Saturday, June 14, 2014

തെറിവിളി വിപ്ലവം


ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ചരിത്രത്തിലെ എറ്റവും വലിയ വെല്ലുവിളി  കൊണ്ടിരിക്കുകയാണ്. അപരിഷ്കൃത സമൂഹത്തിൻറെ പ്രത്യയശാസ്ത്രം ഒരു പരിഷ്കൃത സമൂഹത്തിൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ ഏതു സംഘടനയും നേരിടേണ്ടി വരുന്ന പ്രശ്നങ്ങളാണ് ഇന്ന് പാർട്ടിയും നേരിടേണ്ടി വരുന്നത്. വിലയേറിയ ആഡംബര കാറുകളിൽ വന്നിറങ്ങി 'അടിസ്ഥാന വർഗ്ഗത്തിൻറെ ആവശ്യങ്ങളെ പറ്റി വാചകമടിച്ച് പാർട്ടി റിസോട്ടിലെയ്ക്ക് പോകുന്ന നേതാക്കളും, ശീതീകരിച്ച മദ്യശാലകളിരുന്നു  വിപ്ലവം വിഴുങ്ങുന്ന ബുദ്ധിജീവികളും, ജീനി കെട്ടിയ കുതിരകളായ അണികളും ആധുനിക കാലഘട്ടത്തെ ആയിരത്താണ്ടുകൾ പിന്നോട്ട് നയിക്കുന്നു. സോഷ്യൽ മീഡിയകളുടെയും, ഇൻറർനെറ്റിന്റെയും   സാദ്ധ്യതകൾ എറ്റവും അധികം പിന്നോട്ട് നയിച്ചത് കമ്മൂണിസ്റ്റ് പ്രസ്ഥാനങ്ങളെ ആയിരുന്നു. "ചൈനയിൽ എന്ത് നടന്നു ഉഗാണ്ടയിൽ എന്ത് നടന്നു" എന്നാ മട്ടിലുള്ള പാർട്ടി സൈദ്ധാന്തിക വിശകലനങ്ങളെയും, വാദങ്ങളെയും തൊണ്ട തൊടാതെ വിഴുങ്ങിയിരുന്നവർ അവയുടെയെല്ലാം കൃത്യത പരിശോദ്ധിച്ചു. ഗുജറാത്തിലെ 'ഗര്ഭവും ഭ്രൂണവും ശൂലവും' ഒക്കെ സഖാവിന്റെ ഭാവനയിൽ കിളിർത്ത നട്ടാൽ മുളയ്ക്കാത്ത നുണകളാണെന്നു ജനം തിരിച്ചറിഞ്ഞു. ഈ തിരിച്ചറിയലിൻറെ പ്രതിഫലനമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സങ്കോജത്തിനു കാരണം. 
ഭാ. ജ. പാ യെ ഗർഭം  ധരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനു മുൻപേ ഇന്ത്യൻ മണ്ണിൽ കമ്മൂണിസ്റ്റ് പാർട്ടി മൊട്ടിട്ടു കഴിഞ്ഞിരുന്നു എന്നാൽ ഒരു പ്രാദേശിക പാർട്ടിയായി ഒതുങ്ങേണ്ടി വന്ന ഗതികേടിലെയ്ക്കാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജനം പാർട്ടിയെ എഴുതി തള്ളിയത്.

എന്നാൽ ഇത് കൊണ്ടൊന്നും പഠിക്കാൻ തങ്ങൾ തയാറല്ല എന്ന പ്രഖ്യാപനം ആണ് നമ്മൾ കഴിഞ്ഞ ദിവസങ്ങളിലായി നമുക്ക് കേൾക്കാൻ കഴിയുന്നത്. എതിർക്കുന്നവരെ ആശയപരമായി നേരിടാനോ സംവദിക്കാനോ ഉള്ള പക്വത ഭാരതീയ കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് കൈവന്നിട്ടില്ല. ഇരുട്ടിൽ പതിയിരുന്നു ശത്രുഗോത്രത്തിൻറെ കുടിലുകൾക്ക് തീയിടുന്ന പ്രാകൃത സംസ്കാരത്തിൽ നിന്നും ഒരടി പോലും മുന്നോട്ടു വയ്ക്കാൻ പാർട്ടിക്ക് കഴിയുന്നില്ല എന്നതിന്റെ തെളിവാണ്. ഇരുട്ടിന്റെ മറവിൽ പ്രേമചന്ദ്രന്റെ വീടാക്രമിച്ച സംഭവം. പരാജയങ്ങളെ ഇത്രയും അസഹിഷ്ണുതയോടെ കാണുന്ന മറ്റൊരു പ്രസ്ഥാനം വേറെയുണ്ടോ എന്ന് തന്നെ സംശയമാണ്. മുൻ നേതാവിനെ 51 വെട്ടിനു കൊല്ലാൻ കൊട്ടേഷൻ കൊടുത്തവരിൽ നിന്നും വേറെന്തു പ്രതീക്ഷിക്കാൻ.
എതിർപ്പ് ഉള്ളവരെയൊക്കെ കേട്ടാൽ അറയ്ക്കുന്ന തെറിവിളികൊണ്ട് മൂടലാണ് പാർട്ടിയുടെ ഏക ബൗദ്ധിക പരിപാടി. കുലംകുത്തി, പരനാറി, അഭിസാരിക മുതലായ വാക്കുകൾ പോലും പാർട്ടിയിലെ നേതാക്കന്മാരുടെ സംഭാവനയാണ് എന്ന് പറയേണ്ടി വരും. മൂത്ത സഖാക്കൾ കുന്നോളം വിസർജ്ജിക്കുമ്പൊൾ കുട്ടി സഖാക്കൾ കുന്നിയോളം എങ്കിലും ചെയ്യണ്ടേ എന്ന തിരിച്ചറിവിലാണ് പാർട്ടി വിദ്യാർത്ഥി പ്രസ്ഥാനം 'മാഗസീൻ വിപ്ലവ'വുമായി മുന്നോട്ടു വന്നത്. കേരളത്തിലെ വിദ്യാർത്ഥികളുടെയും വിദ്യാലയങ്ങളുടെയും പുരോഗതിയെ തടയുകയും, പഠിപ്പുമുടക്കൽ, പാഠപുസ്തകം കത്തിക്കൽ, കോളേജ് അടിച്ചു പൊളിക്കൽ മുതലായ കലാ പരിപാടികളിലൂടെ നാളത്തെ നേതാക്കളെ വളർത്തിയെടുക്കുകയും ചെയ്യുന്ന പ്രസ്ഥാനത്തിലെ യുവാക്കൾക്ക് നാളെ വേറെ തൊഴിലൊന്നും കിട്ടിയില്ലെങ്കിലും മാ വാരികകളിൽ തുടരാനുള്ള യോഗ്യത മാഗസീൻ വിപ്ലവത്തിലൂടെ കൈവന്നിരിക്കുകയാണ്.
കരഞ്ഞു കാമം തീർക്കുന്ന കുട്ടി സഖാക്കൾ നരേന്ദ്രമോദിയെ തിരഞ്ഞെടുപ്പിൽ തോൽപ്പിക്കാനോ പറ്റില്ല എന്നാപ്പിന്നെ  നാല് തെറിയെങ്കിലും എഴുതിക്കളയാം എന്ന് വിചാരിച്ചതിൽ തെറ്റുണ്ടോ ? പണ്ട് ബാത്ത്റൂമിന്റെ ചുവരിലും ബസ്റ്റൊപ്പിലെ മതിലിലും ഒക്കെ എഴുതി നല്ല ശീലമുള്ള സഖാക്കളെ തന്നെ മാഗസിൻ എഡിറ്റർമാരാക്കി.  നരേന്ദ്ര മോഡിയും, മാതാ അമൃതാനന്ദമയി ദേവിയും ഒക്കെപറ്റി തെറിവിളിച്ചുകൊണ്ട് മാഗസീൻ ഇറക്കി.
ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് മാഗസിനിൽ നിന്ന് 

ഉമ്മയും അമ്മയെയും ഒക്കെ തിരിച്ചരിയാനുള്ള വിവേകം വിപ്ലവ പാർട്ടിയിൽ നിന്നും പ്രതീക്ഷിക്കെണ്ടതില്ലെന്നറിയാം. പാർട്ടി മന്ദിരത്തിൽ വച്ച്  അണികളുടെ ഭാര്യയോടു മോശമായി പെരുമാറിയതിന് പുറത്താക്കപ്പെടുകയും പിന്നീട് തിരിച്ചെടുക്കപ്പെടുകയും ചെയ്ത നേതാക്കന്മാരെ കൊണ്ട് ശോഭിക്കുന്ന ഒരു സംഘടനയുടെ സദാചാരവും മറ്റും പ്രത്യേകം പറയേണ്ടതില്ലല്ലോ. പിന്നെ അമൃതാനന്ദമയിയെ അവഹേളിക്കുന്നത് പോലെ തങ്ങളേയോ, പരിശുദ്ധ "തിരുമേനി" മാരേയോ അവഹേളിക്കാൻ കുട്ടി സഖാക്കൾക്ക് മുട്ട് വിറക്കും എന്നുള്ള കാര്യവും കൂടി ഇവിടെ അനുഭാവ പൂർവ്വം പരിഗണിക്കേണ്ടതായിട്ടുണ്ട്. എന്തായാലും ഇത്തരം മാഗസീനുകളിലൂടെ വിപ്ലവം വരുത്തുക തന്നെ ചെയ്യും എന്നാ നിലപാടിലാണ് പാർട്ടി യുവത്വം. വിപ്ലവം വന്നില്ലെങ്കിലും ഇത് തുടർന്നാൽ വീട്ടിലേയ്ക്ക് നാട്ടുകാർ കേറി വരുമെന്ന് കുട്ടി സഖാക്കളുടെ വീട്ടിലെ രക്ഷകർത്താക്കൾ എങ്കിലും ഓർത്താൽ നല്ലത്.

