടും വിലക്കയറ്റത്തിന്റെ ചൂടും  ഇപ്പോള്‍ തെരഞ്ഞെടുപ്പു   ചൂടും, മത്സ്യങ്ങള്‍ പലതും ചത്തു പൊന്തുന്നു നെയ്യാറ്റില്‍ ഇത്രയ്ക്കു തോനെ മീനുണ്ടെന്നു ഇപ്പോളാണ് പലര്‍ക്കും ബോദ്ധ്യമായത്.  പല നിറത്തിലും വലിപ്പത്തിലും തരത്തിലും  ഒക്കെയുള്ള മീനുകള്‍ ഇന്നേവരെ നെയ്യാറ്റിങ്കരക്കാരെന്നല്ല കേരളത്തില്‍ ആരും കേള്‍ക്കാത്തതും കാണാത്തതുമായ മീനുകള്‍,
അപ്രതീക്ഷിതമായ്  ഒരു പെരുമീനിനെക്കിട്ടിയത്  UDF മുന്നണിക്ക് തന്നെയെന്നു പറയാതെ തരമില്ല, തലക്കുമീതെ കറങ്ങുന്ന പ്രശ്നങ്ങള്‍ ഏറെയാണ്‌, സര്‍വതിന്റെയും വില വാണം പോലെ മുകളിലേക്കും രൂപയുടെ മൂല്യം ഉല്‍ക്ക പോലെ കീഴോട്ടും പോണത്  കേന്ദ്രത്തിലെ സാമ്പത്തിക വിദഗ്ധനായ പ്രധാന മന്ത്രിയുടെ 'കൊണം', ഹൈകമാന്റ് പെണ്ണോരുത്തി മദാമ്മയായതിന്റെ 'കൊണം' കൊണ്ട് സായിപ്പിന് ഇന്ത്യയില്‍ നരനായാട്ട് നടത്താന്‍ പ്രത്യേക അനുമതി, പാര്‍ട്ടിയുടെ പാരമ്പര്യ 'കൊണം' കൊണ്ട് അഴിമതി നടത്തി രാജ്യത്തിന്റെ ഗതി അധോഗതി, നാണം കേട്ട അഞ്ചാം മന്ത്രിയും വിവാദങ്ങളും, സമുദായ സന്തുലനം, അച്ഛന്‍-മകന്‍ പ്രശ്ന മാധ്യസ്ഥം അങ്ങിനെ അങ്ങിനെ ഒരുപാട് പ്രശ്നത്തില്‍ നാറി നില്‍ക്കുകയാണ് UDF , കേരള ഭരണം പകുതി പാണക്കാട്ടും പകുതി പാലായിലും കേന്ദ്ര ഭരണം ഇറ്റലിയിലും പണയം വച്ച വലതന്മാരുടെ ഗതികെടായാണ് കാലുമാറി വന്നവനെ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിപ്പിക്കേണ്ടി വന്നതെന്നാണ് നെയ്യാട്ടിന്കരയിലെ തലമൂത്ത കാണ്‍ഗ്രസ്കാരു തന്നെ പറയുന്നത്. 
