Monday, June 23, 2014

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ശ്രീ നാരായണ ദർശനങ്ങളിൽ പിതൃത്വം തേടുമ്പോൾ




ശ്രീനാരായണ ഗുരുവിന്റെ പേര് ഉച്ചരിക്കാനുള്ള അവകാശം വെള്ളാപ്പള്ളിക്കില്ലെന്നും നാരായണ ഗുരുവിന്റെ നേരവകാശം യഥാര്‍ത്ഥ സിപിഐഎമ്മുകാര്‍ക്കാണെന്നുമുള്ള എം വി ഗോവിന്ദൻ മാഷുടെ പുതിയ വെളിപാടിനെ എട്ടുകാലി മമ്മൂഞ്ഞിസം എന്ന് പുച്ഛിച്ചു തള്ളാൻ അരൂപി ആളല്ല. കമ്മ്യൂണിസം ലോകവ്യാപകമായി നേരിടുന്ന ആശയപരമായ അസ്തിത്വ വെല്ലുവിളികളെ നേരിടാൻ കേരളത്തിലെ ബുദ്ധിജീവി സമൂഹത്തിനും സാധിക്കുന്നില്ല. പാർട്ടിയുടെ താക്കോൽ സ്ഥാനങ്ങളിൽ സംഘടിത മത വിഭാഗങ്ങളുടെയും, കച്ചവട ഭീമൻ മാരുടയും  പ്രതിനിധികൾ വിരാജിച്ചരുളുമ്പോൾ ആരോപണത്തിൻറെയും, സമരങ്ങളുടെയും കുന്തമുനകൾ ഭൂരിപക്ഷ സമുദായത്തിനും, അവർക്കു വേണ്ടി പ്രവർത്തിക്കുന്നവർക്കും 
നേരയാകുന്നത് സ്വാഭാവികം മാത്രമാണ്. അതുകൊണ്ട് തന്നെ വെള്ളാപ്പള്ളി നടേശൻ കോളേജിനെതിരെ നടത്തിയ സമരാഭാസത്തെയും അത്തരത്തിലുള്ള ഒന്നായ് മാത്രമേ കാണാൻ സാധിക്കൂ. എന്നാൽ സമരത്തോടനുബന്ധിച്ച് വിപ്ലവ പാർട്ടിയുടെ നേതാവ് ഉറക്കെ ഗർജ്ജിച്ചത് നാരായണ ഗുരുവിൻറെ പേര് പറയാൻ വെള്ളാപ്പള്ളി നടേശനും, മോനും യോഗ്യതയില്ലെന്നും, നാരായണ ഗുരുവിൻറെ ആശയങ്ങളും ദർശനങ്ങളും നടപ്പാക്കിയത് വിപ്ലവപാർട്ടിയാണെന്നുമാണ് സഖാവ് തഞ്ചത്തിൽ തട്ടിവിട്ടത്.

നാരായണ ഗുരുവും അയ്യാവും, ചട്ടമ്പി സ്വാമിയും, അയ്യങ്കാളിയും, കറുപ്പനും ഒക്കെ പകർന്ന വിപ്ലവ വീര്യവും തത്ഫലമായി കേരളത്തിലുണ്ടായ നവൊത്ഥാനത്തിന്റേയും പിതൃത്വം എട്ടുകാലി മമ്മൂഞ്ഞിസത്തിലൂടെ പിടിച്ചെടുക്കാൻ വിപ്ലവപാർട്ടിയ്ക്ക് കഴിഞ്ഞു എന്നതിൽ അരൂപിയ്ക്ക് സന്ദേഹമേതുമില്ല. എന്നാൽ ഗുരുദേവ ദർശനങ്ങളുടെ മൊത്തക്കുത്തക വിപ്ലവപാർട്ടി എറ്റെടുക്കാൻ ശ്രമിച്ചാൽ ആനയിൽ പിതൃത്വം ആരോപിക്കുന്ന ശ്വാവിൻറെ ഗതികേടായി മാത്രമേ കാണാൻ സാധിക്കൂ.  

"മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി" എന്ന ഗുരുദേവ വാക്യവും മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന കമ്മ്യുണിസ്റ്റ് ചിന്തയും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ആദ്ധ്യാത്മികതയിൽ ഊന്നി ഭാരതത്തിൻറെ ദാർശനിക പാരമ്പര്യത്തിൽ ഊന്നി നിന്നുകൊണ്ടാണ് ഗുരുടെവാൻ സാമൂഹ്യ വിപ്ലവം നടപ്പിലാക്കിയത്. അത് കൊണ്ട് തന്നെ അത് സമൂഹത്തിലേയ്ക്ക് ആഴ്ന്നിറങ്ങാൻ കാരണമായി. എന്നാൽ പാരമ്പര്യങ്ങളെ മുഴുവൻ തള്ളിക്കളഞ്ഞു കൊണ്ട് നിഷേധാത്മകമായ രീതിയിൽ രക്തരുഷിത വിപ്ലവം ലക്ഷ്യമാക്കി, വർഗ്ഗ സമരമെന്ന കാഴ്ച്ചപ്പാടിലൂന്നി ഒരു സാമൂഹിക പരിത സ്ഥിതി കെട്ടിപ്പടുക്കുവാൻ ശ്രമിക്കുകയായിരുന്നു വിപ്ലവ പാർട്ടി ചെയ്തത്. അത് കൊണ്ട് തന്നെയാണ് പാർട്ടിയുടെ താത്വികാചാര്യന്മാരുടെ പോലും പേരുകൾക്ക് പുറകിലെ ജാതി വാല് മുറിഞ്ഞു പോകാതിരുന്നതും. 

"വിദ്യകൊണ്ട് പ്രബുദ്ധരാകുക, സംഘടന കൊണ്ട് ശക്തരാകുക" എന്ന ഗുരുവരുൾ അനുസരിച്ച് അവശ സമുദായങ്ങൾ ശക്തി നേടാൻ തുടങ്ങുമ്പോഴൊക്കെ വല്ല വിധേനെയും അവയുടെ കടക്കൽ കത്തി വയ്ക്കാനാണ് വിപ്ലവ പാർട്ടി ശ്രമിച്ചിട്ടുള്ളത്. ക്രൈസ്തവ ഇസ്ലാമിക സ്വത്വങ്ങളെ ബഹുമാനിക്കുന്ന പാർട്ടി സൈദ്ധാന്തികരൊ, നേതാക്കളോ ഇത്തരം സമുദായങ്ങളുടെ സ്വത്വങ്ങളെ ബഹുമാനിക്കുക പോയിട്ട് അവമതിക്കാതിരിക്കുക പോലും ചെയ്തിട്ടില്ല. വിദ്യാഭ്യാസപരമായി അവകാശങ്ങൾ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വാരിക്കോരി കൊടുത്തപ്പോഴും ഇത്തരം സമുദായാംഗങ്ങളെ പ്രകടനം നടത്താനും, മനുഷ്യക്കൊട്ടകൾ കെട്ടാനും ഒക്കെയുള്ള പാർട്ടി ഭക്തരാക്കി ഒതുക്കി നിർത്തുന്നതിൽ വിപ്ലവപാർട്ടി ഒരു പരിധിവരെ വിജയിച്ചു. അവശ സമുദായങ്ങളെ സംബന്ധിച്ച് പഴയ തമ്പ്രാന് പകരം പുതിയ തമ്പ്രാൻ എന്നതിൽ കവിഞ്ഞ് പ്രത്യേക നേട്ടമൊന്നും ഉണ്ടായില്ല.

അനുകമ്പാദശകത്തിലൂടെ ഗുരു എഴുതി..
"ഒരുപീഡയെറുമ്പിനും വരു-
ത്തരുതെന്നുള്ളനുകമ്പയും സദാ
കരുണാകര! നല്‌കുകുള്ളില്‍ നിന്‍-
തിരുമെയ്‌വിട്ടകലാതെ ചിന്തയും."

സായുധ വിപ്ലവവത്തിലും, ഉന്മൂലന സിദ്ധാന്തത്തിലും വിശ്വസിക്കുന്ന വിപ്ലവ പാർട്ടിയ്ക്ക് ഈ വരികളുടെ അർത്ഥ വ്യാപ്തി മനസ്സിലാവുകയില്ല.
താമരശ്ശേരിയിലും, അൻവാറശേരിയിലും ചെന്ന് പഞ്ചപുച്ഛമടക്കി നില്ക്കുന്ന പാർട്ടി ജമീന്തർമാറും അവരുടെ ഏറാന്മൂളികളും നാരായണ ദർശനങ്ങളിൽ പിതൃത്വം തേടേണ്ട. വോട്ടു ചോർന്നതിന്റെ കൊതിക്കെറുവ് സമുദായത്തോടല്ല സ്വന്തം നയങ്ങളോടാണ് കാണിക്കേണ്ടത് എന്ന് മാത്രം പറയട്ടെ. 



No comments:

Post a Comment