വാല്: മറ്റൊരു മാഗസിനിൽ ഭാരതത്തെ തേവിടിച്ചിയായി വർണ്ണിച്ചിരിക്കുന്നു. ഭാരതം എല്ലാവർക്കും സ്വന്തം അമ്മയുടെ ഓർമ്മ നല്കുന്നു എന്ന ആപ്തവാക്യത്തിന് സ്തുതി.



Saturday, April 26, 2014

പ്രതികരണത്തിൻറെ മതം



ഒൻപത് വയസ്സുകാരിയെ വൈദികൻ പീഡിപ്പിച്ചു എന്നവാർത്ത  പലരെയും ഞെട്ടിച്ചിരിക്കണം. ക്രൂരമായ മതദ്രാഹവിചാരണകളേയെയും(inquisition), തിരുസഭയുടെ 'ഫത്വ'കളായ പേപ്പൽബുള്ളിനെയും(Papal bull) ഒക്കെ കേട്ടതുകൊണ്ടാകണം തിരുവസ്ത്രത്തെയും അതിനുള്ളിലെ തിരുമേനിമാരെയും കാണുമ്പോൾ നട്ടെല്ല് വളയുന്ന അസ്കിത അരൂപിയ്ക്ക് പണ്ടേ ഇല്ല. അത് കൊണ്ട് തന്നെ ഈ വിഷയത്തിൽ പ്രത്യേകിച്ച് ഞെട്ടലൊന്നും തോന്നിയതുമില്ല, എന്നാൽ ഈ വിഷയത്തിൽ കേരളത്തിന്റെ പ്രതികരണം അരൂപിയെ ഞെട്ടിച്ചു കളഞ്ഞു.

കുറെ നാളുകൾക്ക് മുൻപ് സന്തോഷ്‌ മാധവൻ എന്നൊരു പൂജാരിയെ(?) ഇതുപോലെ ചില വിഷയങ്ങളുടെ പേരില് അറസ്റ്റ് ചെയ്തിരുന്നു. താൻ ഒരു സന്ന്യാസി അല്ല എന്ന് സ്വയം പ്രഖ്യാപിച്ചിട്ടുള്ള സന്തോഷ്‌ മാധവൻ അറസ്റ്റിലായപ്പൊൾ കേരള ജനത എങ്ങിനെയായിരുന്നു പ്രതികരിച്ചത് എന്നോർമ്മയുണ്ടോ ? നാട് മുഴുവൻ സന്യാസിമാർക്കും, ആചാര്യന്മാർക്കും എതിരെ ഫ്ലക്സ് ബോർഡുകൾ നിരത്തി, കുട്ടി സഖാക്കൾ നാട് നീളെ നടന്നു സന്ന്യാസി മാരുടെ താടി വടിച്ചും പൂട പറിച്ചും വിപ്ലവത്തിന്റെ കാഹളം മുഴക്കി. ഇത്തരക്കാരുടെ ആസനത്തിലൂടെ കുന്തം കേറ്റുന്നതിനേക്കുറിച്ച് മന്ത്രി പുങ്കവൻ ഗീർവാണം മുഴക്കി. 'ആൾദൈവ' സംസ്കാരത്തിനെതിരെ ബുദ്ധിജീവികൾ ലേഘന മാലിന്യങ്ങൾ ശർദ്ദിച്ചു. ഇതിന്റെ ചുവടു പിടിച്ചു കൊണ്ട് സന്യാസിമാരെ അവഹേളിച്ചുകൊണ്ട് സിനിമകളും മറ്റു ടെലിവിഷൻ പരിപാടികളും ഇറങ്ങി.

എന്നാൽ ഈ വൈദികന്റെ വിഷയത്തിൽ ഇതൊന്നും കണ്ടില്ല കേവലം ഒരു വ്യക്തിയുടെ മാത്രം കുറ്റമായി വിഷയം ഒതുങ്ങുകയാണ് എന്നാൽ ഇവിടെ നാം കണക്കിലെടുക്കാതെ പോകുന്ന ഒരു കാര്യമുണ്ട്. സന്തോഷ്‌ മാധവനോ, തോക്ക് സ്വാമിയോഒന്നും വ്യവസ്ഥാപിതമായ ഒരു സന്യാസി പാരമ്പര്യത്തിന്റെ ഭാഗമല്ല. ഒന്നോ രണ്ടോ രൂപ വിലവരുന്ന കാഷായം വാങ്ങി മുക്കിയാൽ ആർക്കും സന്ന്യാസി വേഷം കെട്ടാം. എന്നാൽ അത്തരക്കാരുടെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം സംഭവിച്ചാൽ അത് മൊത്തം സന്യാസി സമൂഹത്തിനെയും ആചാര്യന്മാരെയും, ഹിന്ദു മതത്തെ തന്നെയും നിന്ദിക്കാനായ് ഉപയോഗിക്കുന്നു. കൃത്യമായ വ്യവസ്ഥാപിതമായ മാർഗ്ഗങ്ങളിലൂടെ ഔദ്യൊഗികമായ് സഭയുടെ അംഗമായ പള്ളീലച്ചൻറെ ചെയ്തിയെ കേവലം ഒരു വ്യക്തിയുടെ മാത്രം ദോഷമായി ചുരുക്കികാണുകയും ചെയ്യുന്നു. 

പള്ളീലച്ചന്റെ സ്ഥാനത്ത് ഏതെങ്കിലും ഹിന്ദു ആശ്രമത്തിലെ സന്യാസി പോകട്ടെ പാചകക്കാരനോ, വിറകുവെട്ടുകാരനോ  ആയിരുന്നുവെങ്കിൽ കാര്യങ്ങൾ ഇപ്രകാരം ആകുമായിരുന്നോ എന്ന് ചിന്തിച്ചാൽ മനസ്സിലാകും. ഹിന്ദു ആചാര്യന്മാർ നടത്തുന്ന സ്ഥാപനങ്ങളിൽ ഉണ്ടാകുന്ന ഏതൊരു ചെറിയ പ്രശ്നത്തിനും അതുമായി നേരിടു ബന്ധം ഇല്ലെങ്കിൽ പോലും ആചാര്യന്മാരെ പോലും അവഹേളിക്കുന്ന സോഷ്യൽ നെറ്റ്വർക്ക് ധാർമ്മികരോഷം എന്നാൽ ഈ വിഷയത്തിൽ കാണുന്നില്ല. ഈ വികാരിയുടെ വികാര പ്രകടനത്തിന്റെ പേരിൽ യേശുകൃസ്തുവോ, വത്തിക്കാനിലെ പരമ പിതാവോ പോകട്ടെ അരമനയിലെ മെത്രാന്മാരെ പോലുംവിമർശനത്തിനോ അവഹേളനത്തിനോ പാത്രമാകുകയില്ല. 
നമ്മുടെ ചലച്ചിത്രങ്ങളിൽ ഇതൊരു വിഷയം ആവുകയില്ല കാമഭ്രാന്തന്മാരായ സന്ന്യാസിമാരും, പൂജാരിമാരും, സ്നേഹത്തിന്റെയും സേവനത്തിന്റെയും ഉദാത്ത മാതൃകകളായ വികാരിമാരും ഇനിയും നമ്മുടെ സിനിമകളിൽ ഉണ്ടാകും.

സന്തോഷ്‌ മാധവൻ പ്രശ്നത്തിന്റെ പേരിൽ ആശ്രമങ്ങളെ കല്ലെറിഞ്ഞ  മുടിവെട്ട് കുട്ടി സഖാക്കളോ തലവെട്ട് സഖാക്കാളോ ഈ വിഷയത്തിൽ ഉരിയാടില്ല. തൃത്താലയിലെ ഹരിതൻ മുന്കാല അനുഭവങ്ങളുടെ വെളിച്ചത്തിൽ തടികെടാകുന്ന പണിക്കിറങ്ങില്ല. മലയാളത്തിൻറെ മഹാ മാദ്ധ്യമങ്ങൾക്ക് ഇത് ചർച്ചാ വിഷയമാകില്ല. വിവാദത്തിൽ മുക്കെണ്ടതും ചെളിവാരി എറിയേണ്ടതും ആരെയാണെന്ന ബോദ്ധ്യം പ്രതികരണക്കാർക്കുണ്ട്. 