അപ്പോളാണ് ദാ ഒരു കൊലപാതകം ഒഞ്ചിയത്തെ ധീരനായ കമ്മൂണിസ്റ്റെന്നു പ്രതിപക്ഷ നേതാവും കുലംകുത്തിയെന്നു പാര്‍ട്ടി സെക്രട്ടറിയും പാടി പുകഴ്ത്തിയ ചന്ദ്രശേഖരന്റെ മരണം, കരഞ്ഞും നിലവിളിച്ചും ഉത്തരേന്ത്യയില്‍ നിന്നും മഹാശ്വേതാ ദേവിയെ എഴുന്നളിച്ചും മാധ്യമ- വലതു പക്ഷങ്ങള്‍ കേരളം തകാര്‍ത്താടി, അപ്പോളാണ്  അരൂപിക്ക് ഒരു സംശയം തോന്നിയത് കേരളത്തില്‍ ചന്ദ്രശേഖരന്‍ വധമാണോ  ആദ്യത്തെ കൊലപാതകം ? അധ്യാപകനെ പിന്ച്ചുകുട്ടികളുടെ മുന്‍പിലിട്ടു വെട്ടിക്കൊന്നപ്പോള്‍, കണ്ണൂരും കാസര്‍ഗോട്ടും ശവങ്ങളും ജീവ ശവങ്ങളും വീപ്പോലും ഈ പറഞ്ഞ ശ്വേതയംമായിയെയോ മാധ്യമ പ്പടയെയോ കണ്ടില്ലല്ലോ ? ചന്ദ്രശേഖരന്‍ വധ കേസില്‍ കാണിക്കുന്നതിന്റെ പാതി ഉത്സാഹം മാറാട് കേസില്‍ കണ്ടില്ലല്ലോ ??? രമയെപ്പോലെ കേരളത്തിലെ എത്ര എത്ര ഭാര്യമാര്‍ എത്ര അമ്മമാര്‍ ?  അവരുടെ കണ്ണില്‍ നിന്നും ഉതിര്‍ന്ന കണ്ണീര്‍ കാണാന്‍  അവരെ മാറോടടക്കി ആശ്വസിപ്പിക്കാന്‍ ആരെയും കണ്ടില്ലല്ലോ ?  തനിക്കു ഭീഷണിയുണ്ടെന്നു അറീക്കണ്ടവരെ ഒക്കെ അറീച്ചിട്ടും  ചന്ദ്രശേഖരന്‍ ഈ കേരളത്തിന്റെ മണ്ണില്‍ ക്രൂരമായ കൊലപാതകത്തിന് ഇരയായെങ്കില്‍ ആദ്യം ഉത്തരം പറയേണ്ടത് ബഹുമാന്യനായ ആഭ്യന്തര മന്ത്രിയാണ് സമുന്നതനായ ഒരു രാഷ്ട്രീയ നേതാവിന് നല്‍കാന്‍ കഴിയാത്ത സുരക്ഷ ഇന്നാട്ടിലെ മറ്റുള്ളവര്‍ക്ക് ലഭിക്കും എന്നു കരുതാന്‍ കഴിയുമോ ?
വടിവാളും തോക്കുമായ് ഗുണ്ടാ സംഖങ്ങള്‍ വിളയാടുന്ന ഈ നാട്ടില്‍  ആഭ്യന്തര വകുപ്പിന്റെ പണി എന്താണ് ?  ഇടതുപക്ഷം ജയിച്ചാല്‍ ഒഞ്ചിയങ്ങള്‍ ആവര്‍ത്തിക്കും എന്നു പറഞ്ഞ അന്തോണിച്ചന്‍ മുഖ്യനായിരുന്നപ്പോള്‍ അല്ലേ മാറാട് എട്ടു ശവങ്ങള്‍ വീണത് ? ചോദ്യങ്ങള്‍ ചോദിക്കാതിരിക്കാം UDF ന്‍റെ ചീഞ്ഞു നാറിയ രാഷ്ട്രീയ വ്യഭിചാരം,ജനദ്രോഹം, അഴിമതി  ഒക്കെ മറച്ചുവക്കാന്‍ കിട്ടിയ ഉത്തമാവസരമായ് കിട്ടിയ മുഴുത്തമീനായ് ചന്ദ്രശേഖരന്‍ വധം, നഷ്ടം ചന്ദ്രശേഖരനും അദ്ദേഹത്തിന്റെ കുടുംബത്തിനും ലാഭം മറ്റു പലര്‍ക്കും, ശവം  കാത്തു കിടക്കുന്ന കഴുകന്മാരെപ്പോലെ അവര്‍ കാത്തു കിടക്കുകയാണ് ചുറ്റും താഴ്ന്നു പറക്കാന്‍, കണ്ണും കരളും കൊത്തിപ്പറിക്കാന്‍.