അതെ പ്രതികരണത്തിനും ധാർമ്മികരോഷത്തിനും ഒക്കെ  മതവും ജാതിയും ഉണ്ട്

Saturday, February 22, 2014

അമൃതാനന്ദമയി വിമർശിക്കപ്പെടുമ്പോൾ



അമൃതാനന്ദമയി വിമർശനത്തിനങ്ങൾക്ക് അതീതയാണെന്നോ, നിയമങ്ങൾക്ക് അപ്പുറമാണെന്നൊ അവരുടെ എറ്റവും വലിയ ഭക്തനു പോലും അഭിപ്രായം ഉണ്ടാവും എന്ന് തോന്നുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം ഫേസ്‌ ബുക്കിലും ചില മാദ്ധ്യമങ്ങളിലും കണ്ടത് ഭൂതാവേശിതരേപ്പോലെ പെരുമാറുന്ന ഒരു കൂട്ടം ജനങ്ങളെയാണ്. ഒരു മഞ്ഞപ്പത്രക്കാരനെ വിളിച്ച് അഭിമുഖം എടുത്താണ് റിപ്പോർട്ടർ ചാനൽ മാദ്ധ്യമ ധർമം നിറവേറ്റിയത്. അമൃതാനന്ദമയി മഠത്തിൽ മയക്കു മരുന്ന് നല്കി ഉറക്കി കിടത്തി പലപുരുഷന്മാർ രാത്രി മുഴുവൻ ബന്ധപ്പെട്ട് രാവിലെ മയക്കം വിട്ടു പോകുന്ന സ്ത്രീ ഇതൊന്നും അറിയാതെ കുറെ നാൾ കഴിയുമ്പോൾ ഗർഭിണി ആകുന്നു ഇത് പിന്നീട് അത്ഭുതമായി വ്യാഖ്യാനിക്കപ്പെടുന്നു എന്ന് ആ മഞ്ഞപ്പത്രക്കാരൻ തന്മയത്വത്തോടു കൂടി പറയുന്നത് കേട്ടപ്പോൾ ഒരു പക്ഷെ അദ്ദേഹത്തിന്റെ മാതാവിനോ സഹോദരിക്കോ ഉണ്ടായ അനുഭവമാണോ എന്ന് പോലും അരൂപി സംശയിച്ചുപോയി. അവിടെ ഉണ്ടായിരുന്ന യുക്തിവാദി നേതാവാകട്ടെ ധൃതംഗപുളകിതനായി ഗെയിലിന്റെ ആത്മകഥയിലെ 'മസാല' ഭാഗങ്ങൾ ആവശ്യമായ വ്യാക്ഷേപക ശബ്ദങ്ങളുടെ അകമ്പടിയോടെ രസാവഹമായി അവതരിപ്പിക്കുകയായിരുന്നു.

മറ്റൊരു ചാനലിൽ ആകട്ടെ യുക്തിവാദിനേതാവ് ഏതാണ്ട് ഗ്രഹണിപ്പിള്ളാര് ചക്കക്കൂട്ടാൻ കണ്ട സ്ഥിതിയിലായിരുന്നു. അമൃതാനന്ദമയിയുടെ സമ്പത്തിനെക്കുറിച്ച് പറഞ്ഞപ്പോൾ കലാബോധം ഒട്ടുമില്ലാതെ യുക്തൻ ഒരു സംഖ്യയങ്ങു കാച്ചി '333330000000000000'ചാനൽ അവതാരകൻ അടക്കം സകലരുടെയും കണ്ണ് നിറഞ്ഞു പോയി. ഈ സമയത്ത് തന്നെ പ്രധാന ചാനലിലും രംഗം കൊഴുക്കുകയായിരുന്നു. അമൃതാനന്ദമയി മഠം പറ്റിയാൽ ഇന്ന് രാത്രി തന്നെ പൂട്ടിക്കും എന്ന മട്ടിൽ ഇടതനും, വലതനും, യുക്തിവാദിയും, മൗദൂദിയനും ഒക്കെ കൈകോർത്ത് പിടിച്ച് നിൽക്കുന്നത് കാണാൻ തന്നെ ഒരഴകായിരുന്നു.

തങ്ങളാൽ ആവും വിധം ചെയ്യണമെന്നാണല്ലോ സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റുകളും വിട്ടില്ല. കുറ്റം പറയരുതല്ലോ ഒരു പറ്റം ആൾക്കാർ വളരെ കൃത്യമായ മാർഗനിർദ്ദേശം ലഭിച്ചതുപോലെ ഒന്നിനു പിൻപേ ഒന്നായി പോസ്റ്റുകൾ ഇട്ടുകൊണ്ടിരുന്നു. ആശ്രമത്തിന്റെ മുന്പിലൂടെ പണ്ടെങ്ങോ വഴിനടന്നവൻ മുതൽ സകലരുടെയും മരണങ്ങൾക്ക് അമൃതാനന്ദമയി ഉത്തരം പറയണം എന്ന് ആവഷ്യപ്പെട്ട് വളരെ മനോഹരമായ് ഡിസൈൻ ചെയ്ത പൊസ്റ്ററുകൾ ഷെയർ ചെയ്തു സത്യം പറഞ്ഞാൽ പൊസ്റ്റരിന്റെ ഭംഗി കണ്ടപ്പോൾ അരൂപിക്ക് പോലും ഒന്ന് ഷെയർ ചെയ്യാൻ തോന്നി.
മറ്റു ചിലരാകട്ടെ അറിയാവുന്ന തെറികളൊക്കെ അമൃതാനന്ദമയിക്കും അവരുടെ ഭക്തന്മാർക്കും എതിരെ എഴുതി.  അത്തരം ചില പോസ്റ്റുകൾക്കെതിരെ ഏതൊക്കെയോ അമൃതാനന്ദമയി ഭക്തര കേസ് കൊടുത്തു. അടുത്ത നിമിഷം അത്തരം പോസ്റ്റുകൾ ചുമരിൽ നിന്നും ഇളക്കി മാറ്റിയെങ്കിലും ജയിലിൽ പോവേണ്ടി വന്നാലും വിമർശനം തുടരും എന്ന് പ്രഖ്യാപിച്ചു. 

പിന്നീട് ചർച്ചകൾ ആവിഷ്കാര സ്വാതന്ത്ര്യത്തിനും, വിമർശന അസഹിഷ്ണുതയ്ക്കും വഴിമാറി. തെറിഎഴുതുകയും വ്യാജ ആരോപണം ഉന്നയിക്കുകയും ചെയ്തതിനെതിരെ കേസ് എടുത്തത് വായ്‌മൂടിക്കെട്ടൽ ആയി വ്യാഖ്യാനിക്കപ്പെട്ടു. ചാനൽത്രയങ്ങളിൽ ഒന്ന് അടുത്ത എക്സ്ക്ലൂസീവിനായ് ഗൃഹപാഠം ചെയ്യുമ്പോൾ സഹോദര ചാനലുകൾ  വീണ്ടും ചര്ച്ചയും അഭിപ്രായ പ്രകടനങ്ങളും തുടർന്നു. അമൃതാനന്ദമയിയെ തെറി വിളിക്കുകയോ തേജോവധം ചെയ്യുകയോ ചെയ്താലും വാക്കയ്യ് പൊത്തി തൊഴുതു നിൽക്കാനേ ഭക്തർക്ക് അവകാശമുള്ളൂ എന്ന് ഉത്തരാധുനിക മാധ്യമങ്ങൾ പറയാതെ പറഞ്ഞു. 

എറ്റവും രസകരമായത് യുക്തിവാദികളിലെ ബാബാകക്ഷിയും, മെത്രാൻകക്ഷിയും മത്സരിച്ച് മാദ്ധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും അമൃതാനന്ദമയിയെ തെറി വിളിച്ചു നിർവൃതി പൂണ്ടു. മദാമ്മ കണ്‍കണ്ട ദൈവവും, മാനവികതയുടെ മാതാവുമായി.
ഈ സഹസ്രാബ്ദത്തിലെ എറ്റവും മഹത്തായ കൃതിയായ് വിശുദ്ധനരകത്തെ വാഴ്ത്തിയ സക്കറിയ ഗെയിൽ എഴുതാതിരുന്നെങ്കിൽ ഒരു നഷ്ടമായേനെ എന്ന് കൂടി പറഞ്ഞെ നിർത്തിയുള്ളൂ. ആവിഷ്കാര സ്വാതന്ത്ര്യത്തിനായ് കൈവെട്ട് സംഘടന ഘോര ഘോരം പോസ്റ്റുകൾ പടച്ചു വിട്ടു.

വാർത്താ അവതാരകയ്ക്ക് വരെ ഹിജാബ് തുന്നിക്കൊടുത്ത സദാചാരചാനൽ ഗെയിലിന്റെ ബുക്കിലെ 'ഇക്കിളി' ഭാഗങ്ങൾ മുഴുവൻ തർജ്ജിമ ചെയ്ത് മലയാളിയുടെ അകത്തളങ്ങളിലെത്തിച്ചു കൂറ് കാട്ടി. അഹിംസാ പാർട്ടിയുടെ ഹരിതൻ തന്റെ മതേതരത്വവും പുരോഗമന ചിന്തയും ഉയർത്തിപ്പിടിച്ച് ഫേസ്ബുക്ക് പോസ്റ്റ്‌ ഇട്ടു.
വിപ്ലവപാർട്ടിയുടെ നേതാവാകട്ടെ അന്വേഷണം ആവശ്യപ്പെട്ടു മുഖം രക്ഷിച്ചു. മുടി വിവാദത്തിലും സമാന നിലപാടെടുത്ത വിജയേട്ടന്റെ ധൈര്യത്തെക്കുറിച്ച് വിപ്ലവ വാദികൾ രോമാഞ്ചമണിഞ്ഞു. എന്നാൽ ഈ ധൈര്യം പോട്ടയിലും, താമരശ്ശേരിയിലും കാണിച്ചില്ലല്ലോ എന്ന് ചില ദോഷൈകദൃക്കുകൾ ആരോപിച്ചു. കാന്തപുരം ഗ്രൂപ്പ് അരിവാൾ സുന്നിഎന്നാണ് തൊട്ടു മുന്പത്തെ ഇലക്ഷൻവരെ അറിയപ്പെട്ടിരുന്നത് എന്ന് പറഞ്ഞു ഉസ്തദിനൊദൊപ്പവും, പോട്ടയിലും ഒക്കെ സഖാവ് വിനയാന്വിതനായ് നില്ക്കുന്ന ചിത്രവും പ്രദർശിപ്പിച്ചു. മാനസിക നില തെറ്റിയയുവാവിനെ ശാന്തനാക്കാൻ കഴിയാത്ത അമൃതാനന്ദമയി സന്യാസിനിപോലുമല്ലെന്ന് ഡിഫി സ്വാമി അഭിപ്രായപ്പെട്ടു. ഡിഫി സ്വാമിയുടെ കഴുത്തിനു പിടിക്കാൻ വന്ന ആർ എസ് എസ്സുകാരന്റെ മനസ്സ് അന്ന് അങ്ങനെ മാറിയിരുന്നോ എന്ന് ചില താന്തൊന്നികൾ തിരിച്ചു ചോദിച്ചു. 

ഗെയിൽ ട്രേഡ്വെലിന്റെ ഫെസ് ബുക്ക് പേജ് മുഴുവൻ "ശാന്തിയുടെ മത"ത്തിലേക്കുള്ള ക്ഷണം കൊണ്ട് നിറഞ്ഞു. ഹിജാബിന്റെ സുരക്ഷയെക്കുറിച്ചും, ആകാശ ദൈവത്തിന്റെ മഹത്വത്തെക്കുറിച്ചും വാചാലരായ്. അമൃതാനന്ദമയി മഠത്തെ അപകീർത്തിപ്പെടുത്തി, മതം മാറി വരൂ.. ഞങ്ങൾ നിനക്ക് വേണ്ടതെല്ലാം തരാം എന്ന് വാഗ്ദാന പെരുമഴ. തിരിച്ച് "സത്യവേദ"ത്തിന്റെ ഓരോ കോപ്പി ഗെയിൽ അയച്ചു കൊടുത്തു എന്നും കിംവദന്തി പരക്കുന്നുണ്ട്.

ചുരുക്കത്തിൽ മാധ്യമത്രയങ്ങളും, കീബോർഡ്  ആക്റ്റിവിസ്റ്റുകലും പറയാതെ പറയുന്നത് ഇതാണ്"ഞങ്ങൾ ഞങ്ങളുടെ പ്രത്യാ ശാസ്ത്രത്തിനു വിരുദ്ധമായ് നടക്കുന്ന ആർക്കെതിരെയും വ്യക്തിഹത്യ നടത്തും, അപവാദങ്ങൾ പ്രചരിപ്പിക്കും "

Tuesday, February 11, 2014

ബലക്ഷയം


ശംഖുമുഖം കടപ്പുറത്ത് ഒത്തുചേർന്ന ജനലക്ഷങ്ങളെ കണ്ടതിന്റെ കൊതിക്കെറുവാണോ അതോ രാഷ്ട്രീയ  'ബല' ക്ഷയം കൊണ്ടാണോ എന്നറിയില്ല ഹരിതൻ വീണ്ടും ഫേസ്ബുക്ക്‌ വിപ്ലവം തുടങ്ങി.

"എന്തുകൊണ്ടാണു തങ്ങളുടെ നീതിപൂർവ്വകമായ അവകാശങ്ങൾ സ്ഥാപിച്ചുകിട്ടാൻ ദലിതർക്കും പിന്നാക്കക്കാർക്കും വരും ദശകം വരെ (അഥവാ മോഡിയവതാരം വരുന്നതുവരെ) കാത്തിരിക്കേണ്ടി വന്നത്‌? "
എന്ന് ചോദിച്ചാണ് സഖാവ് ഓഫ് ദി കോണ്ഗ്രസ് കത്തിക്കയറുന്നത്.
ദളിതൻ ഇന്നും ഈ ദുരവസ്ഥയിൽ കഴിയാൻ കാരണം എന്തെന്ന് മോദിയോടും, വെള്ളാപ്പള്ളിയോടും അല്ല ചോദിക്കേണ്ടത്. കഴിഞ്ഞ 6 ദശകങ്ങൾ ഇന്ത്യയിൽ ഭരിച്ച സ്വന്തം പാർട്ടിക്കാരോടാണ്. ജാതി വ്യവസ്ഥയെക്കുറിച്ച് ആർ എസ്‌ എസിന്റെ നിലപാടെന്താണു എന്ന് ചോദിക്കുമ്പോൾ


"ഞാൻ നിങ്ങളുടെ കേന്ദ്രം സന്ദർശിച്ചപ്പോൾ നിങ്ങളുടെ അച്ചടക്കവും തോട്ടുകൂടായിമ ഇല്ലാത്തതും കണ്ട് വളരെയധികം അത്ഭുതപ്പെട്ടു."
എന്ന മഹാത്മാ ഗാന്ധിയുടെ വാക്കുകളിൽ കൂടുതൽ ഈ വിഷയത്തെക്കുറിച്ച് അരൂപിക്കറിയില്ല എന്ന് തുറന്നു സമ്മതിക്കട്ടെ.

"ഞാൻ ആദ്യമായാണ്‌ സംഘപ്രവർത്തകരുടെ ഒരു കേന്ദ്രം സന്ദർശിക്കുന്നത്. ഇവിടെ സവർണ്ണ ജാതിയെന്നോ അവർണ്ണ ജാതിയെന്നോ തിരിച്ചറിയുകപോലും ചെയ്യാതെ, അത്തരമൊരു വത്യാസത്തിനു നിലനിൽപ്പുണ്ട് എന്നുപോലും തിരിച്ചറിയാൻ സാധിക്കാത്തവിധം എല്ലാവരിലും സമത്വഭാവന ദർശിച്ചതിൽ ഞാൻ സന്തോഷവാനാണ്."
എന്ന ഡോ. അംബേദ്ക്കറുടെ വാക്കുകളും കൂടി ഒർമിപ്പിക്കട്ടെ.

ഹിന്ദു ഐക്യം സാധ്യമായാൽ ദളിതൻ ബ്രാഹ്മണിസ്റ്റ് സംസ്കാരം സ്വീകരിക്കേണ്ടി വരും എന്ന പഴയ ജമാഅത്ത, തീവ്ര ഇടത് വ്യസനം തന്നെയാണ് തുടർന്നുള്ള വാക്കുകളിൽ ഹരിതൻ ഉന്നയിക്കുന്നത്.ഈ വിഡ്ഢിത്തം ഒന്നും ഇനിയും ഇവിടെ ചിലവാകില്ല. പിന്നാക്കക്കാരുടെ പ്രാദേശികമായ ബഹുസ്വര സാംസ്ക്കാരങ്ങൾ തകരുന്നതിൽ യദാർത്ഥത്തിൽ വ്യസനമുണ്ടെങ്കിൽ പ്രലോഭിപ്പിച്ചും, പേടിപ്പിച്ചും മതപരിവര്ത്ത്തനം നടത്തി അവരുടെ ബഹുസ്വര സംസ്കാരത്തെ നശിപ്പിക്കുന്നവര്ക്കെതിരെ ആണ് സംസാരിക്കേണ്ടത്. ആദിവാസികളുടെയും ഹരി- ഗിരി ജനങ്ങളുടെയും പൂജാ വിഗ്രഹങ്ങളും, വിശ്വാസങ്ങളും തകർത്തെറിയുന്ന മതപ്രചാരകർക്കെതിരെയാണ് സംസാരിക്കേണ്ടത്, അല്ലാതെ അതിനെ എതിർക്കുന്നവർക്ക് എതിരെയല്ല.

ചരിത്രത്തിന്റെ ചവറ്റുകുട്ടയിൽ തള്ളേണ്ട യാഗങ്ങളും യജ്ഞങ്ങളുമൊക്കെ ഭാരതീയ വിചാര കേന്ദ്രവും ആർ എസ് എസും നടത്തുന്നു എന്നതാണ് ഹരിതൻറെ മറ്റൊരാരോപണം . RSS യാഗം നടത്തുന്നത് ഇതുവരെ കണ്ടിട്ടില്ല ഇനി കാണുമ്പോൾ അറിയിക്കുക അരൂപിക്കും കാണാൻ ആഗ്രഹമുണ്ട്. യാഗം ചെയ്യുന്നവരെ തൂക്കിക്കൊല്ലാൽ ഒരു നിയമം കൊണ്ടുവരുന്നതിനെ പറ്റിയും ആലോചിക്കേണ്ടതാണ്.

യാഗങ്ങളും യജ്ഞങ്ങളുമൊക്കെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിൽ തള്ളേണ്ടവയാണെന്നു പറയാൻ കാണിച്ച ആർജ്ജവം ബലിപെരുന്നാളിന്റെയും മറ്റും കാര്യത്തിലും കാണിക്കുമോ ? എന്ന് അങ്ങയോടു ചോദിക്കുന്നില്ല പേരിലെ ബലം നട്ടെല്ലിനു പ്രതീക്ഷിക്കുന്നില്ല.

അടിസ്ഥാന വർഗ്ഗ പ്രതിനിധിയായ അസുരരാജാവ്‌ മഹാബലിയുടെ ഓണം ബ്രാഹ്മണനായ വാമന ജയന്തിയാക്കി മാറ്റുമോ എന്നുള്ള ഭയം ഹരിതൻ മറച്ചു വയ്ക്കുന്നില്ല. തൃക്കാക്കരയപ്പനെ വച്ച് പൂജിക്കുന്നത് ബ്രാഹ്മണ ചടങ്ങാണെന്നും അത് തുടങ്ങിയത് ശശികല ടീച്ചർ ആണെന്നും കൂടി പറഞ്ഞാൽ പൂർണമായേനെ.

എന്നാൽ അരൂപിയുടെ സംശയം അതല്ല മഹാബലി എങ്ങിനെയാണ് അടിസ്ഥാന വർഗ്ഗ പ്രതിനിധിയാകുന്നത് ?
മഹാബലി ലോകം മുഴുവൻ കീഴടക്കിയ രാജാവായിരുന്നു.
ജാതി പറഞ്ഞാൽ ബ്രാഹ്മണൻ: കശ്യപ പ്രജാപതിയുടെ പുത്രൻ- ഹിരണ്യകശിപു , അദ്ദേഹത്തിന്റെ മകൻ പ്രഹ്ലാദൻ, അദ്ദേഹത്തിന്റെ മകൻ വിരോചനൻ, അദ്ദേഹത്തിന്റെ മകനാണ് മഹാബലി എന്ന് പുരാണങ്ങൾ ('ബാലരാമ'പുരാണം അടിയൻ വായിച്ചിട്ടില്ല അതിൽ ചിലപ്പോള ജാതി വേറെയായിരിക്കും )

രാജഭരണത്തിന്റെ ഫ്യൂഡൽ മൂല്ല്യങ്ങളേ തള്ളിക്കളഞ്ഞാൽ മാത്രമേ ജനാധിപത്യവൽക്കരണത്തെ ശക്തിപ്പെടുത്താൻ പറ്റൂ എന്ന് പ്രസ്താവിക്കുന്ന ഹരിതൻ ജനാധിപത്യ ഇന്ത്യയിൽ ഒരു കുടുംബത്തിൽ പിറന്നു എന്ന ഒറ്റക്കാരണത്താൽ തന്റെ പാർട്ടിയുടെ തലപ്പത്ത് ഒരു യുവ കോമള രാജകുമാരാൻ വാണരുളുമ്പോൾ പഞ്ചപുച്ഛം അടക്കി നിന്ന് റാൻ മൂളുന്നത് നയനാനന്ദകരമായ കാഴ്ചയാണ്.


ഇത്തരം ഉമ്മാക്കികൾ കാണിച്ചു കഴിഞ്ഞ ദശകങ്ങൾ നിങ്ങൾ എല്ലാവരെയും വഞ്ചിച്ചു. രാഷ്ട്രീയത്തിനപ്പുറം ദളിത സ്നേഹവും അടിസ്ഥാന വർഗ മുന്നേറ്റവും ഒക്കെ അജണ്ടയിൽ ഉണ്ടെങ്കിൽ ഉരിയരിക്കും, നാഴി കഞ്ഞിക്കും വേണ്ടി പട്ടികജാതിക്കാരനു അവന്റെ "പ്രാദേശികമായ ബഹുസ്വര സാംസ്ക്കാരങ്ങൾ" ഉപേക്ഷിച്ച് മതം മാറേണ്ടി വരില്ലായിരുന്നു. മുത്തങ്ങയിലും, ചെങ്ങറയിലും, അരിപ്പയിലും ഒന്നും കുടിൽ കെട്ടി സമരം ചെയ്യേണ്ടി വരില്ലായിരുന്നു.

മാറാട് ജീവൻ പൊലിഞ്ഞത് ബ്രാഹ്മണരുടെയൊ സംഘ പരിവാര് കാരുടെയൊ ആയിരുന്നില്ല അവിടെ ഹരിതനെയൊ ഹരിതന്റെ പാർട്ടിക്കാരെയൊ കണ്ടില്ല. ഭരണം അങ്ങയുടെ പാർട്ടിക്കാരുടെയാണല്ലോ സി.ബി.ഐ അന്വേഷണത്തിന് സ്വാധീനം ചെലുത്തുമോ ?

മോഡിയുടെ മാജിക്കിനെ വിശ്വസിച്ചിരിക്കുന്ന കുറച്ചു വിഡ്ഢികളെ അങ്ങ് കണക്കിലെടുക്കേണ്ട.ഭരണ കക്ഷിയിലെ നിയമസഭാസാമാജികത്വം ഉപയോഗപ്പെടുത്തി ദളിത്‌ ആദിവാസി വിഭാഗങ്ങൽക്കിടയിൽ വ്യാപകമായ പ്രശ്നങ്ങള്ക്ക് പരിഹാരം അങ്ങ് തന്നെ കാണണം. അങ്ങിനെ ചെയ്‌താൽ ദളിത്‌ പിന്നോക്ക വിഭാഗങ്ങളെയും അവരുടെ പ്രാദേശികമായ ബഹുസ്വര സാംസ്ക്കാരങ്ങളേയും മോദിയിൽ നിന്നും രക്ഷിക്കാൻ സാധിക്കും എന്നെ അരൂപിക്ക് പറയാനുള്ളൂ.

ഇനി അതല്ല മേല്പ്പറഞ്ഞത്‌ പോലെ മോദിയെ കണ്ടുണ്ടായ ആധി ആണ് വ്യാധി എങ്കിൽബലാഹഠാദിധാര കോരുന്നത് നല്ലതാണ്. ബലാഗുളിച്യാദിയും പ്രയോഗിക്കാം .

 

Saturday, October 5, 2013

വത്സലയും സുജയും പിന്നെ പു.ക.സയും

സുജ സൂസൻ ജോർജ്ജ്
ഇന്ത്യാവിഷൻറെ ഓണ്‍ലൈൻ പോർട്ടലിൽ ശ്രീമതി സുജ സൂസൻ ജോർജ്ജ് എഴുതിയ 'മാത അമൃതാനന്ദമയിയും പി വത്സലയും' എന്ന ലേഘനമാണ് ഈ കുറിപ്പിനാധാരം. അമൃതാനന്ദമയിയുടെ 60ആം ജന്മ ദിനത്തിൽ മാതൃഭൂമിയിൽ പി വത്സല എഴുതിയ 'തൊട്ടുണർത്താൻ ഒരു ചെറു വിരൽ' എന്ന അമൃതാനന്ദമയിയെ പറ്റിയുള്ള  ലേഘനവും തുടർന്നുണ്ടായ പുകസയുടെ പ്രതികരണവും അതിന് വത്സല ടീച്ചറുടെ മറുപടിയുമാണ് പ്രതിപാത്യ വിഷയം. വത്സല ടീച്ചറുടെ മറുപടി അസഹിഷ്ണുത നിറഞ്ഞതാണെന്നാണ് സുജ ഈ ലേഘനത്തിൽ ആരോപിക്കുന്നത്. പു.ക.സ യുടെ നേതൃസ്ഥാനം വഹിക്കുന്ന ആളെന്ന് നിലയിൽ പുകസയെ പിന്താങ്ങേണ്ടത് സുജയുടെ കർത്തവ്യം ആണെന്നത് നിസ്തർക്കമാണ് എന്നാൽ അസഹിഷ്ണുതയോടെയുള്ള സംസാരവും ലേഘനങ്ങളും പുകസയുടെ ഭാഗത്ത് നിന്നാണ് ഉണ്ടായത് എന്നതാണ് സത്യം. അമൃതാനന്ദമയിയോടുള്ള അസഹിഷ്ണുതയും അസ്പൃശ്യതയും ലെഘനത്തിലുടനീളം പ്രദർശിപ്പിച്ച് പുരോഗമന കലാ സാഹിത്യ സംഘത്തിൻറെ ആദരണീയയായ സെക്രട്ടറിയും ഒരു അപവാദമായ് മാറാതിരിക്കാൻ ശ്രദ്ധിച്ചു.

അമൃതാനന്ദമയിയുടെ ജന്മദിനം മോദിയാണ് ഉദ്ഘാടനം ചെയ്തതെന്ന് പറഞ്ഞു അമൃതാനന്ദമയി മഠത്തിന്റെ നിലപാടിനെ വിമര്ശിക്കുന്ന ആദരണീയയായ  പുകസ സെക്രട്ടറി, ഇല്ലാത്ത കഥ കൊട്ടിപ്പാടുകയാണ് ചെയ്യുന്നത്. അമൃതാനന്ദമയിയുടെ 60 ആം ജന്മദിനം ഉദ്ഘാടനം ചെയ്തത് മുൻ രാഷ്ട്രപതി അബ്ദുൾ കലാം ആയിരുന്നു. കേരള, ഉത്തരാഖണ്ഡ് മുഖ്യ മന്ത്രിമാര് ഒക്കെ ചടങ്ങിൽ പങ്കെടുക്കുകയും വിവിധ പദ്ധതികൾ ഉത്ഘാടനം ചെയ്യുകയും ഒക്കെ ചെയ്തു.കൂടാതെ നാഗൂർ മുസ്ലീം ദർഗ്ഗമേധാവി, മാർത്തോമാ  സഭ വലിയ മെത്രാ പോലീത്ത, അകാലിദൾ പ്രതിനിധി, കാഞ്ചി ശങ്കരാചാര്യരുടെ പ്രതിനിധി, ചട്ടമ്പി സ്വാമിയുടെയും,നാരായണ ഗുരുവിന്റെയും ആശ്രമങ്ങളിലെ മഠാധിപതിമാർ അങ്ങനെ വിവിധ മതങ്ങളുടെ പ്രതിനിധികളും  ചടങ്ങിനെത്തിയിരുന്നു അക്കൂട്ടത്തിൽ ഒരു ചടങ്ങിൽ ഗുജറാത്ത് മുഖ്യമന്ത്രിയും പങ്കെടുത്തിരുന്നു. അതിനെ മാത്രം പർവതീകരിച്ചു കാണിക്കാൻ ഉള്ള ശ്രമം ആണ് അപലപനീയം.
പി വത്സല
അമൃതാനന്ദമയി മഠത്തെ സംഘ പരിവാരത്തിന്റെ വിഹാരരംഗമായ് ആരോപിക്കുന്ന പുകസ സെക്രട്ടറി, സ. വി എസ് അച്ചുതാനന്ദൻ അമൃതവർഷം60 നു അയച്ച ആശംസയെക്കുറിച്ച് അറിഞ്ഞിട്ടുണ്ടാവില്ല. സ.ജി സുധാകരനും, സ. ബാലനും, സ.ദിവാകരനും, സ. സുജാത, സ. മാത്യു ടി തോമസ്‌ തുടങ്ങിയവരൊക്കെ അമൃതാനന്ദമയിയുടെ പരിപാടികളിൽ സ്ഥിരമായി സംബന്ധിക്കുന്നതിനെക്കുറിച്ച് അറിഞ്ഞിട്ടില്ലേ ? 

പിന്നെ ബിസിനസ് സാമ്രാജ്യത്തിൻറെ യദാർത്ഥ ഉടമകളുടെ കയ്യിലെ കളിപ്പാവയെന്നു അമൃതാനന്ദമയിയെ, സുജ ആക്ഷേപിക്കുന്നതിലെ പുരോഗമനവും കലയും സാഹിത്യവും മനസ്സിലാകുന്നില്ല. ഇന്നത്തേത് ജീർണ്ണ കേരളമാണെന്ന് പരിതപിക്കുന്ന പു.ക.സ സെക്രട്ടറി, താൻ അടക്കമുള്ളവർ വിശ്വസിക്കുന്ന ചിന്താധാര ഊണിലും ഉറക്കത്തിലും നാലുനേരം കലക്കി കുടിച്ച ഒരു നാട് ഇന്ന് 'ജീർണ്ണം' ആയി മാറി എന്ന് പറയാതെ പറയുകയല്ലേ ചെയ്തത്? പരാജയ ഭീതിനിറഞ്ഞ മനസ്സോടെ ഭാഗ്യം കാത്തു കേട്ടിക്കിടക്കുന്ന ആയിരക്കണക്കിന് മലയാളികളെ അമൃതാനന്ദമയി മഠത്തിൽ കാണില്ല(പുകസകളുടെ പിൻ വാതിൽക്കൽ ഒന്നോ രണ്ടോ എണ്ണത്തിനെ ചിലപ്പോൾ  കണ്ടേക്കാം ). മാർഗ്ഗവും ലക്ഷ്യവും തിരിച്ചറിഞ്ഞു ഊർജ്ജസ്വലരായ് കർമം ചെയ്യുന്നവരെ അവിടെക്കാണാം. അങ്ങനെ അധ്വാനിച്ചും കഷ്ടപ്പെട്ടും തന്നെയാണ് അമൃതാനന്ദമയിയുടെ സേവാ പ്രവർത്തനങ്ങളും, അതോടനുബന്ധിച്ചുള്ള സ്ഥാപനങ്ങളും ഉണ്ടായത്. 

'അമ്മ എന്ന ദ്രാവിഡ സങ്കല്പം' എന്ന വരി തന്നെ പുരോഗമന കലാ സാഹിത്യത്തിന്റെ ഗാംഭീര്യം ദ്യോതിപ്പിച്ചു.ദ്രാവിടന്  മാത്രമേ അമ്മയും അമ്മ ദൈവങ്ങളും ഉള്ളൂ എന്നാ വികലമായ ചരിത്ര ബോധമാണോ പുകസയുടെ അമരക്കാർക്ക് പോലും ഉള്ളതെന്ന ആശ്ചര്യവും! പോട്ടെ വിഷയം അതല്ലല്ലോ.

പിന്നെ സത്നാം സിംഗ് എന്ന യുവാവിന്റെ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ വച്ചുള്ള മരണത്തെ അമൃതാനന്ദമയി മഠവുമായ് കൂട്ടിക്കെട്ടാനുള്ള പഴയ സോളിഡാരിറ്റി വായ്ത്താരിയും.  സത്നാമിന് മുൻപും പിൻപും പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ വച്ച് മാനസിക രോഗികള് അതി ദാരുണമായ രീതിയിൽ കൊല്ലപ്പെട്ടിട്ടുണ്ട്. അവരൊന്നും അമൃതാനന്ദമയിയെ കണ്ടിട്ട് പോലും ഇല്ലാത്തതു കൊണ്ടായിരിക്കാം പു.ക.സക്കും സുജക്കും ഒന്നും അവയെക്കുറിച്ച് അന്വേഷിക്കാൻ നേരം കിട്ടാതെ പോയത്. അമൃതയിലെ 3 ഷിഫ്റ്റിൽ മിനിമം ശമ്പളത്തിൽ ജോലി ചെയ്തിരുന്ന നഴ്സുമാരുടെ സങ്കടം കാണാൻ കഴിഞ്ഞ സുജ, 2 ഷിഫ്റ്റുകളിൽ മിനിമം ശമ്പളം പോലും ലഭിക്കാതെ ജോലിചെയ്യുന്ന സഹകരണ ആശുപത്രികളിലെ നഴ്സുമാരെക്കുറിച്ച് അറിഞ്ഞതെ ഇല്ല. ഇല്ലാതെ പോയ നട്ടെല്ലിനെക്കുറിച്ചുള്ള പരിവേദനം സത്നാമിൻറെ കാര്യത്തിൽ മാത്രമല്ല രാഷ്ട്രീയത്തിന്റെ പേരില് കേരളത്തിലെ യുവാക്കളെ തമ്മിൽ തല്ലിച്ച് കൊന്നപ്പോൾ, ശരീരം മുഴുവൻ വെട്ടുകളുമായ് ക്ലാസ് മുറികളിലും, നടു റോട്ടിലും ശവങ്ങൾ നിരത്തി പുരോഗമന രാഷ്ട്രീയം അരങ്ങു തകർത്തപ്പോളും, പുരോഗമനക്കാർ പോട്ടയിലും, കാന്തപുരത്തും, മൈനാഗപ്പള്ളിയിലും ഓഛാനിച്ച് നിന്നപ്പോഴും, മത സമ്മേളനങ്ങൾ വിളിച്ചു ചെർത്തപ്പോഴും ഒന്നും ഈ നട്ടെല്ല് കേരളം കണ്ടിട്ടില്ല.
കേരളം പണ്ടേ മറന്ന സേവനത്തിന്റെയും സഹവർത്തിത്വത്തിന്റെയും മാതൃകകൾ പുനസ്ഥാപിച്ചും, ദൈവത്തിനും, പ്രത്യയശാസ്ത്രങ്ങൾക്കും വേണ്ടി കൊല്ലാനും ചാവാനും നടന്ന ഒരു ജനതയെ മനുഷ്യന് വേണ്ടി ജീവിക്കാനും ജീവിപ്പിക്കാനും പഠിപ്പിച്ചും അമൃതാനന്ദമയി ഏറെ നടന്നു കഴിഞ്ഞിരിക്കുന്നു, കേരള ജനതയും.
 'പു.ക.സേതര'ലോകം എന്നൊന്നുണ്ട് എന്നും  
'ചിന്തക്കും''പുകസക്കും' ഉപരി സ്വതന്ത്രമായ് ചിന്തിക്കുവാനും പാകത്തിന് മലയാളി വളർന്നു കഴിഞ്ഞു എന്നും  ഓർത്താൽ നന്ന്.

Tuesday, October 1, 2013

കട്ടപ്പുക.സ





പുരോഗമന കലാ സാഹിത്യം എന്ന് കേട്ടാൽ തിളക്കണം ചോര ഞരമ്പുകളിൽ എന്നാണ് പ്രമാണം. എന്താണ് പുരോഗമന കല എന്നൊന്നും ചോദിക്കരുത്. കാരണം പുരോഗമനത്തിന് ഓരോ സമയത്തും ഓരോന്നാണ് നിർവ്വചനം ചിലപ്പോൾ ആവിഷ്കാര സ്വാതന്ത്ര്യം ആയിരിക്കും പുരോഗമനം, ചിലപ്പോൾ മനുഷ്യാവകാശം ആയിരിക്കും, മറ്റു ചിലപ്പോൾ മതേതരത്വം വേറെ ചിലപ്പോൾ മതപ്രീണനം ആയിരിക്കും ഇതിനെ അവസരവാദം എന്ന് വിളിക്കരുത് ഇതാണ് സ്വത്വ വാദ പുരോഗമനം.

ഉന്മൂലന നാശ സിദ്ധാന്തത്തിന്റെ ബൗദ്ധിക രൂപമാണ് പുകസ എന്ന് പറയുന്നവരുണ്ട്. തങ്ങൾ അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന സിദ്ധാന്തങ്ങൾ പറയുകയും ന്യായീകരിക്കുകയും ചെയ്യുന്നവരുടെ ഏത് തെമ്മാടിത്തരവും അനുകൂലിക്കുക, മറ്റുള്ളവരുടെ ഏത് പ്രവൃത്തിയേയും അവഹേളിക്കുക, കള്ള് കാഞ്ചനം, കാമിനി എന്നീ 'കാ'ത്രയങ്ങൾക്കായ് എന്തും ചെയ്യുക എന്നീ ലക്ഷണങ്ങൾ തിഅഞ്ഞ ബുദ്ധി ജീവികൾ ആണ് അതിൽ ഉള്ളവരിൽ പലരും എന്നും പറയുന്നവരുണ്ട് എന്നാൽ അരൂപി ആ അഭിപ്രായത്തോട് തീരെ യോചിക്കുന്നില്ല. സാമൂഹിക വിഷയങ്ങളെ വിമര്ശിച്ച് പുരോഗമന ആശയങ്ങളിലേക്ക് സാഹിത്യകാരന്മാരെ നടത്താൻ പുകസക്ക് കഴിഞ്ഞിട്ടുണ്ട്. പൂന്താനം, കുഞ്ഞൻ നമ്പ്യാർ മുതലായവരൊക്കെ സാമൂഹ്യ വിമർശനം തുടങ്ങിയത് പുകസയുടെ കളരിയിൽ ആയിരിക്കും എന്നാണു അരൂപിയുടെ പക്ഷം. അല്ലാതെ ഇത്രയും സാമൂഹിക വിമർശനമോക്കെ ആർക്കെങ്കിലും ചെയ്യാൻ സാധിക്കുമോ ?

വത്സല 'നെല്ല്' എഴുതിയത് കൊണ്ടോ ഗോതമ്പ് എഴുതിയത് കൊണ്ടോ ഒന്നുമല്ല സാഹിത്യകാരിയായത്. പുകസയുടെ ഔദാര്യം കൊണ്ട് മാത്രമാണ്. അത് കൊണ്ട് തന്നെ വത്സല എന്ത് പറയണം ആരെ പിന്താങ്ങണം എന്നൊക്കെ പുകസ തീരുമാനിക്കുകയും ചെയ്യും. അമൃതാനന്ദമയി നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ടോ എന്ന് നോക്കിയല്ല അവരെ വിലയിരുത്തേണ്ടത്. അവരെ പുകസ എങ്ങനെ കാണുന്നു എന്ന് നോക്കിയാണ്. അമൃതാനന്ദമയി സമൂഹത്തിൽ മാറ്റം കൊണ്ട് വന്നിട്ടുണ്ടാകാം എന്നാൽ ഒരിക്കലും വിപ്ലവങ്ങളേക്കുറിച്ചു പ്രസംഗിച്ചിട്ടില്ല. അവർ സ്ത്രീയായിരിക്കാം പക്ഷെ പെണ്ണെഴുത്തിനെയും, ദളിത്‌ എഴുത്തിനെയും പറ്റി വാചാടോപം നടത്തിയിട്ടില്ല. വൈരുദ്ധ്യാത്മക ഭൗതികവാദവും ദാസ് കാപിറ്റലും പഠിച്ചിട്ടില്ല. അവർ യദാർത്ഥത്തിൽ ലോക നന്മ ആഗ്രഹിചിരുന്നുവെങ്കിൽ പുകസയിൽ അങ്കമാകണം, കുറഞ്ഞ പക്ഷം ഇടതു പക്ഷത്തെ ഏതെങ്കിലുമൊരു പ്രസ്ഥാനത്തിൽ അതല്ലാത്തിടത്തോളം അവർ എന്ത് തന്നെ ചെയ്താലും അവരെ അംഗീകരിക്കാൻ സാധിക്കില്ല. ജി സുധാകരനും,,ബാലനും അങ്ങനെ കമ്മൂണിസ്റ്റ് നേതാക്കൾ അവരെ സന്ദർശിച്ച് ബഹുമാനിച്ച്ചിട്ടുണ്ട് എന്ന് പറഞ്ഞിട്ടോ, സാക്ഷാൽ വി എസ് തന്നെ ആദരവ് പ്രകടിപ്പിച്ച് കത്തയച്ചു എന്നത് കൊണ്ടോ, ചൈനയും റഷ്യയും ബഹുമാനിച്ചു എന്നത് കൊണ്ടോ പുകസയുടെ സമീപനം മാറില്ല.'തേവരേക്കാൾ വലിയ ശാന്തി' എന്നത് പോലെ പുകസ ഇതിനൊക്കെ മുകളിലാണ്. അത് കൊണ്ട് തന്നെ ഇടതുപക്ഷമെന്നത് മനുഷ്യ പക്ഷമാണെന്നും ആ മനുഷ്യ പക്ഷത്താണ് അമൃതാനന്ദമയി നില്ക്കുന്നതെന്നും വത്സല പറഞ്ഞത് അപലപനീയം തന്നെയാണ്.

സാഹിത്യകാരൻ സാഹിത്യകാരൻ ആകുന്നത്  തന്റെ സ്വന്തം അധ്വാനം കൊണ്ടാണെന്നും, പിന്നീട് അവരുടെ പ്രശസ്തിയുടെ പേരില് തിന്നു കൊഴുക്കൽ ആണ് പുകസയിലെ ബുദ്ധി ജീവികളുടെ പണി എന്ന് പറയുന്നവർ നന്ദി ഇല്ലാത്തവരാണ്. ടോൾസ്റ്റൊയിയും, നെരൂദയും, അടക്കം ഇന്ന് അറിയപ്പെടുന്ന വത്സല അടക്കമുള്ളവരെ സാഹിത്യ ലോകത്ത് ഉയർത്തി കൊണ്ട് വന്നത് പുകസയാണ്. അത് കൊണ്ട് തന്നെ തെറ്റ് തിരുത്തി ബുദ്ധിജീവി സമൂഹത്തിന്റെ വാഴ്തുപാട്ടിനു വിധേയയാവാൻ വത്സല തയാറാകണം എന്ന് അരൂപി അപേക്ഷിക്കുന്നു.

പിന്നെ അമൃതാനന്ദമയിയുടെ സേവനം യദാർത്ഥത്തിൽ ഇടതു പക്ഷ സാഹിത്യത്തിനു ഒരു ഭീഷണിയാണ്. പാവങ്ങളെ സഹായിച്ച് അവരെ ഇല്ലാത്തവനിൽ നിന്നും ഉള്ളവനിലെക്ക് പരിവര്ത്തനം ചെയ്യുകയാണ് അവർ ചെയ്യുന്നത്. ഇല്ലാത്തവനും അവന്റെ കണ്ണീരും ഇല്ലാത്ത ഒരു ലോകത്തിൽ വര്ഗ്ഗ സമരത്തിനും അതിന്റെ കട്ട പു ക സാഹിത്യത്തിനും പിന്നെ എന്ത് സ്ഥാനം.

Monday, June 17, 2013

മോദിയുടെ ധാടിയും,ചിലരുടെ പേടിയും

                  


ഇന്ദ്രപ്രസ്ഥം അസ്വസ്ഥമാണ് പുരാതന രാജകുടുംബത്തിൽ അമ്മ തമ്പുരാട്ടി യുവരാജാവിനെ മുൻനിർത്തി രാജ തന്ത്രങ്ങൾ മെനയുകയാണ്. "ജനമെന്ന വിഡ്ഢിപ്പരിഷകൾ അങ്ങനെയാണ് അവർ മുദ്രാവാക്യങ്ങൾ വിളിക്കും, കോലം കത്തിക്കും, അന്തപ്പുരത്തിലെ അപരാധ കഥകൾക്കെതിരെ ആത്മരോഷം മുഴക്കും, അഴിമതിയിൽ മുക്കി ഞങ്ങളെ ഈ സർക്കാർ കൊല്ലുകയാണെന്ന് വിളിച്ചു കൂവും ഒടുവിൽ തിരഞ്ഞെടുപ്പടുക്കുമ്പോൾ തൊഴിൽ ഇരിപ്പിന്റെയോ സബ്‌സീഡിയുടെയോ പേരിൽ കിട്ടുന്ന നക്കാപ്പിച്ചകൾ കണ്ടു കണ്ണ് മഞ്ഞളിച്ച്, കൂനിയ മുതുകും കൂമ്പിയ കണ്ണുമായ് രാജ ഹസ്തത്തിന് മുകളിൽ വിലയേറിയ സമ്മദിദാനാവകാശത്തിൻറെ പ്രജാ മുദ്ര പതിപ്പിച്ച് രാജാവിനെക്കാൾ വലിയ രാജഭക്തർ ആണ് തങ്ങൾ എന്ന് അവറ്റകൾ തെളീക്കും" കുടുംബ രാഷ്ട്രീയത്തിന്റെ സാമ-ദാന-ഭേത-ദണ്ഡങ്ങളുടെ പാഠങ്ങൾ അമ്മ തമ്പുരാട്ടിയിൽ നിന്നും യുവകോമള അമൂൽ മഹാരാജാവ് തിരുമനസ്സിലേക്കു പ്രവഹിച്ചു. യുദ്ധം ചെയ്യാൻ 'സിംഗ്'ആസനസ്ഥനായ് പുറപ്പെടാൻ ഒരുങ്ങുമ്പോഴാണ് സംഗതികൾ കീഴ്മേൽ മറിഞ്ഞത്. എതിരാളി രഥയാത്രാമുത്തശ്ശനല്ല പകരം ഗുജറാത്തിൽ കഴിഞ്ഞ കുറെ ഇലക്ഷനുകളിൽ രാജവംശത്തിന്റെ 'കൈ' തല്ലി ഒടിച്ച ചരിത്രമുള്ള നരേന്ദ്ര മോദി.

ഭാരതത്തിലെ ഏറ്റവും നല്ല ജനാധിപത്യം ബി.ജെ.പി യിൽ ആണെന്നാണ്‌ പറയാറ്. തമ്മിലടിയും പാരവയ്പ്പും ആണ് ഈ ഉൾപ്പാർട്ടി ജനാധിപത്യം എന്നാണു മറുപക്ഷത്തിന്റെ വാദം. സംഗതി എന്തായാലും ഈ ജനാധിപത്യം ഒക്കെ നീന്തി കടന്നു മോദി മുകളിൽ വരില്ല എന്ന് തന്നെയാണ് രാജകുടുംബവും, പാദ സേവകരായ മാധ്യമ വൃന്ദവും ഏറെക്കുറെ ഉറപ്പിച്ചിരുന്നത്. അഥവാ ഉയർന്നു വന്നാൽ തന്നെ അദ്വാനി'ജി'യും സുഷമ'ജി'യും അടക്കം മിക്ക വൻ 'ജി'കളും ഉടക്കി താമരപ്പാർട്ടി തവിട് പൊടിയാകുമെന്നു കരുതിയവർക്ക് ഒന്ന് തെറ്റി. തറവാട്ടു കാരണവർ ആദ്യം ഒന്നിടഞ്ഞെങ്കിലും നാഗ്പൂരിൽ നിന്നും നീട്ടിയൊരു വിസിൽ കേട്ടതും പഴയ കവാത്തും കബടിയും മറന്നിട്ടില്ല എന്ന് തെളീച്ച് മൂപ്പരും ഒതുങ്ങി. പിന്നെ ഒരു ജെ.ഡി. യു, അത്തരം പാർട്ടികളെ ഒക്കെ പെറുക്കികെട്ടി എൻ ഡി എ കെട്ടിപ്പോക്കിയത് കൊണ്ടാണ് (യു പി എ യുടെ ഭരണത്തെക്കാൾ എന്തുകൊണ്ടും ഭേതമെങ്കിലും) കാവി പാർട്ടിയുടെ അണികൾക്കോ നേതാക്കൾക്കോ പോലും തൃപ്തി നേടിക്കൊടുക്കാത്ത ഒരു ഭരണം നടത്തി അടുത്ത 10 വർഷത്തേക്ക് രാജ്യ ഭരണം സിംഗത്തിന്റെ കയ്യിലെത്തിയത്. അത്തരം ഒരു ഭരണം വേണ്ട എന്നത് തന്നെയാണ് കാവി പാർട്ടിയുടെ അണികളും നേതാക്കളും ഒക്കെ ആഗ്രഹിക്കുന്നതും. ജെ ഡി യു വിനെപ്പോലുള്ളവരെ ഒപ്പം നിർത്തി ഭരണ ചക്രം തിരിക്കുന്നതിലും ഭേതം, പ്രതിപക്ഷത്തിരിക്കുന്നതാണ്.

കാവിപാർട്ടിക്കാരും, ദേശീയ വാദികളും മാത്രമല്ല ഇന്ത്യയുടെ മുഴുവൻ വികാരം ഇന്ത്യയുടെ ഭരണം ശേഷിയും ശേമുഷിയും ഉള്ള ആരെങ്കിലും കയ്യാളണം എന്നാണ്. നിവർന്നു നിൽക്കുന്ന നട്ടെല്ലും നട്ടെല്ല് മുട്ടെ നേരും നെറിയും ഉള്ള ഒരാളെ ആണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഖജനാവ് ചോര്ത്തി സ്വിസ്സ് ബാങ്ക് നിരക്കുന്ന കള്ളന്മാരെയും, മുണ്ടാപ്പൂച്ചകളായ നൂൽപ്പാവകളേയും കണ്ടു ഇന്ത്യ മടുത്തിരിക്കുന്നു. അതുകൊണ്ട് തന്നെ ജനങ്ങളുടെ ചിന്താ മണ്ഡലങ്ങളിൽ നരേന്ദ്ര മോദി ഉയർന്നു വരുന്നത്. പാരമ്പര്യത്തിന്റെ ജാഡകളോ, പണക്കൊഴുപ്പിന്റെ ഗന്ധമോ ഇല്ലാത്ത ഒരു മുഖ്യ മന്ത്രി. ലോക പൊലീസായ അമേരിക്കയും അവരുടെ സാമന്ത രാജ്യങ്ങളും വിസ നിഷേധിച്ചിട്ടും, പത്ര മാധ്യമങ്ങൾ കള്ളക്കഥകൾ മെനഞ്ഞു നാട് മുഴുവൻ പാടിയിട്ടും, ജനങ്ങള് അദ്ദേഹത്തെ കൈവിട്ടില്ല. കലാപങ്ങളിൽ നിന്നും കലാപരഹിത ഗുജറാത്തിലെക്കുള്ള ദൂരം 'നമോ' എന്നരണ്ടക്ഷരം ആണെന്ന് ഗുജറാത്തികൾ പറയാതെ പറഞ്ഞു.

അന്ധമായ മത വാദത്തിൻറെ തോഗാഡിയൻ ഉത്പന്നമല്ല മോദി. മതത്തിന്റെ പേരില് ജനത്തെ ഇളക്കിവിടാത്ത നേതാവ് എന്ന വിശേഷണം താമരപ്പാർട്ടിയിൽ നരേന്ദ്ര മോദിക്കായിരിക്കും ഏറ്റവും യോജിക്കുക. അയോദ്ധ്യയിലെ ശ്രീ രാമന്റെ മന്ദിരത്തെക്കുറിച്ചല്ല മോദി സംസാരിക്കുന്നത് തന്റെ നാട്ടിലെ ദരിദ്ര രാമന്മാരുടെ കൂരകളേക്കുറിച്ചാണ്. താമരപാർട്ടിയിലെ വൻ 'ജി'മാരുടെ പാദ സേവകനോ വിനീത വിധേയനോ അല്ല മോദി, നാഗ്പൂരിലെ നീണ്ട വിസിലിനൊഴികെ മോദിയെ അനുസരിപ്പിക്കാൻ മറ്റൊന്നിനും കഴിയില്ല എന്ന തിരിച്ചറിവ് താമരപ്പാർട്ടിയിൽ വൻ' ജി' കൾക്ക് വ്യക്തമായ് അറിയുകയും ചെയ്യാം എന്നിട്ടും മോദി ഒരു ജനതയുടെ വികാരമായ് തീർന്നു. ഭരണ പക്ഷത്തിന്റെ കൊള്ളരുതായ്മകൾ കാണുമ്പോൾ ജനം ചെവി കൂർപ്പിച്ചത് പ്രതിപക്ഷ നേതാവിലെക്കോ പ്രതിപക്ഷ പാര്ട്ടിയുടെ ദേശീയ നേതാക്കളിലെക്കോ അല്ല. ഗുജറാത്തിൻറെ മുഖ്യമന്ത്രിയുടെ ശബ്ദത്തിനായാണ്. ലോക പരിചയമില്ലാത്ത ഐ.ടി യുവ ജനതയുടെ പാതിരാ സ്വപ്നമല്ല മോദി, ഇന്ത്യൻ ഗ്രാമങ്ങളിലെ അന്ധമായ വീരാരാധനയുടെ ഉൽപ്പന്നവുമല്ല. മറിച്ച് സ്വപ്രയത്നത്തിലൂടെ ജനങ്ങളുടെ വിശ്വാസവും, സ്നേഹവും ആർജ്ജിച്ച ഭാരതത്തിന്റെ നേതാവാണ്‌.. രാജാവായ നേതാവല്ല. പ്രജയായ നേതാവ്.

മോദി എന്ന നേതാവിനെ തിരഞ്ഞെടുക്കുമ്പോൾ തന്നെ ആരൊക്കെ മറുകണ്ടം ചാടും എന്ന വ്യക്തമായ കണക്കുകൂട്ടൽ ഡൽഹിയിലെ 'തല'ക്കും, നാഗ്പൂരിലെ 'മസ്തിഷ്ക'ത്തിനും ഉണ്ടായിരുന്നിരിക്കണം. തരാതരം പയറ്റു മാറ്റുന്ന പ്രാദേശിക കക്ഷികൾ കാലും കൂറും മാറാം, പിന്നെ 'വർഗ്ഗീയ ശക്തികൾ' അധികാരത്തിൽ വരാതിരിക്കാൻ വിപ്ലവ പാർട്ടി ബൂർഷ്വാ മേഡത്തിനു പാദ സേവചെയ്യാം, എങ്കിലും നിധീഷ് എന്ന ഭാരം പേറി ഭരണത്തിന്റെ മുകളിളിരിക്കുകയും അതൃപ്ത തീരുമാനങ്ങൾ ഒരു നെടുവീർപ്പോടെ എടുക്കുകയും ചെയ്യുന്ന ഒരു അൽപ ജീവനായ എൻ ഡി എയെ മസ്തിഷ്കം ആഗ്രഹിക്കുന്നില്ല ഉണ്ടെങ്കിൽ നല്ലൊരു ഭരണം ഇല്ലെങ്കിൽ ശക്തമായ പ്രതിപക്ഷം. അത് കൊണ്ട് തന്നെ കളിക്ക് പുതിയ രൂപവും ഭാവവും കൈവരുന്നു. ഇന്ദ്ര പ്രസ്ഥത്തിലെ ജനപഥങ്ങൾ ഇനി ഉറങ്ങില്ല. ശക്തനായ ഒരു ഭരണാധികാരിക്കായ് രാജവീഥി ഒരുങ്ങുമോ ?

അറിയില്ല ഇത് ഇന്ത്യയാണ്, സ്ഥിതിഗതികൾ മാറുവാനും മറിയുവാനും നിമിഷാർത്ഥങ്ങൾ പോലും ആവശ്യമില്ലാത്ത ഇന്ത്യ..